ദിലീപിന് വേണ്ടി തന്ത്രം മാറ്റി പ്രമുഖ താരങ്ങൾ.. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു! വഴങ്ങാതെ പിണറായി
കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലൊരു അതിശക്തന്‍ കുടുങ്ങുമെന്ന് മലയാള സിനിമാ ലോകം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ദിലീപ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ അയാളൊരു പ്രസ്ഥാനമായിരുന്നു. അതുകൊണ്ട് തന്നെ ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ആകെ അങ്കലാപ്പിലായി. എങ്ങനേയും ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിട്ട് വീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് ഇടത് സര്‍ക്കാര്‍. ഇതോടെ മലയാളസിനിമയിലെ പ്രമുഖരും സര്‍ക്കാരും തമ്മില്‍ അകലുകയാണ്.

സിനിമ രണ്ട് തട്ടിൽ
ദിലീപ് വിഷയത്തില്‍ മലയാള സിനിമ ഇപ്പോള്‍ തന്നെ രണ്ട് തട്ടിലായിരിക്കുകയാണ്. ദിലീപിനെ അനുകൂലിക്കുന്നവരും നടിയെ പിന്തുണയ്ക്കുന്നവരും. യുവതാരങ്ങളടക്കമുള്ളവര്‍ നടിക്കൊപ്പം നില്‍ക്കുമ്പോള്‍ വമ്പന്മാര്‍ ദിലീപിനൊപ്പമാണ് എന്നാണ് സൂചന

സർക്കാരിനോട് എതിർപ്പോ
സിനിമയില്‍ പ്രകടമായിരിക്കുന്ന ഈ അകല്‍ച്ച ദിലീപിനെ കുടുക്കിയ പിണറായി വിജയന്‍ സര്‍ക്കാരിനോടും മുന്‍നിരതാരങ്ങള്‍ കാണിക്കുന്നു എന്നാണ് വ്യക്തമായി വരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ദാനച്ചടങ്ങില്‍ മുന്‍നിര താരങ്ങളാരും എത്താഞ്ഞതിന്റെ കാരണം ഇതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രമുഖർ വിട്ടുനിന്നു
ദിലീപ് വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും പ്രമുഖ ചലച്ചിത്ര താരങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അമ്മ പ്രസിഡണ്ടും ഇടത് എംപിയുമായ ഇന്നസെന്റ്, അമ്മ വൈസ് പ്രസിഡണ്ടും എംഎല്‍എയുമായ ഗണേഷ് കുമാര്‍ എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നില്ല

ക്ഷണിച്ചവരിൽ പലരും വന്നില്ല
കൂടാതെ കണ്ണൂര്‍ക്കാരന്‍ കൂടിയായ ശ്രീനിവാസന്‍, ഷീല, മധു, കവിയൂര്‍ പൊന്നമ്മ എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇവരാരും മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയില്ല. ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു

മുഖ്യമന്ത്രിയുടെ വിമർശനം
ദിലീപിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുള്ള താരങ്ങളുടെ അസാന്നിധ്യത്തെ മുഖ്യമന്ത്രി ചടങ്ങില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല എന്ന് മുഖ്യമന്ത്രി വേദിയില്‍ തുറന്നടിച്ചു

ക്ഷണിക്കേണ്ട കാര്യമില്ല
ഇങ്ങനെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ആരെയും ക്ഷണിക്കേണ്ട കാര്യമില്ലെന്നും തങ്ങളുടെ സാന്നിധ്യം ഒരു ബാധ്യതയായി കണ്ട് താരങ്ങള്‍ പങ്കെടുക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവാര്‍ഡ് നേടിയവര്‍ മാത്രം വരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

സമ്മർദത്തിന് വഴങ്ങില്ല
സിനിമാക്കാരുടെ ബഹിഷ്‌ക്കരണം കൊണ്ട് സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ സൂചിപ്പിച്ചത്. മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം നടന്‍ വിനായകനും പ്രമുഖ താരങ്ങളുടെ നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു

സിനിമയെ തകർക്കാനാവില്ല
ആര് വന്നാലും വന്നില്ലെങ്കിലും സിനിമയെ തകര്‍ക്കാന്‍ ആവില്ലെന്നായിരുന്നു വിനായകന്റെ വാക്കുകള്‍. ഇത്തവണത്തെ അവാര്‍ഡ് പട്ടികയില്‍ പ്രമുഖര്‍ക്കൊന്നും ഇടമില്ല എന്നതും മുന്‍നിര താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍.

പരിപാടിക്ക് ആളെ കിട്ടിയില്ല
പ്രമുഖര്‍ വിട്ട് നിന്നതോടെ സംഘാടകര്‍ക്ക് കലാപരിപാടികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയും വന്നു. അതേസമയം കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്, ഇടത് സഹയാത്രിക കൂടിയായ കെപിഎസി ലളിത എന്നിവര്‍ പരിപാടിക്ക് എത്തിയിരുന്നു

ദിലീപിന് അനുകൂലം
സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മുകേഷ് പരിപാടിക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവാര്‍ഡ് ദാനവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ദിലീപിന് അനുകൂല നിലപാടെടുക്കാനും മുകേഷ് മടിച്ചില്ല

അവൾക്കൊപ്പം മാത്രം
അതേസമയം ആക്രമണത്തിന് ഇരയായ നടിക്കൊപ്പം നില്‍ക്കുന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആകട്ടെ പുരസ്‌കാര വേദി നടിക്കുള്ള പിന്തുണ പ്രഖ്യാപിക്കലിനുള്ള ഇടമാക്കി മാറ്റി. നടി റിമ കല്ലിങ്കല്‍ അവള്‍ക്കൊപ്പം എന്ന ബാനറുമായി വേദിയിലെത്തിയത് കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്.












Click it and Unblock the Notifications