'ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി, ആചാരപ്രകാരം ദേവന്റെ അനുജ്ഞ വാങ്ങിയില്ല'; അറസ്‌റ്റ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അറസ്‌റ്റ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത് ഗുരുതര പരാമർശങ്ങൾ. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. സ്വര്‍ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് തന്ത്രി തടഞ്ഞില്ലെന്നും ശബരിമലയിലെ മുഖ്യപുരോഹിതനായ തന്ത്രി ആചാരങ്ങൾ പാലിച്ചില്ലെന്നും അതിൽ പറയുന്നു. സ്വർണം പതിച്ചതാണെന്ന് അറിവുണ്ടായിരുന്നിട്ടും വീഴ്‌ചവരുത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സ്വർണ പാളികൾ കൊണ്ടുപോകുന്നത് ആചാരലംഘനമെന്ന് ബോർഡിനെ അറിയിച്ചില്ലെന്നും അറസ്‌റ്റ് റിപ്പോര്‍ട്ടിൽ എസ്ഐടി ചൂണ്ടിക്കാണിക്കുന്നു.

തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്‌ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെന്നും എസ്ഐടി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം ദേവസ്വം ബോര്‍ഡിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്‌തു. മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് താന്ത്രിക വിധികൾ പാലിക്കാതെയാണ്. ആചാരപ്രകാരം ദേവന്റെ അനുജ്ഞ വാങ്ങിയില്ല. ദേവസ്വം ബോര്‍ഡിൽ നിന്ന് ശമ്പളം പറ്റുന്ന വ്യക്തിയായ തന്ത്രി ഇക്കാര്യത്തിൽ വീഴ്‌ച വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
തന്ത്രി കുറ്റകരമായ മൗനാനുവാദം നൽകിയെന്നും തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ 13ആം പ്രതിയാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. അതേസമയം, ദേവസ്വം ബോർഡിന്റെ തീരുമാനം തടസപ്പെടുത്താൻ തന്ത്രിക്ക് അധികാരമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ. സിഡി അനിൽ പ്രതികരിച്ചു. തന്ത്രി ഒരു കീഴുദ്യോഗസ്ഥൻ മാത്രമാണെന്നും അറസ്‌റ്റ് നടപടിയിൽ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അനിൽ പറഞ്ഞു.
തന്ത്രിക്ക് യാതൊരു സാമ്പത്തിക ലാഭവുമില്ലെന്നും ആചാരലംഘനം നടത്തിയെന്ന് പറയുന്നത് നിയമപരമായി നിലനിൽക്കാത്ത വാദമാണെന്നും അഭിഭാഷകൻ പറഞ്ഞു. 14 ദിവസത്തേക്കാണ് തന്ത്രിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. കണ്ഠരര് രാജീവരരെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.
ഈ മാസം 13ന് കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. 23 വരെയാണ് റിമാൻഡ് കാലാവധി. കട്ടിളപ്പാളിക്കേസിലാണ് കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്‌പദമാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്ന് നേരത്തെ പത്മകുമാർ ഉൾപ്പെടെ മൊഴി നൽകിയിരുന്നു.












Click it and Unblock the Notifications