കൊവിഡ് കുതിച്ചുയരുന്നു, പരമാവധി പേരെ പരിശോധിക്കാൻ ഊര്‍ജിത പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ വലിയൊരു പങ്കും കേരളത്തിലാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തിനും മുകളിലാണ്.
ഇന്ന് സംസ്ഥാനത്ത് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ് എന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

രാജ്യത്തെ തന്നെ പുതിയ കൊവിഡ് കേസുകളിൽ 68 ശതമാനവും കേരളത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊവിഡ് കേസുകൾ വരും ദിവസങ്ങളിലും കൂടും എന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന 1,99,456 വരെ വര്‍ധിപ്പിച്ചിരുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി.
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും പരിശോധന നടത്തേണ്ടതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കില്‍ പോലും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധന നടത്തേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താം. ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തും. കാലതാമസമില്ലാതെ പരിശോധനാ ഫലം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍
ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തുന്നതായി വീണാ ജോർജ് വ്യക്തമാക്കി. കൊവിഡ് കേസുകൾ സംസ്ഥാനത്ത് ഉയരുന്നത് സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കുകയാണ്. മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനിൽക്കേയാണ് ഇപ്പോൾ തന്നെ പ്രതിദിന കേസുകൾ വലിയ തോതിൽ വർധിക്കുന്നത്.












Click it and Unblock the Notifications