കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാർ: എംഎ ബേബി
കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാറെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജ്യത്തിൻറെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയാണ് അതിന് നേതൃത്വം നല്കുന്നത്. ജാതിമേധാവിത്വത്തിലധിഷ്ഠിതമായ ഇന്ത്യൻ ഫ്യൂഡൽ സമൂഹത്തിലെ ശ്രേണീബന്ധവും പുത്തൻമുതലാളിത്തവും തമ്മിൽ ചേർത്ത ഒരു കുഴമ്പാണ് ആർ എസ് എസ് സ്വപ്നം കാണുന്ന സ്വർഗലോകം. നേരേമറിച്ച് മനുഷ്യതുല്യതയ്ക്കായി കേരളം വയ്ക്കുന്ന ഓരോ ചുവടുവയ്പും ഒരു ബദൽ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ടാണ് കേരളത്തെ അതിനെതിരായ അസുരലോകമാക്കിക്കാണിക്കാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ ശ്രമത്തിൻറെ ഏറ്റവും ഒടുവിലത്തെ ഉല്പന്നമാണ് കേരള സ്റ്റോറി എന്ന പ്രൊപ്പഗൻഡാ സിനിമ. കേരളത്തിലെ മനുഷ്യരെല്ലാവരും ഇസ്ലാമികതീവ്രവാദത്തിൻറെ പിടിയിലാണ് എന്ന സന്ദേശമാണ് ഈ സിനിമ നല്കുന്നത്. ഈ പ്രചാരണസിനിമയുമായ ബന്ധപ്പെട്ട് സമൂഹത്തിൽ വലിയ വർഗീയവിഭജനം നടത്താൻ ഇവർ നടത്തുന്ന ശ്രമത്തിൻറെ വാർത്തകളാണ് ദിവസവും വരുന്നത്. മഹാരാഷ്ട്രയിൽ ഈ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാശ്മീരിലെ ഒരു മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമായി. ഡെൽഹിയിലെ സ്കൂളുകളിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നു. കുഞ്ഞു മനസ്സുകളിൽ ഭീതി വിതയ്ക്കാനുള്ള ദുഷ്ടബുദ്ധിയാണ് ഇതിന് പിന്നിൽ.
ഇതൊക്കെ കൂടാതെയാണ് സംഘപരിവാറിന് വേണ്ടി ഈ സിനിമ എടുത്ത സുദിപ്തോ സെൻ രാജ്യം മുഴുവൻ നടന്ന് കേരളത്തെ അപമാനിക്കുന്നത് . മുകളിലെ വാർത്തയിൽ കാണുന്ന പോലെ, കേരളം ഭീകരവാദശൃംഖലകളുടെ താവളമാണ്, മലപ്പുറവും കോഴിക്കോടും കാസർകോടുമുൾപ്പെടുന്ന വടക്കൻ കേരളം ഭീകരവാദശൃംഖലയാണെന്നൊക്കെ ഇയാൾ പറയുന്നു. ഇത് ഓരോ മലയാളിയെയും ബാധിക്കുന്ന കാര്യമാണ്.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന സംഘപരിവാർ ഭീഷണിയെ അതിജീവിക്കാൻ കേരളം എന്നും മുന്നിൽ തന്നെ നില്ക്കും എന്ന തീർപ്പ് കൂടുതൽ ഉറപ്പാക്കുകയാണ് ഈ അപമാനങ്ങൾക്ക് നമ്മൾ നല്കേണ്ട മറുപടി. തല ഉയർത്തിപ്പിടിച്ചുകൊണ്ടു തന്നെ പറയണം, കേരളം ഒന്നാണ്, ഞങ്ങൾ ആർ എസ് എസ് രാഷ്ട്രീയത്തിനെതിരാണെന്നും എംഎ ബേബി കൂട്ടിച്ചേർന്നു.












Click it and Unblock the Notifications