'രാഷ്ട്രീയത്തിലും സുരേഷ് ഗോപിക്ക് ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്'; പരിഹസിച്ച് ജോൺ ബ്രിട്ടാസ്
ഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് തിരക്കഥാകൃത്തിന്റെ ആവശ്യമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സുരേഷ് ഗോപി പറയുന്നത് ബി ജെ പി പോലും സീരിയസായി എടുക്കാറില്ലെന്നും താൻ ഏത് പാർട്ടിയിലാണെന്ന് പോലും സുരേഷ് ഗോപിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
' സുരേഷ് ഗോപി എന്റെ ശത്രുവൊന്നും അല്ല. തനിക്ക് വീര്യവും ഉശിരുമുണ്ടെന്ന് കാണിക്കാനായിരിക്കും അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. എന്നാൽ തന്റെ മിത്രമായ സുരേഷ് ഗോപിയോട് പറയാനുള്ളത് രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്നാണ്. സുരേഷ് ഗോപി പറയുന്നതിനെ നമ്മൾ സീരിയസായി എടുക്കരുത്. അദ്ദേഹം പോലും അതിനെ സീരിയസായി എടുക്കുന്നില്ല. താൻ ഏത് പാർട്ടിയാണെന്ന് പോലും സുരേഷ് ഗോപിക്ക് അറില്ല, ' ബ്രിട്ടാസ് പറഞ്ഞു.

ഇന്ന് ജബൽപൂർ സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമങ്ങളോട് സുരേഷ് ഗോപി ക്ഷോഭിച്ചിരുന്നു. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിട്ട് സംസാരിക്കണം, മാധ്യമം ആരാ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർ ഫുൾ, സൗകര്യമില്ല പറയാൻ, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ സൗകര്യമില്ല പറയാനെന്നും ജബൽപൂരിൽ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞിരുന്നു. ഈ മറുപടിയാണല്ലോ പറയേണ്ടത് എന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ഗോപി പ്രകോപിതനായി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇന്നലെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചർച്ചയിൽ ജോൺ ബ്രിട്ടാസും സുരേഷും ഗോപിയും തമ്മിൽ വാക്പ്പോര് നടന്നിരുന്നു.
രാജ്യസഭയിലും എമ്പുരാൻ സിനിമയിലെ മുന്നമാരുണ്ട് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു. ' നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ ( കേരളത്തിൽ ) മാറ്റിനിർത്തി. ഒരു തെറ്റി പറ്റി മലയാളിക്ക്. കേരളത്തിൽ ഒരാൾ ജയിച്ചിട്ടുണ്ട്. അത് വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും, ' എന്നു ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി ടി പി ചന്ദ്രശേഖരനെ കുറിച്ചുള്ള ടി പി 51 ഉം ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റും റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്നാണ് സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications