കാണിക്ക വഞ്ചികൾ ചുട്ടെരിക്കണമെന്ന് സുരേഷ് ഗോപി, ഭക്തർ സ്വന്തം ക്ഷേത്രങ്ങളുണ്ടാക്കണമെന്നും എംപി
Recommended Video
കോഴിക്കോട്: സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുളള വരുമാനത്തില്‍ നിന്ന് ചില്ലിക്കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കെയാണ് കാണിക്കവഞ്ചികളില്‍ പണം നിക്ഷേപിക്കരുത് എന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നത്. ക്ഷേത്രങ്ങളില്‍ സര്‍ക്കാരിനുളള താല്‍പര്യം പണമാണ് എന്നും പ്രചാരണമുണ്ട്.
തുലാമാസ പൂജകള്‍ക്കായി നട തുറന്ന 5 ദിവസങ്ങളില്‍ കാണിക്കവഞ്ചിയില്‍ പണത്തിന് പകരം നിറഞ്ഞത് സേവ് ശബരിമല എന്നെഴുതിയ കുറിപ്പുകളായിരുന്നു.സര്‍ക്കാര്‍ കണക്കുകള്‍ മുന്നില്‍ നിരത്തിയിട്ടും സംഘപരിവാര്‍ നുണ പ്രചാരണം തുടരുന്നു. ബിജെപി എംപി സുരേഷ് ഗോപിയുടെ ആഹ്വാനം കാണിക്ക വഞ്ചികള്‍ ചുട്ടെരിച്ച് സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ്.
കാണിക്കവഞ്ചികൾ ചുട്ടെരിക്കണം
സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷമായാണ് സുരേഷ് ഗോപി എംപി കാഞ്ഞങ്ങാട് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത്. ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികള്‍ ചുട്ടെരിച്ചാല്‍ മാത്രമേ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് അമ്പലങ്ങളെ മോചിപ്പിക്കാന്‍ സാധിക്കൂ എന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗം. ഭക്തജനങ്ങള്‍ ഒരു രൂപ പോലും ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കരുത് എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ഭക്തർ ക്ഷേത്രങ്ങളുണ്ടാക്കണം
ഭക്തര്‍ തന്നെ മുന്‍കൈയെടുത്ത് സ്വന്തമായി ക്ഷേത്രങ്ങള്‍ സ്ഥാപിക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കരുത്. ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിന് വേണ്ടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയെക്കൊണ്ട് അയ്യപ്പസ്വാമി ഈ വിധി പുറപ്പെടുവിച്ചത് എന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
ഭക്തരെ ക്രൂരമായി പീഡിപ്പിച്ചു
ശബരിമല ധര്‍മ്മ സമരത്തില്‍ വിജയിക്കുക വിശ്വാസികളായിരിക്കും. വിശ്വാസ സംരക്ഷണത്തിന് വേണ്ടി തെരുവില്‍ ഇറങ്ങിയ ഭക്തരെ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിച്ചു. കേരളത്തില്‍ നിന്നും ഈ സര്‍ക്കാര്‍ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ്.
വക്രീകരണ യോഗങ്ങൾ
വാതിലുകള്‍ തോറും കയറി സര്‍ക്കാരിന് വിശദീകരണം നല്‍കേണ്ടി വരുന്നത് അതുകൊണ്ടാണ്. വിശദീകരണ യോഗമെന്ന പേരില്‍ വക്രീകരണ യോഗങ്ങളാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. എന്നാല്‍ അയ്യപ്പ ഭക്തര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ശക്തി അധികം വൈകാതെ തന്നെ സര്‍ക്കാരിന് ബോധ്യമായിക്കൊള്ളുമെന്നും എംപി പറഞ്ഞു.
അയ്യപ്പൻ ശിക്ഷിക്കും
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് താന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. താനിത് പറയുന്നത് അങ്ങേയറ്റം വേദനയോടെയാണ്. കാരണം സര്‍ക്കാരിനോട് തനിക്ക് യാതൊരു വിധത്തിലുമുളള ശത്രുതയുമില്ല. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ ഭീരുത്വം കൊണ്ട് സ്വീകരിക്കുന്നതാണ് എന്നും സുരേഷ് ഗോപി എംപി പരിഹസിച്ചു.
നയാ പൈസ ഇടരുത്
സര്‍ക്കാരിനെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ക്കുന്നത് അവിടുത്തെ വരുമാനം മാത്രമാണ്. എന്നാല്‍ ഇതേ പണം ഉപയോഗിച്ച് തന്നെ സര്‍ക്കാര്‍ ഭക്തരെ തല്ലിച്ചതയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നയാ പൈസ പോലും കാണിക്കയായി സമര്‍പ്പിക്കരുത്. രാജ്യത്ത് കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന സിപിഎം എന്ന വിഷത്തെ അറബിക്കടല്‍ പോലും സ്വീകരിക്കാത്ത കാലമാണ് വരാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീകൾക്കായി അയ്യപ്പക്ഷേത്രം
ശബരിമലയോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് നേരത്തെ സുരേഷ് ഗോപി പ്രഖ്യപിച്ചിരുന്നു. ആ ക്ഷേത്രത്തില്‍ കാണിക്ക വഞ്ചി ഉണ്ടാകില്ലെന്നും പദ്ധതിയുടെ പൂര്‍ണരൂപം തയ്യാറെന്നും എംപി പറഞ്ഞിരുന്നു. സര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ അവിടെ ക്ഷേത്രം സ്ഥാപിക്കും. അല്ലെങ്കില്‍ ശബരിമലയോട് ചേര്‍ന്ന് ആരെങ്കിലും ഭൂമി നല്‍കിയാല്‍ അവിടെ ക്ഷേത്രമുണ്ടാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.