തട്ടിപ്പ് സംഘത്തിൽ സ്ത്രീകളും കുട്ടികളും: വീഡിയോ കോൾ ചെയ്തപ്പോൾ അൻവർ സ്ക്രീൻ മറച്ചെന്ന് ഷംന
കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ബുധനാഴ്ച ഒരാൾ അറസ്റ്റിലായതോടെ ആറ് പേരാണ് കേസിൽ ഇതിനകം പോലീസ് കസ്റ്റഡിയിലുള്ളത്. തട്ടിപ്പ് സംഘത്തിനെതിരെ ഷംനയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ തട്ടിപ്പിനിരയായ കൂടുതൽ പേർ ഈ സംഘത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം ആദ്യം സമീപിച്ചത് സ്വർണ്ണക്കടത്തിന് വേണ്ടിയാണെന്നാണ് നടി ഷംന കാസിം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പെരുന്നാളിന് മുമ്പാണ് സ്വർണ്ണക്കടത്തുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം സംഘം നടിയെ സമീപിക്കുന്നത്. താൽപ്പര്യമില്ലെന്ന് അറിയിച്ചതിന് ശേഷമാണ് തനിക്ക് വിവാഹാലോചനയുമായി സംഘമെത്തുന്നതെന്നും ഷംന പറയുന്നു.

സംസാരിച്ചത് സ്ക്രീൻ മറച്ചുപിടിച്ച്
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ സ്ത്രീകളും കുട്ടികളും വരെ ഉൾപ്പെട്ടിട്ടുണ്ടെന്ന് നടി. ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ സംഘത്തെക്കുറിച്ചാണ് വെളിപ്പെടുത്തൽ. ഇവരിൽ വരന്റെ അമ്മ, അച്ഛൻ, സഹോദരൻ, ഭാര്യ, കുഞ്ഞ് എന്നിങ്ങനെ പരിചയപ്പെടുത്തിയവരാണ് നടിയുമായി ഫോണിൽ സംസാരിച്ചത്. ഉമ്മയ്ക്ക് ഒപ്പം ഇരുന്ന് മാത്രമേ ഷംനയോട് സംസാരിക്കൂ എന്നു പറഞ്ഞ അൻവർ അലി വീഡിയോ കോൾ ചെയ്തപ്പോൾ ഫോണിന്റെ സ്ക്രീൻ മറച്ചുപിടിക്കുകയും ചെയ്തിരുന്നു. കൂടാതെ അൻവർ അലിയുടേതെന്ന് പറഞ്ഞ് ഷംനയുടെ കുടുംബത്തെ കാണിച്ചത് മറ്റൊരാളുടെ ഫോട്ടോ ആയിരുന്നു.

എത്തിയത് മറ്റൊരു സംഘം
വിവാഹാലോചനയുടെ പേരിൽ വീട്ടിൽ വിളിച്ച് സംസാരിച്ച സംഘമല്ല പെണ്ണുകാണുന്നതിനായി എത്തിയതെന്നാണ് നടി സാക്ഷ്യപ്പെടുത്തുന്നത്. ആദ്യം മെയ് 30 ന് നിശ്ചയിച്ച പെണ്ണുകാണൽ മാറ്റിവെച്ചതും വരനായി പരിചയപ്പെടുത്തിയ അൻവർ പണം ചോദിച്ചതും സംശയത്തിന് ഇടയാക്കി. ഇക്കാര്യത്തിൽ ക്ഷമാപണവുമായി പിന്നീട് വരന്റെ പിതാവ് തന്നെ രംഗത്തെത്തുകയും ചെയ്തു. ജൂൺ മൂന്നിന് ഷംനയുടെ വീട്ടിലെത്തിയത് മറ്റൊരു സംഘമാണെന്ന് വിലാസം പരിശോധിച്ചതോടെ വ്യക്തമാകുകായിരുന്നു. വിവാഹാലോചനയുടെ പേരിൽ ഷംനയുടെ വീട്ടിലെത്തിയ അഞ്ച് പേർ ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകാൻ പദ്ധതി
ഷംനയുടെ മൊഴിയെടുക്കുന്നതിനെ പോലീസാണ് പറഞ്ഞത് തട്ടിപ്പ് സംഘത്തിന് നടിയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടതെന്ന്. വീടിന്റെയും പരിസരത്തിന്റെയും വീട്ടിലുള്ള വാഹനത്തിന്റെയും ദൃശ്യങ്ങൾ സംഘം പകർത്തിയതും നടിയുടെ കുടുംബത്തിൽ സംശയം ജനിപ്പിച്ചിരുന്നു. ഇതെല്ലാം നടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് കുടുംബം കരുതുന്നത്. ഇതിൽ സംശയം തോന്നിയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.
Recommended Video

അപരിചിതർക്ക് നമ്പർ കൊടുത്തതിൽ വിമർശനം
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പ് സംഘത്തിന് ഷംനയുടെ നമ്പർ ലഭിച്ചത് സിനിമാ രംഗത്തുള്ളവരിൽ നിന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ ആർക്കും തന്നോട് ശത്രുത ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് നടിയുടെ പ്രതികരണം. പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് നടിയുടെ നമ്പർ തട്ടിപ്പ് സംഘത്തിന് നൽകുന്നത്. അപരിചിതർക്ക് നമ്പർ നൽകുന്നതിന് മുമ്പായി ഇക്കാര്യത്തിൽ തന്നോട് അനുമതി തേടേണ്ടതായിരുന്നുവെന്നാണ് നടി പറയുന്നത്.

തട്ടിക്കൊണ്ട് പോകാൻ ശ്രമം
ബ്ലാക്ക്മെയിൽ കേസിൽ ഷംന പോലീസിന് മൊഴി നൽകിയതിനിടെയാണ് നടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പോലീസ് പറയുന്നത്. വിവാഹാലോചനയുടെ പേരിൽ വീട്ടിലെത്തിയ ആറംഗം സംഘം വീടും ചുറ്റുപാടുകളും വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ പെണ്ണ് കാണാനെത്തുമെന്ന് അറിയിച്ച സംഘം വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവർ ഷംനയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ പണം ആവശ്യപ്പെടുന്നത്. സംഘം വീട് ആക്രമിക്കുകയോ മറ്റോ ചെയ്യുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്നാണ് നടി പറയുന്നത്. സംഘത്തിന്റെ തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത്.

പെണ്ണുകാണൽ നാടകം
മെയ് 25നാണ് അൻവറിനോട് സംസാരിച്ച് തുടങ്ങുന്നതെന്നാണ് ഷംന പറയുന്നത്. മെയ് 30ന് ആദ്യം സംഘം പെണ്ണുകാണലിനായി എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് മരണമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം ബുധനാഴ്ച വരുമെന്നാണ് അറിയിച്ചത്. ഇതിനിടെ വരനായി എത്തിയ ആൾ നടിയിൽ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് നടിയിൽ നിന്ന് ആവശ്യപ്പെടുന്നത്. വിവാഹാലോചന വിവാഹത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ എത്തിയതോടെയാണ് അൻവറിനോട് സംസാരിക്കാൻ ആരംഭിച്ചതെന്നും നടി പറയുന്നു.

സംശയത്തിന് ഇടയാക്കി
അച്ഛനും അമ്മയും സഹോദരനും ഭാര്യയും സഹോദരിയുമെല്ലാം പെണ്ണുകാണാനായി എത്തുമെന്നും സംഘം ഷംനയുടെ കുടുംബത്തെ ധരിപ്പിച്ചു. വരൻ പെണ്ണുകാണുന്നതിനായി എത്തുന്നതിന് മുമ്പ് കുറച്ച് ബന്ധുക്കൾ വരുമെന്നും തട്ടിപ്പ് സംഘം നടിയുടെ കുടുംബത്തെ അറിയിച്ചു. ഈ സംഘം എത്തിയതോടെയാണ് നടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. വീടിന് ചുറ്റും നടന്ന് ഇവർ ഫോട്ടോ എടുക്കുന്നതിനൊപ്പം വണ്ടികളുടെ ഫോട്ടോയും പകർത്തി. ഈ സംഘം മടങ്ങിയതിന് പിന്നാലെയാണ് ഷംനയുടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകുന്നത്.

വിവാഹമോചനത്തിന് നിർബന്ധം
ഷംനയെ വിവാഹം കഴിക്കുന്നതിനായി പ്രതികളിൽ ഒരാളായ റഫീഖ് വിവാഹമോചനം ആവശ്യപ്പെട്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. ഷംനയുടെ നമ്പർ റഫീഖിന് നൽകിയ മേക്ക് അപ്പ് ആർട്ടിസ്റ്റ് ഹാരിസ് ആൽബങ്ങളിൽ അഭിനയിക്കുന്ന നടിമാരുടെ നമ്പറുകളും കൈമാറിയിട്ടുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. അതേ സമയം ഷംനയെ വിളിച്ച സ്ത്രീ താനല്ലെന്നും വ്യക്തമാക്കിയ ഭാര്യ ഇയാൾക്ക് വേറെയും സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടാറുണ്ടെന്നും അവർ വ്യക്തമാക്കി. ഇയാളുടെ ഫോണിലേക്ക് ഷംനയുടെ ഫോട്ടോ വന്നിരുന്നുവെന്നും നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീ ഷംനയായിരുന്നുവെന്നുമാണ് സംശയിക്കുന്നതെന്നും ഭാര്യ പറഞ്ഞു.












Click it and Unblock the Notifications