'അപ്പീൽ' കലോത്സവം; കണ്ണൂർ അപ്പീലുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടുമോ... ?
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ആകെ 841 അപ്പീലുകളാണ് വന്നതെങ്കിൽ, മൂന്ന് ദിവസം പിന്നിടുന്പോൾ തന്നെ കണ്ണൂരിൽ അപ്പീലുകളുടെ എണ്ണം 600 കടന്നു.
കണ്ണൂര്‍: കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അപ്പീലുകളുടെ എണ്ണത്തില്‍ കുറവില്ല. 600ല്‍ അധികം അപ്പീലുകള്‍ ആണ് മൂന്ന് ദിവസം കൊണ്ട് തന്നെ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. മത്സരങ്ങള്‍ നടക്കുന്നതിന് കാലതാമസം നേരിടുന്നതിനും, അനര്‍ഹര്‍ മത്സരിക്കുന്നതിനും ഇത് ഇടയാക്കുന്നു.
സബജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക എന്നാണ് അപ്പീലുകള്‍ കുറക്കാനുള്ള ആദ്യ പടിയായി ചെയ്യേണ്ടത്. തൊട്ടതിനും പിടിച്ചതിനും ഒക്കെ അപ്പീൽ കൊടുക്കുന്ന സ്ഥിതി മാറണം. അടിയന്തര സാഹചര്യത്തില്‍ മാത്രം ഉന്നതതല സമിതി വിലയിരുത്തി അംഗീകരിക്കുന്ന അപ്പീലുകള്‍ മാത്രം സംസ്ഥാന തലത്തില്‍ പരിഗണിക്കാനൂ. സാധാരണ നിലക്ക് 14 ടീമുകളാണ് ഒരു മത്സരത്തിന് എത്തേണ്ടത്. എന്നാല്‍ 20-25 ടീമുകളാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇത് സമയക്രമം ആകെ താളംതെറ്റുന്നതിന് കാരണമാകുന്നു. അപ്പീലിലെത്തി മത്സരിക്കുന്നവര്‍ ജില്ലാ ജേതാവിനെ മറികടന്നാല്‍ ജില്ലകളുടെ പോയിന്റ് നിലമാറി മറിയും.
സംസ്ഥാന തലത്തിലെ വിധി നിർണയം സംബന്ധിച്ച് അപ്പീൽ വരുന്പോൾ ആ വിധികർത്താവിനെ കുറിച്ച് വിജിലൻസ് അന്വേഷിക്കും. ഇയാൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തില്‍ ആകെ 841 അപ്പീലുകളാണ് ലഭിച്ചത്. കണ്ണൂരില്‍ മൂന്ന് ദിവസം കൊണ്ട് തന്നെ 600 കടന്നു. സ്വര്‍ണക്കപ്പിനായി ജില്ലകള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരും അപ്പീലുകള്‍ പ്രോത്സാഹിപ്പിക്കുന്നു. അവസാന ഫലപ്രഖ്യാപനത്തില്‍ അപ്പീലുകളുടെ ഫലം നിര്‍ണ്ണായകമാണ്.