ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി: ശക്തമായ പ്രതിഷേധം ഉയരണം: എംവി ജയരാജന്‍
കണ്ണൂര്‍: ആദിവാസി അവകാശ പ്രവർത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. 2020 ഒക്ടോബർ 8 നാണ് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ വെച്ച് 84 വയസ് പ്രായമുള്ള ഫാദറെ ഭീമ കൊറെഗാവ് കേസിൽ പ്രതിയാക്കി കേന്ദ്ര സേനയായ എൻ. ഐ. എ. അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. പാർക്കിങ്സൺ രോഗിയായ ഫാദറെ കോവിഡ് രൂക്ഷമായ സമയത്ത് പരോളും ചികിത്സയും നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.
മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകാനുള്ള സിപ്പർ പോലും നൽകിയില്ല. സഹതടവുകാരുടെ സഹായത്തോടെയാണ് വെള്ളം പോലും കുടിച്ചത്. ജനകീയ പ്രതിഷേധം ഉയർന്നു വന്നു. ജയിലിൽ കഴിയുന്നവർക്കും മനുഷ്യാവകാശം ഉണ്ടെന്ന് കേന്ദ്ര സർക്കാരും ജയിലധികൃതരും കണക്കിലെടുത്തില്ല. മനുഷ്യത്വം ഒട്ടും കാട്ടിയില്ല. ഹൈക്കോടതി വീഡിയോ കോൺഫറൻസ് വഴി സ്വാമിയെ ജയിലിൽ നിന്ന് കണ്ടിട്ടാണ് ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Recommended Video
കോവിഡ് ബാധിതനായ സ്വാമിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. ആദിവാസി ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി തന്നെയാണ്. ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഫാദറുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകതന്നെ ചെയ്യണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications