സിബിഐ അന്വേഷണം വേണം, സനൽ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിൻകരയിലെ സനൽ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. സനലിന്റേത് അപകട മരണമാക്കിതീർക്കാൻ പോലീസ് ശ്രമിക്കുന്നതായി ഭാര്യ വിജി ആരോപിച്ചു. കേസന്വേഷണം സിബിഐയേ ഏൽപ്പിക്കുകയോ അല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിജി കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച അപേക്ഷ നൽകും.
അതേസമയം സനലിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. സനലിനെ ആക്രമിച്ച സ്ഥലത്ത് നീതികിട്ടും വരെ മക്കളോടൊപ്പം സമരമിരിക്കുമെന്ന് ഭാര്യ വിജി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് സനലിന്റെ സഹോദരിയും പ്രതികരിച്ചിരുന്നു.

കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും പ്രതി ബി ഹരികുമാറിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്‍റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനുള്ളിൽ നിന്ന് ഡിവൈഎസ്പിക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
ഡിവൈഎസ്പിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.












Click it and Unblock the Notifications