ഒരു തന്ത്രം പയറ്റി, ഒടുവിൽ സ്ഥാനാർത്ഥിയായി; രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി
Recommended Video

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് നടൻ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനോ തൃശൂരിൽ മത്സരിക്കുമെന്നായിരുന്നു പുറത്ത് വന്ന സൂചകൾ. എന്നാൽ കെ സുരേന്ദ്രൻ പത്തനംതിട്ടയിലും തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലും സ്ഥാനാർത്ഥികളായതോടെ തൃശൂരിൽ എൻഡിഎയുടെ തേര് തെളിക്കാൻ സുരേഷ് ഗോപി എത്തുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തന്നെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ പയറ്റിയ തന്ത്രമാണ് തിരിച്ചടിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. ഒഴിഞ്ഞുമാറാൻ ഒരു തന്ത്രം പ്രയോഗിച്ചു ഒടുവിൽ അത് തന്നെ തൃശൂരിലെ സ്ഥാനാർത്ഥിയാക്കി മാറ്റുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് അനുവദിച്ച അഭിമുഖത്തിൽ സുരേഷ് ഗോപി വ്യക്തമാക്കി.
Read More: തൃശൂരിൽ നേട്ടം കൊയ്യാൻ ബിജെപിക്കാകുമോ? മണ്ഡലത്തിന്റെ ചിത്രം ഇങ്ങനെ

രാജ്യസഭാ എംപി
2016 ഏപ്രിലിൽ ആണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്യുന്നത്. ഒരു കാലത്ത് കോൺഗ്രസ് നേതൃത്വവുമായി അടുപ്പം പുലർത്തിയിരുന്ന സുരേഷ് ഗോപി നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് പിന്നാലെയാണ് ബിജെപിയുമായി അടുക്കുന്നത്.

സാമ്പത്തിക സ്ഥിതി
സാമ്പത്തിക സ്ഥിതി പരുങ്ങളിൽ ആയി തുടങ്ങിയതോടെ അഭിനയത്തിലേക്ക് തിരിച്ചു പോകാൻ തയാറെടുക്കുകയായിരുന്നു താൻ. കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കുകയായിരുന്നു. ഈ സമയത്ത് തമിഴിൽ നിന്നും നിരവധി ഓഫറുകൾ വന്നു. ഒരു സമയം ഒരു സിനിമ എന്ന നിലയിൽ സിനിമകൾ ചെയ്ത തുടങ്ങാമെന്ന് കരുതിയിരുന്നപ്പോഴാണ് സ്ഥാനാർത്ഥി ചർച്ചകൾ വരുന്നത്.

തിരുവനന്തപുരത്ത്
സ്ഥാനാർത്ഥി നിർണയ വേളയിൽ തിരുവനന്തപുരത്താണ് ആദ്യം സുരേഷ് ഗോപിയെ പരിഗണിച്ചത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ പേര് നിർദ്ദേശിച്ചത് താൻ തന്നെയാണെന്ന് സുരേഷ് ഗോപി വെളിപ്പെടുത്തി. ഒടുവിൽ തിരുവനന്തപുരത്ത് കുമ്മനത്തെ ഉറപ്പിക്കുകയും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം മിസോറാം ഗവർണർ സ്ഥാനം രാജി വയ്ക്കുകയും ചെയ്തു.

വീണ്ടും പരിഗണനയിൽ
തിരുവനന്തപുരത്ത് കുമ്മനത്തെ ഉറപ്പിച്ചതോടെ കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിൽ തന്റെ പേര് പരിഗണിച്ചു തുടങ്ങി. എങ്ങനെ രക്ഷപെടുമെന്ന് ആലോചനയിലായി താൻ. ഒടുവിൽ ഒരു അഭിനേതാവിന്റെ തന്ത്രം പ്രയോഗിച്ചു. അതൊടുവിൽ തൃശൂരിൽ സ്ഥാനാർത്ഥിയാക്കി.

തൃശൂർ തന്നോളു
ഒടുവിൽ തൃശൂർ മണ്ഡലം തന്നോളു, അവിടെ മത്സരിച്ചോളാം എന്ന് നേതൃത്വത്തെ അറിയിച്ചു. തൃശൂർ സീറ്റ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണെന്ന് അറിഞ്ഞുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതൊരു അഭിനേതാവിന്റെ തന്ത്രമായിരുന്നു. എന്നാൽ തുഷാർ വയനാട്ടിലേക്ക് പോയപ്പോൾ സ്വഭാവികമായി താൻ തൃശൂരിൽ സ്ഥാനാർത്ഥിയായെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രതീക്ഷയോടെ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏററവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,02,681 വോട്ടുകളാണ് ലഭിച്ച്ത. എന്നാൽ 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ഇരട്ടിയായി. 2,05,785 വോട്ടുകള്‍ ബിജെപിക്ക തൃശൂരില്‍ നിന്ന് ലഭിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തൃശൂരിൽ നേട്ടമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

വയനാട്ടിൽ തുഷാർ
ബിഡിജെഎസിന് നൽകിയ വയനാട് സീറ്റിൽ പൈലി വാത്യാട്ടത്തെയാണ് ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ചത്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരത്തിനിറങ്ങിയതോടെയാണ് തൃശൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർത്ഥിയാകുന്നത്.

ശബരിമല പ്രതിഷേധം
അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്ന് സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശമുണ്ട്.

വിവാദ പ്രസംഗം
അതേ സമയം സുരേഷ് ഗോപി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം വീതം ഇടുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ കുറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. "പതിനഞ്ച് ലക്ഷം ഇപ്പം വരും, പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട, ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്ത ആരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സ്വിസ് ബാങ്കിലടക്കം ഉണ്ട് അതിന് അവരുടെ നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി ചെല്ലാന്‍ കഴിയില്ല" എന്ന് സുരേഷ് ഗോപി പ്രസംഗത്തിൽ പറയുന്നു.

പലരുമുണ്ട് പട്ടികയിൽ
അവിടെ 10-50 വര്‍ഷമായി കാശ് ഉണ്ട്. നമ്മുടെ പല മഹാന്മാരുടെയും ഈ പട്ടികയില്‍ ഉണ്ട്. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. എന്നും അദ്ദേഹം ജവഹർലാൽ നെഹ്റുവിനെ പരാമർശിച്ച്കൊണ്ട് പറഞ്ഞു. മോദി ഉടനെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് മുഴുവന്‍ കറന്ന് ചുരത്തി പതിനഞ്ച് ലക്ഷം വീതം അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ ഇത് ഈ ഭാഷയിലെ സംസാരിക്കാന്‍ കഴിയുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications