ശബരിമല: പ്രത്യക്ഷസമരവുമായി ബിജെപി, സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം തിങ്കളാഴ്ച മുതൽ. സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരമിരിക്കും. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നിരാഹാര സമരം ആരംഭിക്കുന്നത്. കേന്ദ്ര- സംസ്ഥാന നേതാക്കൾ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
സന്നിധാനത്തെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുക,, സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

പാർട്ടി ദേശിയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ സമരം ഉദ്ഘാടനം ചെയ്യും. ശബരിമല സമരം സെക്രട്ടേറിയേറ്റ് പടിക്കലിലേക്ക് മാറ്റിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. കെ സുരേന്ദ്രന്റെ മോചനത്തിനായി പാർട്ടി നേതൃത്വം ഇടപെടുന്നില്ലെന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
അതേസമയം ശബരിമല സ്ഥിതിഗതികൾ പഠിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച എംപിമാരുടെ നാലംഗ സംഘം കേരളത്തിലുണ്ട്. ജയിലിൽ കഴിയുന്ന കെ സുരേന്ദ്രനെയും സംഘം സന്ദർശിക്കും. എംപിമാരുടെ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രനിലപാട്.
ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേൽനോട്ട സമിതി തിങ്കളാഴ്ച ശബരിമലയിലെത്തുന്നുണ്ട്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ടോടെ സന്നിധാനത്ത് എത്തി ക്രമീകരണങ്ങൾ വിലയിരുത്തും. മേൽനോട്ട സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.












Click it and Unblock the Notifications