'സുനിയെ ഇത് പോലെ തളർന്ന് കണ്ടിട്ടില്ല, ഒന്നും പറയുന്നില്ല', പൾസർ സുനിയെ ജയിലിൽ കണ്ട ശേഷം അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുളള നീക്കത്തിലാണ് അന്വേഷണ സംഘം. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചത് കാരണം ഇന്നത്തെ മൊഴി രേഖപ്പെടുത്തല്‍ മാറ്റി വെച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി 5 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. ജയിലില്‍ പള്‍സര്‍ സുനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പള്‍സര്‍ സുനിയെ ജയിലില്‍ എത്തി കണ്ടതിന് ശേഷം അമ്മ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ

പള്‍സര്‍ സുനിയുടെ കത്ത് പുറത്ത് വിട്ടതിന് ശേഷം അതിനെക്കുറിച്ച് സംസാരിക്കാന്‍ നേരത്തെ ഒരു തവണ ജയിലില്‍ വന്നിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കത്ത് ഏതായാലും പുറത്ത് വിട്ടല്ലോ അത് കുഴപ്പമില്ലെന്ന് സുനി പറഞ്ഞു. എന്ത് കാണുകയാണെങ്കിലും കേള്‍ക്കുകയാണെങ്കിലും രണ്ട് ചെവി കൊണ്ടും കേട്ടിട്ട് ഒരു വായ കൊണ്ട് പറയണമെന്നും താന്‍ അകത്താണ് എന്നത് ഓര്‍മ്മ വേണം എന്നും പള്‍സര്‍ സുനി പറഞ്ഞതായി അമ്മ വെളിപ്പെടുത്തി.

ദിലീപ് കേസിലെ വിവാദ നായകനായ ശരതിനെ സുനി അറിയാമെന്ന് പറഞ്ഞുവെന്നും അമ്മ പറഞ്ഞു. ആര്‍ക്കും അവനെ അറിയില്ല. എന്നാല്‍ സുനി എല്ലാവരേയും അറിയും. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറയുന്നതില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ മകന്‍ എന്തെങ്കിലും പറഞ്ഞാല്‍ അല്ലേ മാധ്യമങ്ങളോട് ആയാലും പറയാനൊക്കൂ അവന്‍ ഒന്നും പറയുന്നില്ലെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.

പുതിയ കാര്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് മകന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നത്. ജയിലില്‍ ബുദ്ധിമുട്ട് ഉള്ളതായി മകന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഈ 5 വര്‍ഷമായി ജാമ്യം പോലും കിട്ടിയിട്ടില്ല. രഹസ്യ മൊഴി എടുക്കുന്നതിന് വേണ്ടിയാണ് മകനെ കാണാന്‍ വന്നത്. അത് അനുസരിച്ച് കോടതിയില്‍ പറയുന്നതിന് വേണ്ടി. സുനി എന്തെങ്കിലും പറയുകയാണെങ്കില്‍ അത് കോടതിയില്‍ പറയാമെന്ന് കരുതിയാണ് കാണാന്‍ വന്നത്.

എന്നാല്‍ സുനി ഒന്നും പറയുന്നില്ലെന്നും അമ്മ പറഞ്ഞു. സുനിക്ക് തീരെ വയ്യ. വലിയ മാനസിക സംഘര്‍ഷത്തിലാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി. ഇതിന് മുന്‍പ് ഇങ്ങനെ മകനെ കണ്ടിട്ടില്ല. ഇത്രയും നാള്‍ പല ജയിലുകളിലും കിടന്നിട്ടുണ്ട്. പല സ്ഥലത്തും താന്‍ പോയി കണ്ടിട്ടുണ്ട്. ഇത് പോലുളള അവസ്ഥ എവിടെയും കണ്ടിട്ടില്ല. ഇത്രയും നാള്‍ ഇതുപോലെ തളര്‍ന്ന് ഇരിക്കുന്നതും സങ്കടകരമായിട്ടും കണ്ടിട്ടില്ലെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.

കേസിനെ കുറിച്ച് ചോദിക്കല്ലേ അമ്മേ എന്നാണ് സുനി തന്നോട് പറഞ്ഞത്. താന്‍ പറഞ്ഞാലും ഒരു കാര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. സംസാരിക്കരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഒരു മാസത്തേക്ക് ഒന്നും സംസാരിക്കരുത്. അമ്മയെ ഇടയ്ക്ക് മാത്രമേ വിളിക്കൂ എന്നും ഫോണ്‍ വരെ ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് എന്നും സുനി പറഞ്ഞതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അവന്‍ ആകെ തളര്‍ന്നിരിക്കുകയാണ് എന്നും അമ്മ പറഞ്ഞു
Recommended Video

സുനിയെ കണ്ടിട്ട് ഒന്നും കഴിക്കാത്തത് പോലെ ഉണ്ടെന്നും അമ്മ പറഞ്ഞു. ഇന്ന് കണ്ടിട്ട് ശരിക്കും എന്തൊ ബുദ്ധിമുട്ട് തോന്നിയെന്നും അത് എന്താണെന്ന് അറിയില്ലെന്നും പള്‍സര്‍ സുനിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 2028 മെയ് മാസത്തില്‍ പള്‍സര്‍ സുനി എഴുതിയ കത്ത് അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം മകന്‍ ചെയ്തത് എന്നാണ് അവര്‍ ആരോപിക്കുന്നത്. അതേസമയം പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications