രാഷ്ട്രീയം വ്യക്തമാക്കി ജസ്റ്റിസ് കെമാല്‍ പാഷ; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥി... ലീഗ് സ്ഥാനാർത്ഥിയാകില്ല
കൊച്ചി: അനേകം കോടതി വിധികളാലും പരാമര്‍ശങ്ങളാലും ശ്രദ്ധ നേടിയ ഹൈക്കോടതി ജഡ്ജി ആയിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. ന്യായാധിപ പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും പ്രതികരണങ്ങളും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചിലത് വിവാദങ്ങള്‍ക്കും വഴിവച്ചു.
ഏറ്റവും ഒടുവില്‍ വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്തതിനെ ന്യായീകരിച്ചാണ് മുന്‍ ന്യായാധിപന്‍ രംഗത്ത് വന്നത്. ഇപ്പോള്‍ തന്റെ രാഷ്ട്രീയം കൂടി പ്രകടമാക്കിയിരിക്കുകയാണ് അദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശദാംശങ്ങളും വിലയിരുത്തലകളും...
ജസ്റ്റിസ് കൃഷ്ണയ്യര്‍
രാജ്യം കണ്ട മികച്ച ന്യായാധിപകനും രാഷ്ട്രീയ പ്രവര്‍ത്തകനും ഭരണാധികാരിയും ആക്ടിവിസ്റ്റും ഒക്കെ ആയിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍. ലോകത്തിലെ തന്നെ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയും വിആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. ഇതിനെല്ലാം ശേഷമാണ് വിആര്‍ കൃഷ്ണയ്യര്‍ ഹൈക്കോടതി ജഡ്ഡിയാകുന്നതും സുപ്രീം കോടതി ജഡ്ജിയാകുന്നതും.
കൃഷ്ണയ്യരുടെ പാതയിലോ കെമാൽ പാഷ?
അതുകൊണ്ട് തന്നെ ജസ്റ്റിസ് കെമാല്‍ പാഷ, വിആര്‍ കൃഷ്ണയ്യരുടെ പാതയില്‍ ആണെന്ന് പറയാന്‍ കഴിയില്ല- രാഷ്ട്രീയമായും, ചരിത്രപരമായും. യുഡിഎഫ് ക്ഷണിച്ചാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് പരിഗണിക്കുമെന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
എന്തുകൊണ്ട് എല്‍ഡിഎഫ് അല്ല
എല്‍ഡിഎഫിലേക്കില്ലെന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത്. താന്‍ ഓരോന്ന് പറയുന്നതുകൊണ്ട് സിപിഎം സഖാക്കള്‍ക്ക് തന്നോട് വിരോധമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നത് സംബന്ധിച്ച വിഷയത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
ബിജെപിയിലേക്കില്ല
ബിജെപിയിലേക്ക് എന്തായാലും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് മാത്രമല്ല, ാ ഭരണ രീതിയോട് തന്നെ തനിക്ക് ഒരുപാട് എതിര്‍പ്പുണ്ട് എന്നാണ് കെമാല്‍ പാഷ പറയുന്നത്.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാകില്ല
മുസ്ലീം ലീഗിന്റെ ഒരു സ്ഥാനാര്‍ത്ഥിയായി താന്‍ എന്തായാലും വരില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതേസമയം യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നുണ്ട്.
വേറിട്ട ശബ്ദമായിട്ട് കാര്യമില്ല
വേറിട്ട ശബ്ദം കൊണ്ടോ, ഒറ്റപ്പെട്ട ശബ്ദം കൊണ്ടോ ഒരിക്കലും ഒന്നും നന്നാക്കാന്‍ പറ്റില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കളക്ടീവ് ആയ ഒരു ശബ്ദമുണ്ടെങ്കില്‍, ജനങ്ങള്‍ക്ക് ഒരുപാട് സഹായം ചെയ്യാന്‍ കഴിയും. അതുകൊണ്ട് ഒരു മുന്നണിയുടെ ഭാഗമായിട്ട് മത്സരിക്കാന്‍ താത്പര്യപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
എന്തിന് മത്സരിക്കണം
എന്തായാലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെയാകാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിയമസഭയില്‍ താന്‍ ഉണ്ടെങ്കില്‍ തനിക്ക് നന്നായി പ്രതികരിക്കാന്‍ പറ്റുമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എന്തായാലും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക് ശമ്പളം വേണ്ട എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കളമശ്ശേരിയിലോ?
ജസ്റ്റിസ് കെമാല്‍ പാഷ, കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എറണാകുളം നഗരത്തിന് അടുത്തുള്ള ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യപ്പെടുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. കളമശ്ശേരി നിലവില്‍ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആണ്. ആ സീറ്റ് വിട്ടുകൊടുക്കാന്‍ ലീഗ് തയ്യാറാകുമോ എന്നതും ചോദ്യമാണ്.
ചര്‍ച്ച നടന്നെന്ന്
കെമാല്‍ പാഷയുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി കഴിഞ്ഞ ദിവസം തന്നെ ചില കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. മ്മന്‍ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ കെമാല്‍ പാഷയെ ബന്ധപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. എന്തായാലും ഇതേ പറ്റി യുഡിഎഫ് നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല.
അഞ്ചല്‍ സ്വദേശി
കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ് കെമാല്‍ പാഷ. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും എംജി സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 2014 ല്‍ ആണ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായത്.
Recommended Video