Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നു

Recommended Video

cmsvideo
    ഒരുനേരത്തെ അന്നത്തിന്റെ പേരിൽ കേരളമവനെ തല്ലിക്കൊന്നു, ഇതാണോ സമ്പൂർണ സാക്ഷരത | Oneindia Malayalam

    അട്ടപ്പാടി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇത്രയും നാള്‍ മലയാളിക്ക് ഉത്തരേന്ത്യന്‍ വാര്‍ത്തയായിരുന്നു. ജനാധിപത്യ, സാക്ഷര, സാംസ്‌ക്കാരിക കേരളത്തിന് അത്തരം പ്രാകൃതനിയമങ്ങള്‍ ഇല്ലായെന്ന അഹങ്കാരമായിരുന്നു. കേരളത്തിന്റെ ആ കപടമുഖംമൂടിയാണ് അട്ടപ്പാടിയില്‍ അടക്കം അടുത്തിടെ അഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും കെട്ട് കണക്കിന് ഷെയര്‍ ചെയ്യപ്പെട്ട നുണകളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരായിട്ടുള്ള കറുത്തവരും മുഷിഞ്ഞവരും ഭിന്നലിംഗക്കാരും കേരളത്തിന്റെ ഈ സാംസ്‌ക്കാരിക മുഖത്തേക്കാണ് വിരല്‍ ചൂണ്ടുന്നത്.

    അട്ടപ്പാടിയില്‍ മോഷ്ടാവ് എന്ന് ആരോപിച്ച് മാനസിക രോഗിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മർദിക്കുകയും ആ യുവാവ് മരണപ്പെടുകയും ചെയ്തിരിക്കുന്നു. കാട്ടില്‍ കഴിയുന്ന മധു എന്ന ആ 27കാരന്‍ നാട്ടിലെത്തി കടയില്‍ നിന്നും അരിയും സാധനങ്ങളും മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരത. ന്യായീകരണത്തിന് ഇടമേ ഇല്ലാത്ത ഈ പൈശാചികതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുകയാണ്.

    ആൾക്കൂട്ട കൊലപാതകങ്ങൾ

    ആൾക്കൂട്ട കൊലപാതകങ്ങൾ

    ആള്‍ക്കൂട്ട കുറ്റകൃത്യങ്ങള്‍ക്ക് ഒരേ മനോനിലയാണ്. ഒറ്റയ്ക്ക് നടപ്പാക്കുന്ന കുറ്റകൃത്യം പോലെയല്ല അത്. ഒരു കൂട്ടര്‍ ചേര്‍ന്നാവുമ്പോള്‍ അതൊരു ആഘോഷമാണ്. കുറ്റവാളികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന എളുപ്പവും ആള്‍ക്കൂട്ടത്തിനുണ്ട്. മോഷ്ടാവെന്നും കുട്ടികളെ പിടുത്തക്കാരനെന്നും മുദ്രകുത്തി ഒരാളെ കൈകാര്യം ചെയ്യാന്‍ ആള്‍ക്കൂട്ടത്തിനുള്ള പ്രേരണ ആ മാനസിക നിലയാണ്.

    കൊല്ലും മുൻപ് സെൽഫിയും!

    കൊല്ലും മുൻപ് സെൽഫിയും!

    കയ്യില്‍ കിട്ടിയവനെ രണ്ട് പെരുമാറുന്നതില്‍ തെറ്റില്ലെന്നും അത് വീഡിയോ ആയും സെല്‍ഫി ആയും പ്രചരിപ്പിക്കുന്നത് സാമൂഹ്യ സേവനമാണെന്നും കരുതുന്ന മനോരോഗികളുണ്ട് നിറയെ നമുക്ക് ചുറ്റും. അട്ടപ്പാടിയില്‍ ആക്രമിക്കപ്പെട്ട മധുവെന്ന ആദിവാസി യുവാവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. മധുവിനെ ആക്രമിക്കുമ്പോള്‍ കൂട്ടത്തിലൊരാള്‍ പകര്‍ത്തി സെല്‍ഫി പോലുമുണ്ട് അക്കൂട്ടത്തില്‍.

    കേരളം അകലെയല്ല

    കേരളം അകലെയല്ല

    രാജസ്ഥാനില്‍ ഒരു മുസ്ലീമിനെ തല്ലിക്കൊന്ന് പച്ചയ്ക്ക് കത്തിക്കുകയും അത് ഫേസ്ബുക്കില്‍ ലൈവ് ഇടുകയും ചെയ്തത് കണ്ട് ഉറക്കം പോയിട്ടുണ്ട് പലര്‍ക്കും. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, എല്ലും തോലുമായ ഒരു മനുഷ്യനെ ബാക്ഗ്രൗണ്ടാക്കിക്കൊണ്ടുള്ള ആ സെല്‍ഫി പിടുത്തക്കാരന്‍ രാജസ്ഥാനിലെ കൊലയാളിയില്‍ നിന്നും ഒട്ടുമേ വ്യത്യസ്തനല്ല.

    സോഷ്യൽ മീഡിയ പ്രതിഷേധം

    സോഷ്യൽ മീഡിയ പ്രതിഷേധം

    സോഷ്യല്‍ മീഡിയയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയതിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാമൂഹ്യ പ്രവര്‍ത്തകയാണ് ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു മാനസിക പ്രശ്നമുള്ള ആളാണ്. 27 വയസ്സ്. നാട്ടുകാർ,കുടിയേറ്റക്കാർ ഈ ആദിവാസിയെ മോഷ്ടാവ് എന്ന് മുദ്രകുത്തിയിട്ടു വർഷങ്ങളായി.കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി വരഷങ്ങളായി വനത്തിനുള്ളിലാണ് താമസം. അദ്ദേഹത്തെ കടയിൽ നിന്നും മോഷ്ടിച്ച് എന്നാരോപിച്ചു കുടിയേറ്റക്കാർ വനത്തില കയറി പിടിച്ചു.

    വെറുതെ വിടുമെന്ന് കരുതേണ്ട

    വെറുതെ വിടുമെന്ന് കരുതേണ്ട

    ടൗണിലെത്തിച്ചു, മർദിച്ചു, ആഘോഷിച്ചു, വീഡിയോ എടുത്തു. പിന്നെ പോലീസിൽ ഏല്പിച്ചപ്പോൾ മർദനമേറ്റു മരിച്ചിരുന്നു. മധു നിർമിതിയുടെ കീഴിൽ തൊഴിൽ പഠിപ്പിച്ചിരുന്ന വ്യക്തിയാണ്. പാലക്കാട് വച്ച് ഈ കാലത്തിനിടയിൽ ഒരാൾ തല്ലിയിരുന്നു അതും തലയ്ക്കു. അതിനു ശേഷമാണ് മാനസീക നില തെറ്റിയത്. കുടിയേറ്റക്കാരെ നിങ്ങളിനിയും കൊല്ലണം ആദിവാസിയെ. ആദിവാസികളുടെ ഭൂമി 13000 ഏക്കർ കയ്യേറി ജീവിച്ചു ജീവിതം പടുത്തുയർത്തിയവർ. 60000 ആദിവാസികളു ണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 27000പേര് മാത്രം. വെറുതെ വിടുമെന്ന് കരുതണ്ട.

    ആദിവാസിക്ക് സംഭവിക്കുന്നത്

    ആദിവാസിക്ക് സംഭവിക്കുന്നത്

    കുറച്ചധികം - - - മക്കൾ കുത്തകയാക്കാൻ നോക്കുന്നുണ്ട് അവിടം. കന്യാ സ്ത്രീകൾ അനാഥരെ പോറ്റുന്നു പഠിപ്പിക്കുന്നു എന്നുപറഞ്ഞു വൻതോതിൽ ഫണ്ടടിച്ചു മാറ്റിഒരു, ആദിവാസി കുട്ടി പെർമിഷൻ എടുത്തു ഒരു മണിക്കൂറിനുള്ളിൽ അമ്മയുടെ അംഗൻവാടിയിലെത്തി അമ്മയെ കണ്ടു മടങ്ങി hostelളില് തിരിച്ചെത്തിയിട്ടും അകാരണമായി മർദിച്ചു കേസ് ഒതുക്കിയത് കോൺഗ്രസിലെ ചില മൈ---ന്മാർ. ഇറങ്ങിത്തിരിച്ചാലുണ്ടല്ലോ നിന്റെയൊക്കെ കച്ചവടം പൊട്ടിക്കാൻ അറിയാമെടാ.

    കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..!

    കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..!

    സംവിധായകൻ ആഷിഖ് അബുവിന്റെ പ്രതികരണം മധുവിന്റെ പ്രതീകാത്മക ചിത്രത്തിനൊപ്പമാണ്. കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! എന്ന് ആഷിഖ് അബു കുറിച്ചിരിക്കുന്നു. ശ്രീജിത്ത് ദിവാകരൻ എഴുതുന്നു: '' രാത്രി മുഴുവന്‍ മുഖം മൂടി വച്ച മനുഷ്യരുടെ ആക്രോശങ്ങളായിരുന്നു. തീവണ്ടിയില്‍, വഴിയരികുകളില്‍, വീടിന്നുള്ളില്‍, തെരുവുകളില്‍ ആക്രോശത്തോടെ പാഞ്ഞടുക്കുന്ന മുഖം മൂടി വച്ച മനുഷ്യര്‍. ഡെത്ത് ഈറ്റേഴ്‌സ്. ജുനൈദിനെ ഓര്‍മ്മവന്നു. അവനെ കൊന്നവരേയും മുഹമ്മദ് അഖ്‌ലാക്കിനേയും പെഹ്ലാഖാനേയും ഓര്‍മ്മവന്നു, അവരെ കൊന്നവരേയും.

    കൊലകളുടെ ആഘോഷം

    കൊലകളുടെ ആഘോഷം

    രാജസ്ഥാനില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്ന് കത്തിച്ച് വീഡിയോ ഷെയര്‍ ചെയ്ത ശംഭുലാല്‍ റീഗര്‍ക്ക് നല്‍കാന്‍ ലക്ഷങ്ങള്‍ പിരിച്ച പിശാചുക്കളെ ഓര്‍മ്മവന്നു. തീവച്ചും ആള്‍ക്കൂട്ട വിചാരണ നടത്തിയും ഇക്കാലമത്രയും ജാതിഹിന്ദുക്കള്‍ തല്ലിക്കൊന്ന് കുഴിച്ചു മൂടിയ, കുടിലുകളടക്കം കത്തിച്ചു ചാമ്പലാക്കിയ മനുഷ്യരേയും അവരെ കൊന്ന മനുഷ്യരേയും ഓര്‍മ്മവന്നു. കള്ളപ്പേരുകളിലും മുഖങ്ങളിലുമെത്തി കൊലവിളികളുളെ ഓര്‍ഗാസം അനുഭവിക്കുന്ന ഫേസ്ബുക്ക് വെട്ടുകിളി ആണ്‍കൂട്ടത്തെ ഓര്‍മ്മവന്നു.

    എന്റെ കൈകളിലുണ്ട് ചോര

    എന്റെ കൈകളിലുണ്ട് ചോര

    കൊന്നവര്‍ക്ക് എന്റെ ഛായയാണ്. ആ ആണ്‍കൂട്ടത്തിലെ അതിക്രൂരനായ വംശവെറിയനെ നോക്കൂ. ഞാന്‍ തന്നെയാണ്. എന്റെ കൈകളിലുണ്ട് ചോര. ഞാന്‍ അനുഭവിച്ച സൗഭാഗ്യങ്ങളൊക്കെ, ഈ കൊല്ലപ്പെട്ട, പീഡിക്കപ്പെട്ട മനുഷ്യരുടെ ഗതികേടിന്റെ മീതെ പടുത്തുയര്‍ത്തിയതാണ്. കണ്ണാടിയില്‍ ഞാന്‍ കാണുന്നത്, ആ സെല്‍ഫിയെടുത്ത, കണ്ണടവച്ച, വെളുത്ത, പ്രിവിലേജുകളുടെ മേല്‍ത്തട്ടില്‍ വാഴുന്ന ചെറുപ്പക്കാരനെയാണ്''

    കേരളമേ നമുക്ക് ലജ്ജിക്കാം

    കേരളമേ നമുക്ക് ലജ്ജിക്കാം

    നടൻ ജോയ് മാത്യു പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: '' സാക്ഷര - സംസ്കാര കേരളമേ ലജ്ജിക്കുക ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്‌ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ- മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല.കേസുകൾ തേഞ്ഞുമാഞ്ഞുപോകും എങ്കിലും കൊല്ലപ്പെടുന്നതിനു മുബ്‌ കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം''.

    അവരാണ്‌ ശരി

    അവരാണ്‌ ശരി

    ഷിംന അസീസ് എഴുതുന്നു: 'ആദിവാസി ഊരിലേക്ക്‌ നമ്മൾ കയറിച്ചെല്ലുന്നത്‌ ദൂരേന്ന്‌ കണ്ടാലേ അവര്‌ കാട്‌കയറും. അവരോട്‌ എന്ത് ചോദിച്ചാലും മിണ്ടില്ല, മുഖത്ത്‌ നോക്കാതെ താഴോട്ട്‌ നോക്കി നിൽക്കും. എത്ര വലിയ രോഗമുണ്ടെങ്കിലും കൊണ്ടുപോയി കൊടുത്ത ഗുളിക കഴിക്കില്ല, പ്രസവിക്കാൻ പോലും കാടിറങ്ങാൻ മടി'- നേരിൽ കണ്ട കാര്യങ്ങളാണ്‌, ഇന്നലെ വരെ അവരോടെനിക്ക്‌ ഉണ്ടായിരുന്ന കുഞ്ഞു പരിഭവവും ആയിരുന്നത്‌. ഇന്ന്‌ തിരിച്ചറിയുന്നു- അവരാണ്‌ ശരി. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്‌, ചതിക്കും. ശവം തിന്നുന്ന മൃഗങ്ങൾക്ക്‌ പോലും ഇതിലേറെ നീതിബോധമുണ്ട്‌ !!

    കർശന നടപടിയെടുക്കും

    കർശന നടപടിയെടുക്കും

    അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+