'തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ല,ഒന്ന് വിളിക്കാൻ പോലും തയ്യാറാകുന്നില്ല'; കെ സുധാകരൻ
ലോക്സഭ എം പി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് നേതൃത്വത്തെ പൂർണമായും അവഗണിച്ച് കൊണ്ടാണ് തരൂരിന്റെ പോക്കെന്നും തങ്ങളെ ബന്ധപ്പെടാൻ കൂടി അദ്ദേഹം തയ്യാറാകുന്നില്ലെന്നും സുധാകരൻ ആരോപിച്ചു. ദി പ്രിന്റിനോടാണ് സുധാകരന്റെ പ്രതികരണം.
പാര്‍ട്ടിയുമായി ആലോചിച്ചുവേണം കാര്യങ്ങള്‍ ചെയ്യാനെന്ന് നേരത്തേ ശശി തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാല്‍ തരൂര്‍ ഇത് അനുസരിക്കൻ തയ്യാറാകുന്നില്ല. പാർട്ടി യോഗങ്ങളിൽ ക്ഷണിച്ചാൽ പോലും അദ്ദേഹം പങ്കെടുക്കാറില്ല. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ തരൂർ ഇടപെടുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.

എനിക്ക് അദ്ദേഹത്തോട് യാതൊരു അതൃപ്തിയും ഇല്ല. തരൂരിനെ പോലൊരു നേതാവിനെ പാർട്ടിക്ക് തിരികെ വേണ്ടതുണ്ട്. തരൂരും പാർട്ടി സംഘടനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എ ഐ സി സിയെ അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. താരിഖ് അൻവർ അദ്ദേഹത്തോട് സംസാരിക്കുകയും പാർട്ടിയോട് ആലോചിച്ച് മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല', സുധാകരൻ പറഞ്ഞു.

'അദ്ദേഹത്തെ താൻ ഒരിക്കലും എതിർത്തിട്ടില്ല. അദ്ദേഹത്തെ പിന്തുണച്ചിട്ടേ ഉള്ളൂ. അദ്ദേഹത്തോട് ഞങ്ങൾ ആവശ്യപ്പെടുന്ന ഏക കാര്യം അദ്ദേഹം എവിടെയാണ് യാത്ര ചെയ്യുന്നത് അത് പ്രാദേശിക നേതൃത്വത്തെ അറിയിക്കണമെന്ന് മാത്രമാണ്. അദ്ദേഹം കോൺഗ്രസിന്റെ ഭാഗമാണ്, ഇത് മര്യാദയുടെ കാര്യമാണ്. ഞങ്ങൾ ഏത് ചടങ്ങിന്റെ ഭാഗമായാലും പി സി സി, ബ്ലോക്ക് അല്ലെങ്കിൽ മണ്ഡലം പ്രസിഡന്റുമാരെ അറിയിക്കാറുണ്ട്', സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കം പുലർത്തണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സംഘടന ഒറ്റെക്കെട്ടാണ്. അദ്ദേഹത്തെ പാർട്ടിയുടെ മുതൽക്കൂട്ടായാണ് ഞങ്ങൾ കാണുന്നത്. പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ അറിയിക്കണം. അതാണ് ഇവിടുത്തെ സംഘടന സംവിധാനം. അതില്ലാതെ യാത്രകൾ കൊണ്ട് തരൂരിനോ പാർട്ടിക്കോ ഒരു പ്രയോജനവും ഉണ്ടാകില്ല. അദ്ദേഹത്തിന് ആദ്യം ജനങ്ങളെ ആകർഷിക്കാൻ കഴിയും. എന്നാൽ രണ്ടാം തവണ മുതൽ പുതുമ കുറയും.ഇപ്പോൾ തന്നെ നോക്കൂ അദ്ദേഹത്തിന്റെ പരിപാടിയിൽ ജനങ്ങൾ കുറവാണ്', ചെന്നിത്തല പറഞ്ഞു.

അതേസമയം കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് ശശി തരൂരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധിയേയും അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയേയും അദ്ദേഹം കാണും. ക്ഷണം കിട്ടിയ പരിപാടികൾ പങ്കെടുത്ത് മുന്നോട്ട് പോകും. ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അനാവശ്യമായ ആരോപണങ്ങളാണ് നേതാക്കൾ ഉയർത്തുന്നതെന്നും നേതൃത്വം അറിയിക്കും.












Click it and Unblock the Notifications