'രാഷ്ട്രീയ റാലികളിൽ കുട്ടികൾ പങ്കെടുക്കുന്നത് വിലക്കേണ്ടേ?'; വിമർശനവുമായി ഹൈക്കോടതി
കൊച്ചി; രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന ചോദ്യമായിരുന്നു കോടതി ഉയർത്തിയത്. പേക്സോ കേസുകൾ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ പ്രതികരണം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമർശം.
കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ ഇവരുടെ മനസ് എങ്ങിനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് കോടതി ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ രാഷ്ട്രീയ മത റാലികളുകളുടെ ഭാഗമാക്കുന്നത് അഭികാമ്യമാണോയെന്നും കോടതി ചോദിച്ചു.
അതേസമയം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മത സ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസ്.
റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന പേരിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ റാലി നടത്തിയത്. റാലിക്കിടെ ഒരാളുടെ തോളിൽ കയറിയിരുന്നായിരുന്നു ചെറിയൊരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു മുദ്രാവാക്യം വിളി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ മറ്റ് പ്രവർത്തകർ ആ മുദ്രാവാക്യം ഏറ്റ് വിളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.