ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്, വിമർശനവുമായി ശശി തരൂർ
ദില്ലി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ആരോപണം ചര്‍ച്ചയായിരിക്കുകയാണ്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണം എന്നുളള കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ജോസ് കെ മാണിയുടെ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചു.
ഇത്തരത്തിലുളള ഒരു നിലപാട് ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ജോസ് കെ മാണിയുടെ ലൗ ജിഹാദ് നിലപാടിനോട് ഇടതുപക്ഷം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദ് വിവാദത്തില്‍ ബിജെപിയേയും ശശി തരൂര്‍ വിമര്‍ശിച്ചു.

ലൗ ജിഹാദിന്റെ പേരിലുളള ബിജെപിയുടെ ഭയപ്പെടുത്തല്‍ കേരളത്തില്‍ വിജയിക്കില്ല. വര്‍ഗീയതയും ലൗ ജിഹാദിനെ കുറിച്ച് അകാരണമായ ഭീതി പരത്തലും വെറുപ്പിന്റെ രാഷ്ട്രീയവും അല്ലാതെ ബിജെപിക്ക് മറ്റൊന്നും പറയാനില്ലെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. ബംഗാളിലും കേരളത്തിലുമുളള കോണ്‍ഗ്രസ് സിപിഎം സഖ്യത്തെ ശശി തരൂര്‍ ന്യായീകരിച്ചു. ഓരോ സംസ്ഥാനത്തിനും സവിശേഷമായ രാഷ്ട്രീയ സ്വഭാവമാണ് ഉളളതെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
Recommended Video

ഇന്ത്യയുടെ വൈവിധ്യത്തെ ബിജെപി ഒരിക്കലും മനസ്സിലാക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ല. ബിജെപിയുടെ ജനവിരുദ്ധമായ നയങ്ങള്‍ക്ക് എതിരെയും മതേതരത്വ വിഷയത്തിലും എല്‍ഡിഎഫിനും യുഡിഎഫിനും സമാന ആശയങ്ങളാണ് ഉളളതെന്നും ശശി തരൂര്‍ വ്യക്തമാക്കി. നിലവില്‍ കേരളത്തിലെ സ്ഥിതിഗതികള്‍ യുഡിഎഫിന് അനുകൂലമാണെന്ന് ശശി തരൂര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത് എന്നും ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications