'രക്ഷപ്പെടുത്തി, കഷ്ടപ്പെടുത്താനാകില്ലല്ലോ'; അബ്ദുറഹീമിന് കടയിട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ
ജയിൽ മോചിതനായി തിരിച്ചെത്തുന്ന അബ്ദുൾ റഹീമിന് ഉപജീവനത്തിനായി കട ഇട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. അതിനായുള്ള ലക്കി ഡ്രോ ദൗത്യം ആരംഭിച്ച് കഴിഞ്ഞെന്നും ഇനി ഉമ്മയേയും നോക്കി സമാധാനമായി അബ്ദുൾ റഹീം ജീവിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൾ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ജയില്‍ മോചിതനായി തിരിച്ച് വരുന്ന അബ്ദുള്‍ റഹീമിന് എന്‍റെ റോൾസ്റോയ്സ് കാറിന്റെ ഡ്രൈവറായി നിയമിക്കാനായിരുന്നു ആലോചന , പിന്നെ അത് മാറ്റി അബ്ദുള്‍ റഹീമിന് ഒരു കട ഇട്ട് കൊടുക്കാന്‍ തീരുമാനിച്ചു.ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൗഡർ ഹോൾസെയിൽ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. രക്ഷപ്പെടുത്തി ഇനി കഷ്ടപ്പെടുത്താൻ പാടില്ല. ഈ വരുന്ന 15 ന് ലക്കി ഡ്രോ ചാലഞ്ച് വെച്ചിരിക്കുകയാണ്. അന്ന് കിട്ടുന്ന പൈസ വെച്ചിട്ട് അതിൽ നിന്ന് കട വെച്ച് കൊടുക്കും. ബാക്കി വരുന്ന പൈസ മറ്റ് ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകും', ബോബി ചെമ്മണ്ണൂർ പറഞ്ഞു.

അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണത്തിന് നേതൃത്വം നൽകിയ ബോബി ചെമ്മണ്ണൂരിന് അഭിന്ദന പ്രവാഹമാണ്. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനത്തിലേക്ക് ആദ്യം ഒരു കോടി നൽകിയത് ബോബി ചെമ്മണ്ണൂർ ആയിരുന്നു. ദയാധനം കണ്ടെത്താൻ ലക്കി ഡ്രോയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ 34 കോടിരൂപയ്ക്ക് മുകളിൽ സമാഹരിച്ചത്..
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾറഹീമാണ് സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്നത്. തന്റെ സ്‌പോൺസറായ അറബിയുടെ മകനെ ശുശ്രൂഷിക്കലായിരുന്നു അനസിന്റെ ജോലി. 15 കാരനായ കുട്ടിക്ക് ചലനശേഷി ഉണ്ടായിരുന്നില്ല. കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ് അനസ് ഭക്ഷണവും വെള്ളവും കഴിച്ചിരുന്നത്. 2006-ൽ ഒരു യാത്രയ്ക്കിടയിലുണ്ടായ കശപിശയിൽ അബദ്ധത്തിൽ റഹീമിന്റെ കൈ ഉപകരണത്തിൽ തട്ടി കുട്ടി മരിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകക്കുറ്റം ചുമത്തി റഹീമിനെ ജയിലിൽ അടച്ചത്. ഈ ഏപ്രിൽ 16 ന് ശിക്ഷ വിധിക്കാനിരിക്കുകയായിരുന്നു. മകൻ മരിച്ചത ്പോലെ റഹീമും മരിക്കണമെന്നതായിരുന്നു അനസിന്റെ കുടുംബത്തിന്റെ നിലപാട്. ഒടുവിൽ മോചനത്തിനായി 34 കോടി ആവശ്യപ്പെട്ടു. ഇതാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ചത്.












Click it and Unblock the Notifications