ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്
കണ്ണൂര്‍: സിപിഎമ്മിന് വന്‍ കുരുക്കായി മാറിയിരിക്കുകയാണ് ഷുഹൈബ് കൊലപാതകം. പൈശാചികമായ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. പോലീസ് പിടിയിലുള്ള രണ്ട് പേര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും ആരോപണം ഉയരുന്നുണ്ട്.
അതിനിടെ സിപിഎമ്മിനെ കൂടുതല്‍ കുഴപ്പത്തിലാക്കി പോലീസ് ഷുഹൈബ് വധക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഷുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് പേരുടെ സംഘം
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ കൃത്യമായ ചിത്രം നല്‍കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അഞ്ച് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഷുഹൈബിനെ ആക്രമിച്ചത് നാല് പേരാണ്.
പകയ്ക്ക് കാരണം
എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷുഹൈബ് ഇടപെട്ടിരുന്നു. ഇതാണ് ഷുഹൈബിനെ ആക്രമിക്കാന്‍ പ്രതികള്‍ തീരുമാനിക്കാന്‍ കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ചവരേയും പ്രതികള്‍ കൊല്ലാന്‍ നോക്കിയെന്നും പോലീസ് പറയുന്നു.
കീഴടങ്ങിയതല്ല പ്രതികൾ
പ്രതികള്‍ കീഴടങ്ങിയത് അല്ലെന്നും അറസ്റ്റ് ചെയ്തത് ആണെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിപിഎം ശക്തി കേന്ദ്രമായ മച്ചൂര്‍ മല, പെരിങ്ങാനം, മുടക്കോഴി എന്നിവിടങ്ങളില്‍ പരിശോധന നടത്തവേ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചുവെന്നാണ് പോലീസ് ഭാഷ്യം.
പോലീസ് പിടികൂടിയത്
പ്രതികള്‍ മാലൂര്‍ സബ്‌സ്റ്റേഷന് അടുത്തുള്ള കോളനി റോഡരികില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് രാവിലെ ഏഴ് മണിയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് ഭാഷ്യം. അതേസമയം പ്രതികള്‍ സ്വയം കീഴടങ്ങിയതാണ് എന്നാണ് സിപിഎം പറയുന്നത്.
മൂന്ന് പേർ ബാക്കി
ഇനി മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പിടിയിലാവാനുള്ളത്. ഇവരെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ മട്ടന്നൂര്‍ സ്വദേശികളും ഒരാള്‍ മുട്ടക്കോഴി സ്വദേശിയുമാണ്. കൊലപാതകത്തിന് പിന്നില്‍ മട്ടന്നൂരിലെ പ്രാദേശിക സിപിഎം നേതൃത്വമാണ് എന്നും പോലീസ് കണ്ടെത്തലിലുണ്ട്.
പ്രതികളുടെ മൊഴി
വാളുകള്‍ ഉപയോഗിച്ചാണ് ഷുഹൈബിനെ വെട്ടിയതെന്ന് ആകാശ് തില്ലങ്കേരിയും റിജിന്‍രാജും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുകള്‍ വെട്ടാന്‍ മാത്രമായിരുന്നു കൊട്ടേഷന്‍ എന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ നേരത്തെ തന്നെ ഷുഹൈബിനോട് പകയുള്ള പ്രതികള്‍ കൃത്യം നടപ്പാക്കാന്‍ പോകുന്നതിനിടെ കൊല ആസൂത്രണം ചെയ്യുകയായിരുന്നു.
ആകാശ് സംഘത്തിലില്ലെന്ന്
അതിനിടെ പോലീസിനെ വെട്ടിലാക്കിക്കൊണ്ട് ഷുഹൈബിന്റെ സുഹൃത്ത് നൗഷാദിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊന്ന സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്നാണ് നൗഷാദിന്റെ വെളിപ്പെടുത്തല്‍. 26-27 വയസ്സ് വരെ പ്രായമുള്ളവരാണ് കൊലയാളി സംഘത്തിലെന്നും നൗഷാദ് വെളിപ്പെടുത്തി.
ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..
വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്
ആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണം