സിൽവർ ലൈൻ: കണ്ണൂരില്‍ ഇന്ന് കല്ല് ഇടില്ല: പ്രശ്നങ്ങൾ പരിഹരിച്ച് പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍
കണ്ണൂർ: സാങ്കേതിക കാരണങ്ങളാൽ ഇന്ന് കണ്ണൂർ ജില്ലയിൽ കെ.റെയിൽ കല്ലിടൽ ഉണ്ടാകില്ല. കെ.റെയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ തന്നെ കല്ലിടൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, കണ്ണൂർ ജില്ലയിൽ ഇന്നലെ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ നടന്നിരുന്നു. എടക്കാട് നടാല്‍ ഭാഗത്ത് ആയിരുന്നു ഇന്നലെ കല്ലിടൽ നടന്നത്. എന്നാൽ, ഇതിന് പിന്നാലെ ഉച്ചയ്ക്കുശേഷം വലിയ രീതിയിലുള്ള സംഘർഷമാണ് എടക്കാട് നടന്നത്.
സി പി എമ്മും - കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സി പി എം പ്രവർത്തകർ എത്തി. ഇതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നത്. സംഘർഷത്തിൽ ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ഇരുവരെയും പിരിച്ചു വിടുകയും ചെയ്തു. അതേസമയം, രണ്ട് സി പി എം പ്രവർത്തകരെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതിനായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടിക്ക് എതിരെ സി പി എം നേതാക്കൾ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. സർവ്വേ കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ ഇവിടെ എത്തിയ സി പി എം പ്രവർത്തകർ പ്രദേ ശവാസികളോട് സംസാരിച്ചിരുന്നു. ഇതോടെ പദ്ധതിയ്ക്ക് എതിരെ പരസ്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ നാട്ടുകാർ തയ്യാറായില്ല.

അതേസമയം, എടക്കാട് സംഘര്‍ഷത്തെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത് വന്നിരുന്നു. പ്രതിഷേധ സ്ഥലത്ത് എത്തിയ സി പി എം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ക്ക് എതിരെ വധ ഭീഷണി മുഴക്കിയത്. ഇത് സി പി എം പ്രവർത്തകർ തടയാന്‍ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് സി പി എം പ്രവർത്തകരെ കസ്റ്റഡിൽ എടുത്തിരുന്നു.
സാരി ലുക്കിൽ; അതും നല്ല നാടൻ പെൺ ലുക്കിൽ; കനിഹ അല്ലേ? ആരാധകർക്ക് ഇപ്പോൾ സംശയം

എന്നാൽ, വസ്തുത അറിയാതെ ആണ് പൊലീസ് സി പി എം പ്രവർത്തകരെ കസ്റ്റഡിൽ എടുത്തത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി പോകുന്ന ആര്‍ക്കും പരാതികൾ ഇല്ല എന്നും എം വി ജയരാജന്‍ പറഞ്ഞിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംഘർഷങ്ങൾ നടന്നിരുന്നു. നാട്ടുകാരും പ്രതിപക്ഷവും ഒത്തു ചേർന്ന് ആയിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസവും കേരളത്തിൽ സർവേ കല്ലുകൾ നടന്നിരുന്നു.

എന്നാൽ, കണ്ണൂർ ചാലയിൽ അടക്കം കല്ല് പിഴുത് മാറ്റുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, എത്ര സംഘർഷങ്ങൾ ഉണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകും എന്നാണ് സർക്കാർ നിലപാട്. കേരളത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും പദ്ധതിയിൽ നിന്നും പിന്നോട്ടില്ല എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്.












Click it and Unblock the Notifications