കടല്‍ പ്രക്ഷുബ്ധം; മത്സ്യബന്ധന വലകള്‍ ഒലിച്ചുപോയി, തൃശൂരിലെ തീര പ്രദേശങ്ങളിൽ കടലാക്രമണം
തൃശുര്‍: കാലവര്‍ഷത്തിലെ കടലാക്രമണത്തെ ഓര്‍മിപ്പിക്കുംവിധം കടുത്ത വേനലിലും കടല്‍ പ്രക്ഷുബ്ധമായി. ചേറ്റുവ, പൊക്കാഞ്ചേരി, വാടാനപ്പള്ളി, തമ്പാന്‍ കടവ്, സ്‌നേഹതീരം, നാട്ടിക പള്ളം എന്നിവിടങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ച് തീരം കവര്‍ന്നെടുത്തു. കരയ്ക്ക് കയറ്റി വച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങളും വലകളും തിരയേറ്റത്തില്‍ അകപ്പെട്ടു. തമ്പാന്‍ കടവ്, സ്‌നേഹതീരം എന്നിവിടങ്ങളില്‍ വലകള്‍ ഒലിച്ചുപോയി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ തിരയേറ്റം രാത്രിയിലും തുടരുകയാണ്. കടല്‍ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുള്ള സ്‌നേഹതീരത്ത് പോലീസ് എയ്ഡ് പോസ്റ്റിനു ചുറ്റും തിരമാലകള്‍ കയറി. കാറ്റാടി വൃക്ഷങ്ങള്‍ക്കുള്ളിലെ വിശ്രമ കേന്ദ്രങ്ങളും വെള്ളത്തിലായി. ചേറ്റുവയില്‍ അഴിമുഖത്തിനു തെക്ക് നൂറ്റമ്പത് മീറ്ററോളം കരയിലേക്ക് കടല്‍ കയറി. പൊക്കാഞ്ചേരിയില്‍ കടലും കായലും ഒന്നിച്ച നിലയിലായിരുന്നു കടലേറ്റത്തിന്റെ ദൃശ്യം.
അതേസമയം സ്‌നേഹതീരത്ത് കടലിലേക്ക് ഇറങ്ങരുതെന്ന പോലീസിന്റെയും ലൈഫ് ഗാര്‍ഡുകളുടെയും മുന്നറിയിപ്പ് അവഗണിച്ച് ടൂറിസ്റ്റുകള്‍ കടലിലിറങ്ങി. പലരെയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. എന്നാല്‍ കടലാക്രമണ പ്രതിരോധ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.