കെ സുരേന്ദ്രനൊപ്പമുള്ള സെൽഫിയുമായി സന്ദീപാനന്ദഗിരി, ഒപ്പം ഒരു 'കുത്തും'; മറുപടിയുമായി സുരേന്ദ്രനും
സ്വാമി സന്ദീപാനന്ദഗിരിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള വാക്പോര് തുടരുകയാണ്. സോഷ്യൽമീഡിയയിൽ രണ്ടും പേരും തമ്മിൽ പരസ്പരം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയുമാണ്. ഇപ്പോൾ സുരേന്ദ്രന്റെ കൂടെയുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സന്ദീപാനന്ദഗിരി അടുത്ത പോരിന് തുടക്കമിട്ടിരിക്കുന്നത്. പിന്നാലെ മറുപടിയുമായി സുരേന്ദ്രനും എത്തിയിട്ടുണ്ട്.
കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം നാലുവരി ശ്ലോകവും കുറിച്ചിട്ടുണ്ട്. 'വിചിത്രവിജയം' നാടകത്തിലെ ഒരു ശ്ലോകമാണ് സന്ദീപാനന്ദഗിരി പങ്കുവെച്ചത്."സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്നേഹം നീക്കിടുമോർക്ക നീ!' എന്ന ശ്ലോകമാണ് പങ്കിട്ടത്.
ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് ശ്ലോകത്തിന്റെ ഇതിവൃത്തം. ഇന്ന് തിരുവനന്തപുരം Hyatt Regency ഉദ്ഘാടനവേളയിൽ കണ്ടുമുട്ടിയപ്പോൾ എടുത്തതാണ് എന്ന് കമന്റിൽ പറഞ്ഞിട്ടുമുണ്ട്.ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റുമായെത്തി.
ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....ഉദരനിമിത്തം ബഹുകൃതവേഷം. എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം കുറിച്ചത്.
ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ വാക്പോര് തുടങ്ങിയത്. പരസ്പരം ട്രോളികൊണ്ടായിരുന്നു സമൂഹമാധ്യമത്തിലെ ഇരുവരുടെയും പോര് നടന്നത്.
നാലര വർഷത്തിനു ശേഷമാണ് ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവുണ്ടായത്. ഇതിനെ 'ട്രോളിയ' കെ.സുരേന്ദ്രൻ, വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 'ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പോലീസ്' എന്ന കുറിപ്പ് നൽകിയാണ് സുരേന്ദ്രൻ പോസ്റ്റിട്ടത്.
ഇതിന് മറുപടിയായി ''സന്ദീപാനന്ദ ഗിരിയുടെ മറുപടിയും പറഞ്ഞിരുന്നു... ' സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്? ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്. ഇത് യുപിയല്ല. നിയമ വാഴ്ചയുള്ള കേരളമാണ്. എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി കുറിച്ചിരുന്നു.