ഗ്രീഷ്മയുടെ വീടിന് പിന്നില്‍ പച്ചനിറത്തിലുള്ള ദ്രാവകം; തെളിവെടുപ്പില്‍ വിഷക്കുപ്പി കണ്ടെത്തി
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കേസില്‍ രണ്ട് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന പ്രതികളായ ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്. കന്യാകുമാരി ജില്ലയിലെ രാമവര്‍മ്മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീടിന് സമീപത്ത് നിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്. പ്രതികളെ കാണുന്നതിന് വേണ്ടി വലിയ ജനക്കൂട്ടമാണ് ഇവിടെ തടിച്ചുകൂടിയത്.

സ്ഥലത്ത് എത്തിച്ച പ്രതികളെ ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിനടുത്തേക്കാണ് ആദ്യം എത്തിച്ചത്. ഷാരോണിന് നല്‍കിയ കീടനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നാണ് അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൊഴി നല്‍കിയത്. കുപ്പി ഉപേക്ഷിച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചു നല്‍കി. തുടര്‍ന്ന് കുപ്പി ഉപേക്ഷിച്ചത് എങ്ങനെയാണെന്ന് പൊലീസിനോട് വിശദീകരിച്ചു. അന്വേഷണ സംഘം ഇവിടെ നിന്നും കുപ്പി കണ്ടെടുത്തിട്ടുണ്ട്.

രണ്ടാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട്ടിലേക്കാണ് പ്രതികളെ എത്തിച്ചത്. മുഖ്യപ്രതി ഇല്ലാത്തതിനാല്‍ വീട് തുറന്നുള്ള തെളിവെടുപ്പും പരിശോധനയും ചൊവ്വാഴ്ച ഉണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് രണ്ട് പ്രതികളെയും വീട്ടുവളപ്പില്‍ എത്തിക്കുകയയിരുന്നു. വീടിന്റെ പുറകുഭാഗത്ത് നിന്നും കുപ്പിയുടെ ലേബല്‍ പൊലീസ് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പാണ് ഇവര്‍ ലേബല്‍ കീറി ഇവിടെ കളഞ്ഞത്.

വീടിന് പുറത്തുള്ള ഷെഡ്ഡിലും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് മറ്റ് ചില കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുപ്പികളില്‍ പച്ച നിറത്തിലുള്ള ദ്രാവകത്തിന്റെ അവശിശ്ടങ്ങളായിരുന്നു കണ്ടെത്തിയത്. ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം വീട്ട് വളപ്പ് സീല്‍ ചെയ്തു. കൂടാതെ പ്രതികളുടെ വിരലടയാളവും അന്വേണ സംഘം ശേഖരിച്ചിട്ടുണ്ട്.

തെളിവെടുപ്പിനായി പ്രതികളെ ആദ്യം എത്തിച്ചത് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പുളുകല്‍ പൊലീസ് സ്റ്റേഷനിലാണ്. കാരണം ഗ്രീഷ്മയുടെ വീട് കന്യാകുമാരി ജില്ലയിലെ രാമന്‍ചിറയിലാണ്. അതുകൊണ്ടാണ് പൊലീസ് സംഘം പ്രതികളെ ആദ്യം ഇവിടെ എത്തിച്ചത്. ഇവിടെ എത്തി കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഗ്രീഷ്മയുടെ വീട്ടിലേക്ക് കൊണ്ടു പോയത്.

പ്രതികളെ കാണുന്നതിന് വേണ്ടി നിരവധി പേരാണ് പരിസരത്ത് തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസും ജനങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതേസമയം, ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്നാണ് പൊലീസ് രേഖപ്പെടുത്തിയത്.

തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് ഇരുവരേയും പ്രതി ചേര്‍ച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയതാണ് ഇരുവരേയും കുടുക്കിയത്. ഷാരോണിന കൊല്ലാന്‍ ഉപയോഗിച്ച കീടനാശിനി ചേര്‍ക്കാന്‍ അമ്മയും സഹായിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഗ്രീഷ്മ മാത്രമാണ് കൊലയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതിയത്.

ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധു വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരുമില്ലാത്ത നേരത്താണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചതെന്ന് പോലീസ് കണക്ക് കൂട്ടി. എന്നാല്‍ സിന്ധു അധിക ദൂരം പോയിരുന്നില്ലെന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തി. അന്ന് നല്‍കിയ വിഷത്തിന്റെ കുപ്പി അമ്മാവനാണ് കൊണ്ടു പോയി കളഞ്ഞത്. കൂടാതെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.












Click it and Unblock the Notifications