യെച്ചൂരി മോദിയെ പേടിച്ച് മുങ്ങി, കലാപബാധിതരെ കണ്ടില്ല, പറഞ്ഞത് ടീസ്ത സെതല്‍വാദാണെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപിയായിരുന്ന ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് നരേന്ദ്ര മോദിയെ പേടിച്ച് മുങ്ങിയെന്ന് സതീശന്‍ പറഞ്ഞു. ഇത് ടീസ്ത സെതല്‍വാദ് തന്നെയാണ് പറഞ്ഞതെന്ന് സതീശന്‍ പറയുന്നു. അവര്‍ ഒരു പുസ്തകത്തില്‍ എഴുതിയെന്ന് പറയുന്ന കാര്യമാണ് സതീശന്‍ ഉന്നയിച്ചു. സോണിയാ ഗാന്ധി സാക്കിയയെ സന്ദര്‍ശിച്ചിരുന്നുവെന്നും, അവരുടെ വീട് എങ്ങനെയാണ് സോണിയ സന്ദര്‍ശിക്കുകയെന്നും, പകരം മറ്റൊരിടത്ത് വെച്ചാണ് സന്ദര്‍ശിച്ചതെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ കള്ളമാണ്. അഹമ്മദാബാദിലെത്തിയിട്ടും സാകിയയെ കണ്ടില്ലെന്നാണ് പറഞ്ഞത്. അതിന്റെ ഫോട്ടോ ഉണ്ടോ എന്ന് 22 കൊല്ലം കഴിഞ്ഞാണ് ചോദിക്കുന്നത്. സാകിയ ജഫ്രിയുടെ മകന്‍ തന്നെ പറഞ്ഞിട്ടുണ്ട്, കലാപം നടന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ സോണിയ സര്‍ക്യൂട്ട് ഹൗസില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്. 67 പേര്‍ കൊല ചെയ്യപ്പെട്ട വീട്ടില്‍ പോയി എങ്ങനെ കാണാനാണ്. ശബാന ആസ്മിയും യെച്ചൂരിയും അടക്കമുള്ള സംഘത്തെ അന്ന് ടീസ്ത സെതല്‍വാദ് നിരന്തരം വിളിച്ചിരുന്നുവെന്ന് അവരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. വളരെ നിര്‍ബന്ധിച്ചാണ് അവരെ കൊണ്ടുവന്നത്. എന്നാല്‍ ഇവര്‍ ഇരകളെ കാണും മുമ്പ് മടങ്ങിയെന്നും അതില്‍ പറയുന്നുണ്ട്.
ഇതിനിടയില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി യെച്ചൂരിയെയും സംഘത്തെയും ഫോണില്‍ വിളിച്ചിരുന്നു. എന്തിനാണ് നിങ്ങള്‍ ഇങ്ങോട്ട് വന്നതെന്ന് മോദി ചോദിച്ചു. ഇവിടെ പ്രശ്‌നമൊന്നുമില്ലെന്നും പറഞ്ഞു. ടീസ്തയോട് രാവിലെ കാണാമെന്ന പറഞ്ഞ യെച്ചൂരി അടക്കമുള്ളവര്‍ മോദിയുടെ വാക്ക് കേട്ട് രാവിലെ എട്ട് മണിയോടെ തന്നെ പേടിച്ച് സ്ഥലം വിട്ടുവെന്നും സതീശന്‍ ആരോപിച്ചു. സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപിയുടെ കൈയ്യടി വാങ്ങാനാണ് പിണറായി ശ്രമിച്ചത്. പിണറായി വടി കൊടുത്ത് അടി വാങ്ങുകയാണെന്നും സതീശന്‍ പറഞ്ഞു.
കലാപബാധിതരെ കാണാമെന്ന് ഉറപ്പ് നല്‍കിയവരാണ് രാവിലത്തെ വിമാനത്തില്‍ കയറി ഡല്‍ഹിയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അധിക്ഷേപിച്ച് സംഘപരിവാറിന്റെ കൈയ്യടി വാങ്ങി കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമം. കള്ളപ്രചാരണമാണ് സിപിഎം നടത്തുന്നത്. ഇടനിലക്കാര്‍ അവര്‍ക്കായി തകര്‍ത്ത് പണിയെടുക്കുന്നുണ്ട്. അന്വേഷണം നടത്താതെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ്. എന്നിട്ടും മതിയാവാത്തത് കൊണ്ടാണ് സോണിയാ ഗാന്ദിയെ കൂടി വിമര്‍ശിച്ചിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications