പാവം അഖില്‍ മാരാര്‍, ഒറ്റ ദിവസം കൊണ്ട് മിത്രങ്ങള്‍ രാജ്യദ്രോഹിയാക്കി എന്ന് സന്ദീപ് വാര്യര്‍
പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ പിന്നാക്കം പോയി എന്ന് വിമര്‍ശിച്ച അഖില്‍ മാരാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. രാഷ്ട്രീയമല്ല, രാജ്യമാണ് വലുത് എന്നും വിരട്ടിയാല്‍ പേടിച്ചോടുന്ന പ്രകൃതമല്ല എന്റേത് എന്നും അഖില്‍ മാരാര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
താന്‍ പറയാത്ത കാര്യങ്ങളാണ് ബിജെപി മണ്ഡലം കമ്മിറ്റി പ്രചരിപ്പിക്കുന്നത് എന്നാണ് അഖില്‍ മാരാരുടെ പക്ഷം. എന്നാല്‍ അഖില്‍ മാരാരെ ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഒന്ന് പോടാപ്പാ, കാര്യാലയത്തില്‍ നിന്നാണല്ലോ രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് എന്നും സന്ദീപ് വാര്യര്‍ വിമര്‍ശിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയി എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. പാകിസ്താനുമായി ചര്‍ച്ചയില്ല എന്ന മോദിയുടെ പഴയ നിലപാട് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍ നന്നായതായി നമുക്ക് അറിയില്ല. വീണ്ടും ചര്‍ച്ചയാകാം എന്ന് മോദി പറയുമ്പോള്‍ പഴയ നിലപാട് മാറ്റാനുണ്ടായ കാരണം എന്ത് എന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
അഖില്‍ മാരാരെ സൂചിപ്പിച്ചുള്ള സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
പാവം അഖിൽ മാരാരെ മിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. ഒന്ന് പോടാപ്പാ, കാര്യാലയത്തിൽ നിന്നാണല്ലോ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.
RSS ന്റെ രാജ്യസ്നേഹം എന്ന് പറയുന്നത് അവർ സ്നേഹിക്കുന്ന രാഷ്ട്ര സങ്കല്പത്തെ ആധാരമാക്കിയാണ്. നമ്മൾ ജീവിക്കുന്ന യഥാർത്ഥമായ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രത്തെയല്ല അവർ സ്നേഹിക്കുന്നത്, മറിച്ച് ഏക ശിലാത്മകമായ എന്നാൽ ഒരിക്കലും സംഭവിക്കാത്ത ഹിന്ദു രാഷ്ട്രത്തെയാണ് അവർ സ്നേഹിക്കുന്നത്. ഞാൻ എന്റെ വീടിനെ സ്നേഹിക്കുന്നു എന്നൊരാൾ പറയുകയാണെങ്കിൽ അതിന്റെ ചുവരുകളെയും വാതിലിനെയും ഉത്തരത്തെയും ഓടിനെയും സ്നേഹിക്കുന്നു എന്നാണോ അതോ ആ വീട്ടിൽ നിങ്ങളോടൊപ്പം കഴിയുന്ന, ആ വീട്ടിൽ തന്നെ ജനിച്ച് വളർന്ന നിങ്ങളുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും സ്നേഹിക്കുന്നതാണോ? ഏതാണ് വീട് സ്നേഹം? സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാതെ വീടിനെ മാത്രം സ്നേഹിക്കാൻ കഴിയുമോ? ഇത് തന്നെയല്ലേ ആർഎസ്എസിന്റെ രാജ്യസ്നേഹവും? ഹിമാലയം മുതൽ സിന്ധു സാഗരം വരെയുള്ള ഭൂമിയെ മാത്രം സ്നേഹിച്ചാൽ പോരാ അവിടെ ജനിച്ചു വളർന്നു ജീവിക്കുന്ന മനുഷ്യരെ discriminate ചെയ്യാതെ സ്നേഹിക്കാൻ കഴിയണം. അപ്പോഴേ നിങ്ങളൊരു രാജ്യസ്നേഹിയാകൂ.
മോദി സര്‍ക്കാരിന്റെ നിലപാട് മാറ്റം സൂചിപ്പിച്ച് സന്ദീപ് വാര്യര്‍ കുറിച്ച വാക്കുകള്‍...
പാക്കിസ്ഥാനുമായി നയതന്ത്ര ചർച്ചയില്ല എന്നായിരുന്നല്ലോ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നരേന്ദ്രമോദി സർക്കാരിൻറെ നിലപാട്. അതിൽ നിന്ന് സാഹചര്യങ്ങൾ വഷളാവുകയല്ലാതെ പാക്കിസ്ഥാൻ ഏതെങ്കിലും നിലയ്ക്ക് നന്നായതായി നമുക്കറിയില്ല. വീണ്ടും ചർച്ചയാകാം എന്ന് നരേന്ദ്രമോദി തന്നെ പറയുമ്പോൾ മുൻ നിലപാടിൽ നിന്നും മാറാൻ ഉണ്ടായ സാഹചര്യം എന്താണ് ? അമേരിക്ക വിശദീകരിച്ചതുപോലെ അവരുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പിൻ്റെ ഭാഗമായി മൂന്നാമതൊരു സ്ഥലത്ത് വച്ച് രണ്ട് രാജ്യങ്ങളും ചർച്ച നടത്താൻ തീരുമാനിച്ചതാണോ ? വിദേശ നയത്തിൽ രാജതാത്പര്യമുയർത്തിപ്പിടിച്ച് വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. എന്നാൽ അത്തരം തീരുമാനങ്ങളിൽ സുതാര്യത ആവശ്യമുണ്ട്. കാരണം ഇതൊരു ജനാധിപത്യ രാജ്യമാണ്. നയപരമായ വ്യതിയാനങ്ങൾ വിദേശനയത്തിൽ വരുത്തുമ്പോൾ അക്കാര്യം പാർലമെൻറിൽ വിശദീകരിക്കുക എന്നുള്ളത് സാമാന്യ മര്യാദയാണ്. പാർലമെൻറിൽ വിശദീകരിക്കുക എന്നാൽ ഈ രാജ്യത്തെ 140 കോടി ജനങ്ങളോട് വിശദീകരിക്കുക എന്നുള്ളതാണ്. അതിനു തയ്യാറാവുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യേണ്ടത്.












Click it and Unblock the Notifications