വ്യാജ പരാതിയിലൂടെ കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരായ പൊലീസ് നീക്കം ഇതിന്റെ തെളിവാണ്. മുമ്പും കേന്ദ്ര ഏജൻസികളെ ഭയപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. സി പി എം കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപരാതി കൊടുപ്പിച്ചതിന് പിന്നിൽ സി പി എം നേതൃത്വമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.
ഇഡി മർദ്ദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയമായ രീതിയിൽ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലെന്ന് എല്ലാവർക്കും അറിയാം. ക്യാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഫെഡറൽ തത്ത്വങ്ങൾ പിണറായി സർക്കാർ തുടർച്ചയായി ലംഘിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് മുമ്പിൽ ദേശീയ ഏജൻസികൾ മുട്ടുമടക്കില്ല. നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഎം മനസിലാക്കണം. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം,സഹകരണ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് ബിജെപി- കോൺഗ്രസ് ഗൂഢാലോചനയുടെ തെളിവാണെന്നാണ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയറ്റ് ആരോപിക്കുന്നത്.സഹകരണ ജീവനക്കാരെ 24 മണിക്കൂർ പ്രാഥമികാവശ്യങ്ങൾക്ക് പോലും വിടാതെ നടത്തിയ റെയ്ഡ് ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായിരുന്നു. ജീവനക്കാർ ആരും ഏതെങ്കിലുമൊരു ക്രിമിനൽ കേസിൽ പോലും പ്രതിയായിട്ടുള്ളവരല്ല. സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കുകയെന്നത് കോർപറേറ്റുകളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട അജൻഡയാണെന്നും സി പി എം പറയുന്നു.
കേരളത്തിലെ സഹകരണ സംഘങ്ങളിലെ ജനങ്ങളുടെ നിക്ഷേപം വൻകിട കോർപറേറ്റുകളെ എന്നും മോഹിപ്പിക്കുന്നതായിരുന്നു. ഇത് കൈപ്പിടിയിൽ ഒതുക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുന്നത്. രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ശതകോടീശ്വരൻമാർക്ക് വിറ്റുതുലച്ചവർ കോർപറേറ്റുകളുടെ ഇംഗിതം നടപ്പിലാക്കുന്നതിന് വ്യഗ്രത കാട്ടുന്നതിൽ അത്ഭുതമില്ല.
സഹകരണ സംഘങ്ങൾക്കെതിരായ പ്രചാരവേല ഈ നീക്കത്തിന്റെ തുടർച്ചയാണ്. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് അതിന് വലിയ മാധ്യമ പ്രചാരണം നൽകുന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതിന് കൂടിയാണ്. ഏതെങ്കിലും രേഖകൾ പരിശോധിക്കുകയെന്നത് മാത്രമല്ല ഇപ്പോഴത്തെ ലക്ഷ്യമെന്ന് വ്യക്തമാണ്. സഹകരണ സംഘങ്ങൾ മോശമെന്ന് വരുത്തി അവയെ തകർക്കുകയാണ് ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും സി പി എം പറയുന്നു.












Click it and Unblock the Notifications