'വായ്പയായാണ് ബാങ്കിൽ നിന്ന് പണം നൽകിയത്, എന്റെ രാഷ്ട്രീയം ഈ വിഷയത്തിൽ ഞാൻ കലർത്തിയിട്ടില്ല'; കൃഷ്ണ പ്രസാദ്
ആലപ്പുഴ: താൻ നൽകിയ നെല്ലിന് തനിക്ക് ബാങ്കിൽ നിന്ന് വായ്പയായാണ് ജൂലൈ മാസത്തിൽ പണം കിട്ടിയതെന്ന് നടൻ കൃഷ്ണ പ്രസാദ്. ആയിരക്കണക്കിന് കർഷകർക്ക് ഇനിയും നെല്ലിന് പണം കിട്ടിയിട്ടില്ലെന്നും കൃഷ്ണ പ്രസാദിന് പണം കിട്ടിയിട്ടില്ലെന്ന് പറഞ്ഞല്ല ആരും സമരം ചെയ്തതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.
തനിക്ക് നെല്ലിന് പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ നടത്തിയ ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. കർഷകർ വളരെയധികം വേദനയിൽ ആണെന്നും കഴിഞ്ഞ വർഷം നിരണത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലേക്ക് ആളുകൾ ഇപ്പോൾ വരുന്നില്ലെന്നും കർഷകർക്ക് വേണ്ട സഹായം നൽകണമെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. ഇതുവരെ ഒരു കർഷക കൂട്ടായ്മ ഉണ്ടായിരുന്നില്ല. ഇത്തവണ താൻ അത്തരമൊരു കൂട്ടായ്മയിൽ പോയപ്പോൾ നടനെന്ന നിലയിൽ പരിഗണന കിട്ടി. ജയസൂര്യ പറഞ്ഞത് കൊണ്ടാണ് വിഷയം ചർച്ചയായത്. തന്റെ പേര് അദ്ദേഹം പറഞ്ഞ് തന്നെ അറിയുന്നത് കൊണ്ടാണെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.
ആയിരക്കണക്കിന് കർഷകരിൽ ഒരാൾ മാത്രമാണ് താൻ. തന്റെ പണം തന്നാൽ എല്ലാ പ്രശ്നങ്ങളും തീരില്ലെന്നും കൃഷ്ണ പ്രസാദ് പറയുന്നു. അഞ്ചര മാസം മുമ്പ് ശേഖരിച്ച നെല്ലിന്റെ പണം 360 കോടി രൂപ ഇപ്പോഴും 25000 പേർക്ക് കിട്ടാൻ ഉണ്ടെന്നും തന്റെ പാടത്തെ രണ്ട് പേർക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നത്. ഇനി പണം കിട്ടാനുള്ളവർക്ക് അത് കിട്ടാനാണെന്നും കൃഷ്ണ പ്രസാദ് പറയുന്നു.
കാറ്റും മഴയും പ്രളയവും അതിജീവിച്ച് നെല്ലുണ്ടാക്കുമ്പോൾ സർക്കാരാണ് അവർക്ക് ആശ്വാസം നൽകേണ്ടതെന്നും കഴിഞ്ഞ വർഷം വരെ ഒരു മാസത്തിനുള്ളിൽ പണം കിട്ടിയിരുന്നുവെന്നും ഇത്തവണയാണ് അഞ്ചര മാസം വൈകിയതെന്നും കൃഷ്ണ പ്രസാദ് പറയുന്നു. വിവാദമായതിന് ശേഷം മന്ത്രിയുടെ പി എസ് തന്നെ വിളിച്ചിരുന്നെന്നും കൃഷ്ണ പ്രസാദ് വ്യക്തമാക്കി.
തന്റെ രേഖ ലഭിക്കാൻ വേണ്ടി കാട്ടിയ ആർജ്ജവം പണം നൽകാൻ കാട്ടിയിരുന്നെങ്കിൽ അത് ഒറ്റ ദിവസം കൊണ്ട് പാസാകും. വായ്പയായണ് ബാങ്കിൽ നിന്ന് തനിക്ക് പണം നൽകിയത്. കർഷകരിൽ 90 ശതമാനവും വിദ്യാഭ്യാസമുള്ളവരല്ല. അവർ പറയുന്നിടത്ത് ഒപ്പിടും. വായ്പയായാണ് പണം കിട്ടുന്നതെന്ന് പലർക്കും അറിയില്ല, അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും രാഷ്ട്രീയമുണ്ടെന്നും തന്റെ രാഷ്ട്രീയം ഈ വിഷയത്തിൽ താൻ കലർത്തിയിട്ടില്ലെന്നും കൃഷ്ണ പ്രസാദ് പറയുന്നു. കർഷകരിൽ കൂടുതലും ഇടതുപക്ഷക്കാരാണ്. ഇടതുപക്ഷം ഭരിക്കുമ്പോൾ ആണ് കർഷകർക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിച്ചിരുന്നത്. അത് കിട്ടാതാവുമ്പോൾ ഞങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ലേ? കേന്ദ്ര സർക്കാരിൽ നിന്ന് പണം വാങ്ങിയെടുക്കേണ്ടത് ഞങ്ങളല്ലല്ലോ എന്നും കൃഷ്ണ പ്രസാദ് ചോദിച്ചു.
ജയസൂര്യ പതിനായിരക്കണക്കിന് കർഷകർക്ക് വേണ്ടി ആണ് സംസാരിച്ചത്. അതിലെ യാഥാർത്ഥ്യ ബോധം മനസ്സിലാക്കണം. അദ്ദേഹത്തിന് എതിരെ സൈബർ ആക്രമണം നടത്തുകയല്ല വേണ്ടത്. അദ്ദേഹം മനുഷ്യപ്പറ്റുള്ള നടനൻ ആണെന്നും കൃഷ്ണ പ്രസാദ് വ്യക്തമാക്കി.












Click it and Unblock the Notifications