ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോട് കാണിച്ചിട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ വിനോദ നികുതി ഇളവ് അടക്കം സിനിമാ മേഖലയ്ക്ക് അനുവദിച്ച സർക്കാർ തീരുമാനത്തിന് സിനിമാ പ്രവർത്തകരുടെ നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും മഞ്ജു വാര്യരും അടക്കം നിരവധി സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും മുഖ്യമന്ത്രി നന്ദി പറഞ്ഞ് രംഗത്ത് എത്തി.
ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കോവിഡ്-19 ന്റെ ആക്രമണത്തിൽ ഇരുട്ടിന്റെ ആഴങ്ങളിൽ വീണുപോയ മലയാള സിനിമയെ കരകയറ്റാൻ ഉദാരമായ ഇളവുകൾ പ്രഖ്യാപിച്ച ആദരണീയനായ മുഖ്യമന്ത്രിക്ക് എന്റെ അഭിവാദ്യങ്ങൾ !! മൂന്നു മാസത്തേക്ക് വിനോദനികുതി പൂർണ്ണമായി ഒഴിവാക്കിയും തീയേറ്ററുകൾക്ക് വൈദ്യുതി വിഷയത്തിൽ ആനുകൂല്യങ്ങൾ നൽകിയും അദ്ദേഹം പ്രത്യക്ഷത്തിൽ സിനിമാവ്യവസായികളെയും പരോക്ഷമായി സിനിമ ജീവിതോപാധിയാക്കിയ ആയിരക്കണക്കിലുള്ള തൊഴിലാളികളെയും ആശ്വസിപ്പിച്ചിരിക്കയാണ്.
ഞാൻ മലയാളസിനിമയിൽ പ്രവേശിച്ചിട്ട് അമ്പതിനാല് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. പതിനഞ്ചു വർഷക്കാലം സൗത്ത് ഇന്ത്യൻഫിലിം ചെയ്മ്പർ ഓഫ് കൊമേഴ്‌സിന്റെ ഭരണസമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും. കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോടു കാണിച്ചിട്ടില്ല. ഈ സഹായം മലയാള സിനിമയ്ക്ക് പുതുജീവൻ നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ലാഭനഷ്ടങ്ങൾ നോക്കാതെ സിനിമയെ എന്നും നെഞ്ചിലേറ്റി ജീവിച്ച ഒരു ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഞാൻ നന്ദി പറയുന്നു.