വയനാട് സീറ്റിൽ തീരുമാനം വൈകുന്നതിന് പിന്നിൽ എംകെ സ്റ്റാലിനും; കാരണം രാഹുലിനെ അറിയിച്ചു
ദില്ലി: വയനാട് സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. ടി സിദ്ദിഖ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. ഇതോടെ രാഹുൽ ഗാന്ധിക്കായി മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ അഭിമാനമെയുള്ളുവെന്ന് പ്രഖ്യാപിച്ച് ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്.
Read More: Lok Sabha Election: വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
സംസ്ഥാന നേതാക്കൾ സാഹചര്യങ്ങൾ വിശദമാക്കിയിട്ടും വയനാട്ടിൽ മത്സരിക്കുമോ എല്ലയോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അതേ സമയം രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ യുപിഎ ഘടകക്ഷികൾ എതിർപ്പറിയിച്ചുവെന്നാണ് വിവരം. ഏറ്റവും ഒടുവിലായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിനാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പറിയിച്ചിരിക്കുന്നത്. അതേ സമയം വയനാടിനൊപ്പം കർണാടകയിലെ ബിദാർ മണ്ഡലവും രാഹുൽ ഗാന്ധിക്കായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാഹുൽ വരുമോ?
രാഹുൽ ഗാന്ധിയുടെ വരവിനായി കേരളത്തിലെ കോൺഗ്രസ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കോൺഗ്രസിന് നൂറു ശതമാനം വിജയ സാധ്യതയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമെന്ന വാർത്തകളെ ഇടതു പാർട്ടികൾ വിമർശിച്ചിരുന്നു.
സഖ്യകക്ഷികൾക്ക് എതിർപ്പ്
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനോടുള്ള അതൃപ്തി ശരദ് പവാറും ശരദ് യാദവും സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. വയനാട്ടിൽ സിപിഐക്കെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇടതു പാർട്ടികളുമായുള്ള സഖ്യത്തിന് ഇത് തടസ്സമാകുമെന്നുമായിരുന്നു നേതാക്കളുടെ അഭിപ്രായം .
എതിർപ്പുമായി സ്റ്റാലിനും
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന ആവശ്യവുമായി ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് ഡിഎംകെ നേതാവ് സ്റ്റാലിനാണ്. കേരളത്തിൽ ഇടതു പാർട്ടികൾക്കെതിരെ രാഹുൽ മത്സരിച്ചാൽ ഉത്തരേന്ത്യയിൽ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് സ്റ്റാലിന്റെ നിലപാട്. പ്രതിപക്ഷ ഐക്യത്തിൽ വിള്ളല് വീഴ്ത്തരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടതായാണ് വിവരം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ നേതാവാണ് സ്റ്റാലിൻ.
നിലപാട് കടുപ്പിച്ച് നേതൃത്വം
അതേ സമയം സഖ്യകക്ഷികളുടെ അഭിപ്രായം കണക്കിലെടുക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായമെന്നും സൂചനയുണ്ട്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കേണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡാണ് എടുക്കേണ്ടതെന്നുമാണ് ഇവരുടെ അഭിപ്രായം.
പിന്മാറിയാൽ തിരിച്ചടി
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിന്മാറിയാൽ അത് സംസ്ഥാനത്ത് ആകെ ക്ഷീണമുണ്ടാക്കിയേക്കുമെന്ന ആശങ്ക സംസ്ഥാന നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നതും ഇടതുപക്ഷം പ്രചാരണ ആയുധം ആക്കുന്നുണ്ട്.
മറി കടക്കാം
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധിയെ നേരിട്ടിറക്കി മുന്നേറ്റമുണ്ടാക്കാം എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിൽ രാഹുലിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തിയാലും മണ്ഡലം കൈവിട്ടു പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
രാഹുലിനെ തടയാൻ
അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തടയിടാൻ ദില്ലിയിൽ ചിലർ ശ്രമിക്കുന്നതായി കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇക്കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്തെ ലക്ഷ്യം വെച്ചായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.
ഉമ്മൻ ചാണ്ടിയെ തളളി
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ