'സിൽവർ ലൈൻ സർവത്ര അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹത'; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പദ്ധതിയിൽ സർവത്ര അഴിമതിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്ക് വേണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എന്നാൽ, സിൽവർ ലൈൻ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സുധാകരൻ രംഗത്ത് എത്തിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പ്രതികരണത്തെ തളളിയാണ് സുധാകരൻ പ്രതികരിച്ചത്. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സില്‍വര്‍ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത് എത്തിയിരുന്നു. സില്‍വര്‍ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് വി.മുരളീധരന്‍ രാജ്യസഭയിൽ വ്യക്തമാക്കിയത്. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ രാജ്യസഭയില്‍ തീപാറുന്ന വാക്പോരാണ് നടന്നിരുന്നത്.
നിയമങ്ങള്‍ പാലിക്കാതെയാണ് കേരളത്തിൽ സിൽവർ ലൈൻ നടപടികള്‍ തുടരുന്നത്. വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുന്നു. ഇത് കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണ്. ജനങ്ങൾ തെരുവിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു. കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടിയെന്നും വി.മുരളീധരന്‍ രാജ്യസഭയിൽ വിമർശിച്ചു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ, കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാൽ, സിൽവർ ലൈൻ വിഷയത്തിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ.വിജയരാഘവൻ രംഗത്ത് എത്തിയിരുന്നു. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. പ്രതിപക്ഷം സമരം പരിഹാസ്യമാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയുടെ ഭാഗമാണ് സിൽവർ ലൈൻ പദ്ധതി. എൽഡിഎഫ് ഈ പദ്ധതിയിൽ ഒറ്റക്കെട്ടാണ്. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസിന്റെ കൊടി പിടിക്കുന്നവർ നാട്ടുകാർ അല്ലെന്നും എ വിജയരാഘവൻ പറഞ്ഞിരുന്നു.
ഇടത് മുന്നണി തെങ്ങണയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവ്യക്തത ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും വിജയരാഘവൻ ആരോപിച്ചു.
അതേസമയം, പദ്ധതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉടനീളം നടക്കുന്നത്. മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സില്‍വര്‍ ലൈനിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളത്ത് ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുത് മാറ്റി കുളത്തിലെറിയുകയാണ് ചെയ്തത്.












Click it and Unblock the Notifications