തെറ്റ് പറ്റി ക്ഷമിക്കണം, മാപ്പ് പറഞ്ഞ് ജോബി ജോര്‍ജ്ജിന് കത്തയച്ച് ഷെയ്ന്‍ നിഗം
കൊച്ചി: നിര്‍മ്മാതാക്കളുമായി പ്രശ്നത്തില്‍ നാലാമതും മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം. തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും കാണിച്ച് വെയില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനും സിനിമയുടെ സംവിധായകന്‍ ശരതിനും ഷെയിന്‍ കത്തയച്ചതായി റിപ്പോർട്ട്. ബാക്കി തുക വാങ്ങാതെ തന്നെ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും കത്തില്‍ പറയുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
കരാര്‍ പ്രകാരം 40 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിനിന് ലഭിക്കേണ്ടത്. ഇതില്‍ 24 ലക്ഷം രൂപ ഷെയ്ന്‍ കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 16 ലക്ഷം രൂപയാണ് ഷെയിനിന് ഇനി ലഭിക്കാനുള്ളത്. എന്നാല്‍ ബാക്കി തരാനുള്ള പണം നല്‍കാതെ തന്നെ സിനിമ പൂര്‍ത്തിയാക്കാമെന്നാണ് കത്തില്‍ ഷെയിന്‍ പറയുന്നത് എന്നാണ് സൂചനകൾ. അതേസമയം നിര്‍മ്മാതാക്കളുമായി കൂടിയാലോചിച്ച് മറുപടി നല്‍കാമെന്ന് ജോബി ജോര്‍ജ്ജ് വ്യക്തമാക്കി.
നിര്‍മ്മാതാക്കളുമായുള്ള ഷെയിനിന്‍റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നത് വൈകുന്നതോടെ കഴിഞ്ഞ ദിവസം ഷെയ്ന്‍ അഭിനയിക്കേണ്ട മൂന്ന് ചിത്രങ്ങളുടെ സംവിധായകര്‍ ഫെഫ്കയെ സമീപിച്ചിരുന്നു. വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ഫെഫ്കയെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് താരസംഘടനയായ അമ്മ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. ഷെയിനിന്‍റെ പിടിവാശി കാരണമാണ് നഷ്ടങ്ങള്‍ സംഭവിച്ചതെന്നും വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി 50 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ യാതൊരു കാരണവശാലും നഷ്ടപരിഹാരം നല്‍കില്ലെന്നായിരുന്നു അമ്മയുടെ നിലപാട്. നഷ്ടപരിഹാരം എന്ന കീഴ്വഴക്കം തെറ്റാണെന്നും 'അമ്മ' ചൂണ്ടിക്കാട്ടിയിരുന്നു.മാത്രമല്ല ഇനി നിര്‍മ്മാതാക്കള്‍ സമീപിക്കാതെ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടതില്ലെന്നുമാണ് അമ്മയുടെ ഇപ്പോഴത്തെ തിരുമാനം.