'അപകീർത്തിപരമെന്ന് ഉമ്മൻചാണ്ടിയുടെ വ്യക്തിപരമായ തോന്നൽ', അപ്പീൽ നൽകാൻ വിഎസ് അച്യുതാനന്ദൻ
തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്ക് 10.10 ലക്ഷം രൂപ വിഎസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരമായി നല്‍കണം എന്നാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 2013ല്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോളാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചത്.
വിഎസ് അച്യുതാനന്ദന്റെ കുറിപ്പ്: '' സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെ പറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ. വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ. ഉമ്മൻചാണ്ടി കോടതിയിൽ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ശ്രീ. ഉമ്മൻചാണ്ടിയുടെ പങ്കു തെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചു കൊണ്ട് ശ്രീ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.

ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022ലെ ബഹുമാനപ്പെട്ട സബ്കോടതി വിധിക്ക് എതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വിഎസ്സിന്റെ ഓഫീസ് അറിയിച്ചു. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ശ്രീ. ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്.
പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽ കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായം കൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications