കോൺഗ്രസുകാർ സ്‌ത്രീകളെ പീഡിപ്പിക്കുന്നത് പ്രശ്‌നമല്ലെന്ന സമീപനമാണ് ചില മാധ്യമങ്ങൾക്ക്: സിപിഎം
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ സ്ത്രീപീഡന പരാതിയില്‍ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പന്‍. കോൺഗ്രസ് നേതാക്കളുടെ ലൈംഗിക പീഡനക്കഥകൾ വീണ്ടും വീണ്ടും കേരളത്തിന്റെ പൊതുമണ്ഡലത്തെ മലീമസമാക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
യൂത്ത് കോൺഗ്രസ് പാലക്കാട്ട് സംഘടിപ്പിച്ച ചിന്തൻ ശിബിരിൽ ജില്ലാ നേതാവായ യുവതിയെ സംസ്ഥാനഭാരവാഹി പീഡിപ്പിച്ചതിനു പിന്നാലെ കോൺഗ്രസ് എംഎൽഎക്കെതിരെ അധ്യാപിക ലൈംഗികപീഡന പരാതി നൽകിയ വാർത്ത പുറത്ത് വന്നിരിക്കുന്നു. കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയും വെളിപ്പെടുത്തലും ഗൗരവമേറിയ വിഷയമാണ്. പീഡനം സഹിക്കാൻ വയ്യാതെ വന്നപ്പോൾ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ എംഎൽഎയും മധ്യസ്ഥരും പണം വാഗ്‌ദാനംചെയ്‌തു എന്നതും ഏറെ ഗൗരവം ഉള്ളതാണെന്നും ആനാപൂർ നാഗപ്പന്‍ ആരോപിക്കുന്നു.

യൂത്ത് കോൺഗ്രസ് പാലക്കാട്ട് സംഘടിപ്പിച്ച ചിന്തൻ ശിബിരിൽ ജില്ലാ നേതാവായ യുവതിയെ സംസ്ഥാന ഭാരവാഹി പീഡിപ്പിച്ച സംഭവത്തിലും, കോവളം എംഎൽഎ എം വിൻസന്റിന് എതിരെ അഞ്ച് വർഷംമുമ്പ് പീഡനപരാതി ഉണ്ടായപ്പോഴും കെപിസിസി നേതൃത്വം ഇടപെട്ട് തന്നെയാണ് ഒത്തുതീർപ്പുണ്ടാക്കിയത്. കേസിൽ ജാമ്യം കിട്ടി ജയിലിൽ നിന്ന് ഇറങ്ങിയ എം വിൻസന്റ് എംഎൽഎയെ മാലയിട്ട് സ്വീകരിച്ച ചരിത്രമാണ് കെപിസിസിക്കുള്ളത്. സോളാർ അധിഷ്‌ഠിത വ്യവസായം തുടങ്ങാൻ സഹായവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, എ പി അനിൽകുമാർ, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ അന്വേഷണവും നടന്നിരുന്നു.
കെപിസിസി നേതൃത്വം എൽദോസിനെതിരെ ഇത് വരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, കേസ് ഒത്തുതീർപ്പാക്കാൻ ചില നേതാക്കൾ ഇടപെടുകയും ചെയ്‌തു. അതിനിടെ, ഒളിവിൽപ്പോയ എൽദോസ് അതിജീവിതയെ ആക്ഷേപിച്ച് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റുമായി രംഗത്തുവന്നു. പരാതി നൽകിയ യുവതിയെ ക്രിമിനൽ എന്നാണ് ആക്ഷേപിച്ചിരിക്കുന്നത്. പൊതുസമൂഹത്തെയും നിയമവ്യവ്യസ്ഥയെയും വെല്ലുവിളിക്കുന്ന സമീപനമാണ് എംഎൽഎ യും കോൺഗ്രസ്സ് പാർട്ടിയും സ്വീകരിക്കുന്നത്. ഇതിനുള്ള ധൈര്യം ഇവർക്കുണ്ടാകുന്നതിന് ഒരു കാരണം ഇവിടത്തെ ചില മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനമാണ് .
എംഎൽഎയുടെ പീഡനത്തെ ലഘൂകരിച്ചുകാട്ടുകയാണ് വലതുപക്ഷ മാധ്യമങ്ങൾ ചെയ്തത്. സംഭവം പ്രധാന വാർത്തയോ അന്തിച്ചർച്ചയ്‌ക്കുള്ള വിഷയമോ ആയില്ല എന്നത് തന്നെയാണ് അതിനുള്ള തെളിവ്. കോൺഗ്രസുകാർ സ്‌ത്രീകളെ പീഡിപ്പിക്കുന്നത് പ്രശ്‌നമല്ലെന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നത്. യുവതി നടത്തിയ പത്രസമ്മേളനത്തിൽ പണം വാങ്ങി ഒത്തുതീർപ്പിന് വഴങ്ങിക്കൂടായിരുന്നോ എന്ന ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മനസ്സ് എത്രമാത്രം അധഃപതിച്ചതാവണം. ഇത്തരം മനസികാവസ്ഥയുള്ളവരെ നിലനിർത്തുന്ന മാധ്യമസ്ഥാപനത്തിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ല. എൽദോസ് കുന്നപ്പിള്ളിയ്ക്ക് എംഎൽഎ ആയി തുടരാൻ ധാർമ്മികമായി ഒരാവകാശവുമില്ല. ഇയാൾക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകണമെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications