മലകയറാൻ ആന്ധ്രയിൽ നിന്നും രണ്ട് സ്ത്രീകളെത്തി; പ്രതിഷേധത്തെ തുടർന്ന് മടങ്ങി
പമ്പ: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷയുമാണ് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയത്. 41ഉം 42 വയസുള്ള സ്ത്രീകളാണ് ഇവരെന്നാണ് സൂചന. പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ട് ഇവരെ ഗാർഡ് റൂമിലേക്ക് മാറ്റിയിരുന്നു.
സ്ത്രീകൾ മലകയറാൻ എത്തിയതറിഞ്ഞ് ഒരു വിഭാഗം ആളുകൾ കൂട്ടത്തോടെ നാമജപങ്ങളുമായി എത്തി പ്രതിഷേധിക്കുകയായിരുന്നു. പുരുഷന്മാരടങ്ങുന്ന വലിയൊരു സംഘത്തിനൊപ്പമാണ് ഇവരും മലകയറാനെത്തിയത്.
കനത്ത പ്രതിഷേധം
പമ്പയിൽ നിന്നും 50 മീറ്റർ മുന്നോട്ട് പോയപ്പോൾ തന്നെ അയ്യപ്പഭക്തർ ഇവരെ കാണുകയായിരുന്നു. ഇതോടെ പ്രതിഷേധം ആരംഭിച്ചു. റോഡിൽ കിടന്ന പ്രതിഷേധം ആരംഭിച്ചപ്പോൾ പോലീസ് ഇടപെടുകയായിരുന്നു. ഇവർക്ക് തെലുങ്ക് അല്ലാതെ മറ്റു ഭാഷകൾ വശമില്ലായിരുന്നു. ഇതോടെ തെലുങ്ക് അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ഇവരുടെ പ്രായം ചോദിച്ച് മനസിലാക്കി. പിന്നീട് ഇവരെ ഗാർഡ് റൂമിലേക്ക് മാറ്റി.
എല്ലാവർഷവും
എല്ലാവർഷവും കുടുംബത്തോടൊപ്പം ശബരിമലയിൽ എത്താറുണ്ടെന്നും പുരുഷന്മാരും കുടുംബത്തിലെ മുതിർന്ന സ്ത്രീകളും മലകയറി വരുന്നത് വരെ പമ്പയിൽ കാത്തിരിക്കാറാണ് പതിവെന്നും ഇവർ പറയുന്നു. ഇത്തവണ പമ്പയിലെത്തിയപ്പോൾ ആരും തടയാത്തതിനെ തുടർന്ന് മലകയറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ വ്യക്തമാക്കി.
ദർശനം നടത്തേണ്ട
ശബരിമലയിൽ നടക്കുന്ന വലിയ പ്രതിഷേധങ്ങൾ അറിയാതെയാണ് എത്തിയതെന്നും മടങ്ങുകയാണെന്നും ഇവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. പമ്പയിൽ ആരും തടയാത്തതിനെ തുടർന്ന് ഇവർ കുടുംബാംഗങ്ങളോടൊപ്പം മുന്നോട്ട് പോവുകയായിരുന്നു. പോലീസ് അകമ്പടിയില്ലാതെയാണ് ഇവർ മുന്നോട്ട് നീങ്ങിയത്. ശനിയാഴ്ച ദർശനത്തിനെത്തിയ കേരള ദളിത് ഫെഡറേഷൻ നേതാവ് മഞ്ജുവിനും പമ്പയിൽ നിന്നും മടങ്ങേണ്ടി വന്നിരുന്നു.
വീഴ്ച പരിശോധിക്കും
ശബരിമലയിൽ ക്രമസമാധാനം പാലിക്കുന്നതിൽ പോലീസിന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. മണ്ഡലകാല- മകര വിളക്ക് സീസൺ പോലീസിന് വലിയ വെല്ലുവിളിയാണ്. ദീർഘകാല പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളതെന്നും ഡിജിപി വ്യക്തമാക്കി.
സംയമനം പാലിക്കാൻ നിർദ്ദേശം
പ്രതിഷേധിക്കുന്ന ഭക്തർക്ക് നേരെ ബലംപ്രയോഗിക്കാതെ സംയമനം പാലിക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അതേസമയം ശബരിമല ദർശനം നടത്താനൊരുങ്ങുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനിയായ യുവതി രംഗത്തെത്തിയിട്ടുണ്ട്. തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട നാളെ അടക്കും.
സ്ത്രീകൾ പ്രവേശിച്ചില്ല
സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷവും വലിയ പ്രതിഷേധങ്ങളെ തുടർന്ന് 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമായിട്ടില്ല. ആന്ധ്രാ സ്വദേശിനിയായ മാധവി എന്ന സ്ത്രീയാണ് മല ചവിട്ടാനായി എത്തിയത്. പിന്നാലെ റിപ്പോർട്ടിംഗിനായി മാധ്യമ പ്രവർത്തക സുഹാസിനി രാജും സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമം നടത്തി. കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് ഇവർ പിന്തിരിയുകയായിരുന്നു. മാധ്യമ പ്രവർത്തക കവിത ജക്കാലയും ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും നടപ്പന്തൽ വരെയെത്തിയെങ്കിലും തന്ത്രി നിലപാട് കടുപ്പിച്ചതോടെ ഇരുവർക്കും മടങ്ങേണ്ടി വന്നു.
Recommended Video
പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ശബരിമല കർമ സമിതി സംസ്ഥാന വ്യാപകമായി മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ശബരിമലയിൽ നിരോധനാഞ്ജ നിലനിൽക്കുന്നുണ്ടെങ്കിലും ഇത് ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുവമോർച്ചയും അറിയിച്ചിട്ടുണ്ട്. നിരോധനാഞ്ജ ലംഘിച്ച ബിജെപി നേതാക്കളെ നിലയ്ക്കൽ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സരിതയുടെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ പുതിയ സംഘം; കൂടുതൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തേക്കും
സംവിധായകനിൽ നിന്ന് ദുരനുഭവം, പ്രതിഫലം ഇനിയും നൽകിയിട്ടില്ല, ഗുരുതര ആരോപണങ്ങളുമായി ശ്രീദേവിക