സിദ്ദീഖിന് വേണ്ടി ഷാരൂഖിന്റേയും ദിലീപിന്റേയും അഭിഭാഷകന്‍; സര്‍ക്കാരിനും നടിക്കും വേണ്ടി എത്തുന്നത് ഇവര്‍
ന്യൂഡല്‍ഹി: യുവനടിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദീഖിനും പ്രോസിക്യൂഷനും നടിക്കും വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ പല പ്രമാദമായ കേസുകളിലും ഹാജരാകുകയും അനുകൂല വിധി നേടുകയും ചെയ്ത അഭിഭാഷകരാണ് കേസില്‍ വിവിധ കക്ഷികള്‍ക്കായി ഹാജരാകുക.
ചൊവ്വാഴ്ചയാണ് ഹൈക്കോടതി സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സിദ്ദീഖിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണ് എന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദീഖ് ഒളിവില്‍ പോകുകയായിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീം കോടതി സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ താരത്തിനായി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായപ്പോള്‍ ജാമ്യത്തിലിറക്കിയത് റോഹ്തഗിയായിരുന്നു. മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുകുള്‍ റോഹ്തഗിയായിരുന്നു.
മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് ഹാജരാകുക. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാരിന് വേണ്ടി അതിനെ എതിര്‍ത്ത് ഹാജരായത് രഞ്ജിത് കുമാറാണ്. അന്ന് സര്‍ക്കാരിന് വേണ്ടി അനുകൂല വിധി സമ്പാദിക്കാനും രഞ്ജിത് കുമാറിന് സാധിച്ചിരുന്നു.
മലയാള സിനിമയിലെ തന്നെ മറ്റൊരു പീഡന പരാതിയില്‍ വീണ്ടും സുപ്രീം കോടതിയില്‍ ഇതേ അഭിഭാഷകര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു എന്നതാണ് കൗതുകം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചായാളാണ് സിദ്ദീഖ് എന്നതും മറ്റൊരു യാദൃശ്ചികതയാണ്. അതേസമയം സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിക്കരുത് എന്ന് പറഞ്ഞ് അതിജീവിത തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
അതിജീവിതയ്ക്കായി എത്തുന്നത് പ്രശസ്ത സുപ്രീം കോടതി അഭിഭാഷകരായ ഇന്ദിരാ ജയ്‌സിംഗും വൃന്ദ ഗ്രോവറുമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന രാജ്യത്തെ തന്നെ മുതിര്‍ന്ന അഭിഭാഷകരാണ് ഇരുവരും. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും, മകളുടെ അടക്കം അരുംകൊലകള്‍ക്ക് സാക്ഷിയാകുകയും ചെയ്ത ബില്‍ക്കിസ് ബാനുവിന് നീതി ഉറപ്പിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഇരുവരുമായിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് സുപ്രീം കോടതിയില്‍ സിദ്ദീഖ് ജാമ്യേപേക്ഷ സമര്‍പ്പിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയോട് കൂടി കൂടിയാലോചിച്ച ശേഷമാണ് സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന്റെ കേസ് നടത്തുന്നത് രാമന്‍പിള്ളയും അദ്ദേഹത്തിന്റെ ലീഗല്‍ എന്റൈറ്റിയുമാണ്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കുമോ എന്നതില്‍ വ്യക്തതയില്ല.
താരസംഘടനയായ അമ്മയും മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സിദ്ദീഖ് പറഞ്ഞിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നുമാണ് സിദ്ദീഖിന്റെ വാദം. അതേസമയം സിദ്ദീഖ് കേരളത്തില്‍ തന്നെയുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും താരവുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിദ്ദീഖ് കൊച്ചിയിലെ രണ്ട് വീടുകളിലും ഇല്ല എന്ന് വ്യക്തമായിട്ടുണ്ട്. താരം ഉപയോഗിക്കുന്ന ഫോണുകളും സ്വിച്ച് ഓഫ് ആണ്. വിമാനത്താവളങ്ങളിലും മറ്റും സിദ്ദീഖിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications