'ആ പറഞ്ഞത് സുരേഷ് പിൻവലിക്കുമെന്ന് കരുതുന്നു', സുരേഷ് ഗോപിയോട് കോളേജ് സഹപാഠി എസ് ഫൈസി
കൊച്ചി: ഫാത്തിമ കോളേജില്‍ പഠിച്ച കാലത്തെ കുറിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ ചോദ്യം ചെയ്ത് സഹപാഠി ആയിരുന്ന എസ് ഫൈസി. താന്‍ കോളേജ് പഠന കാലത്ത് എസ്എഫ്‌ഐ നേതാവ് ആയിരുന്നുവെന്ന് സൈലന്റ് വാലിക്കെതിരെ സമരം ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഫൈസി എന്ന സുഹൃത്തായിരുന്നു പിന്തുണയെന്നും അയാള്‍ നക്‌സൈറ്റ് ആയിരുന്നുവെന്നും ഒരുപാട് കേസുകളൊക്കെ ഉളള ആളായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതോടെയാണ് സുരേഷ് ഗോപിയെ തള്ളി എസ് ഫൈസി രംഗത്ത് വന്നിരിക്കുന്നത്.
എസ് ഫൈസിയുടെ പ്രതികരണം: ' എന്റെ സഹപാഠിയും പ്രിയ സുഹൃത്തുമായ സുരേഷ് ഗോപി ഒരു ഇന്റർവ്യൂവിൽ എന്നെ പറ്റി പറഞ്ഞതിനെ സംബന്ധിച്ച് പലരും ചോദിക്കുകയുണ്ടായി. പല വാർത്താ മാധ്യമങ്ങളും ഈ വീഡിയോ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ധീകരിക്കുന്നുമുണ്ട്. അതുകൊണ്ട് ഈ വിശദീകരണം. സുരേഷ് കൊല്ലം ഫാത്തിമ കോളേജിൽ എന്റെ സഹപാഠി ആയിരുന്നു, സൈലന്റ് വാലി സംരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളുമായി സുരേഷും എൻ കെ പ്രേമചന്ദ്രനും മറ്റും സഹകരിച്ചിരുന്നു .
ഞങ്ങൾ വിദ്യാർത്ഥികൾ നടത്തിയ ജീപ്പ് ജാഥാ ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് ആ കാര്യങ്ങൾ ഇവിടെ വിശദീകരിക്കുന്നില്ല. തന്റെ 'സൈലന്റ് വാലി പ്രവർത്തനങ്ങൾക്ക്' ശാസ്ത്രീയമായ പിന്തുണ നൽകിയത് ഞാനാണെന്ന് പറയുമ്പോൾ മുമ്പിലിരിക്കുന്ന യുവാക്കളെ ഇമ്പ്രെസ്സ് ചെയ്യാനെന്നോണം എന്നെ എന്നെ പറ്റി വിശദീകരിക്കുന്നത് മുൻ നക്സലൈറ്റും സൗമ്യനും സാത്വികനും ഒരാളെയും നോവിക്കാത്തയാളും ഒക്കെയായിട്ടാണ്.
അതോടൊപ്പം 'ഒരുപാടു കേസുകൾ ഉണ്ടായിരുന്നയാൾ' എന്ന് കൂടി ചേർത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സുരേഷ് ഇങ്ങനെ സങ്കല്പിച്ചു വർത്തമാനം പറയാറുണ്ട് എന്നത് എല്ലാവർക്കും അറിയണമെന്നില്ലല്ലോ. എനിക്ക് ജീവിതത്തിൽ ഇതുവരെ ഒരു പോലീസ് കേസോ കോടതി കേസോ അനുഭവിക്കാനുള്ള ഭാഗ്യമോ നിർഭാഗ്യമോ ഉണ്ടായിട്ടില്ല. ആകെ ഒരു കോടതിയിൽ പോകുന്നത് മൂന്നു മാസം മുമ്പ് പാലക്കാട്ടെ പ്രത്യേക കോടതിയിൽ expert witness ആയിട്ടു പോയതാണ് , പ്ലാച്ചിമട ഹൈ പവർ കമ്മിറ്റി അംഗം എന്ന നിലയിൽ .
മകനെയും കൂടെയിരുത്തി, ധാർമികതയെപ്പറ്റി സംസാരിക്കവെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കേസുകളെ പറ്റി പറഞ്ഞത് സുരേഷ് പിൻവലിക്കും എന്ന് ഞാൻ കരുതുന്നു. എന്റെ പക്കലുള്ള മൂന്നു നമ്പറുകളിലും ഞാൻ സുരേഷിനെ വിളിക്കാൻ നോക്കി, പക്ഷെ മൂന്നും ഉപയോഗത്തിലില്ല എന്ന് പറയുന്നു. എന്റെ രാഷ്ട്രീയം : ഒരു സോഷ്യലിസ്റ്റ് സമൂഹം ഞാൻ സ്വപ്നം കണ്ടിരുന്നു, ഇപ്പോഴും. അതിനുള്ള എല്ലാ സാധ്യതകളും അടങ്ങുന്നതാണ് ഇന്ത്യൻ ഭരണഘടന എന്നും ഞാൻ വിശ്വസിക്കുന്നു. ആ ഭരണഘടന ഉയർത്തിപ്പിടിക്കുക എന്നത് ഒരുന്നതമായ രാഷ്ട്രീയ പ്രവർത്തനമാണെന്നു ഞാൻ കരുതുന്നു .
പ്രകൃതി സമ്പന്നമായ ഒരു രാജ്യത്തു വിഭവങ്ങളുടെ സന്തുലിതവും തത്തുല്യവുമായ പരിപാലനത്തിന് വേണ്ടി ശ്രമിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതാണ് എന്റെ രാഷ്ട്രീയം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 10000 ച കി മി ഇൽ അധികം വനപ്രദേശം ഇങ്ങനെ സംരക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ രാഷ്ട്രീയ നേട്ടം . കൊളോണിയൽ ആശയങ്ങളിൽ അഭിരമിക്കുന്ന ആഗോള പരിസ്ഥിതി രംഗത്ത് ചെറിയ അളവിലെങ്കിലും നീതിയുടെ ശബ്ദം കേൾപ്പിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
സുരേഷിനെ പോലെ സ്നേഹിച്ചു കൊല്ലുന്നവർ അവിടെയും ഉണ്ട് . അവർ ചെറുപ്പത്തിലെ എന്നെ വിളിക്കുമായിരുന്നു: the young knight of the third world . എന്റെ വസ്തുതാപരമായ വാദങ്ങളുടെ വിശ്വാസ്യത തകർക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരുന്നു അത് . ഞാൻ സുരേഷ് പറയുംപോലെ ഡോ സലിം ആലിയുടെ ആദ്യ ശിഷ്യനല്ല, അവസാന ഗണത്തിലെ ഒരാൾ മാത്രം .
ഒരേ സമയം സ്റ്റൈലിഷും ക്യൂട്ടുമാണ് വ്ലോഗർ ബീപാത്തു, വൈറലായി കല്യാണിയുടെ ചിത്രങ്ങൾ!
( ഞങ്ങളുടെ സൈലന്റ് വാലി പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസിദ്ധീകരണങ്ങളിൽ ചിലത്: V V ജോസ് വനം വകുപ്പിന്റെ മാസികയായ ആരണ്യത്തിൽ ഞങ്ങളുടെ അന്നത്തെ അനുഭവം പങ്കു വച്ചത് - നവംബർ 2009. മലയാളം വരിക എഡിറ്റർ സജി ജോസ് സൈലന്റ് വാലി പ്രസ്ഥാനത്തെ സംബന്ധിച്ച് എഴുതിയ പുസ്ഥകം - ഡിസി ബുക്ക്സ് . 1980 ഇൽ ശാസ്ത്രഗതിയിൽ ഞാൻ എഴുതിയ ലേഖനം. ജോൺ സി ജേക്കബിന്റെ ആത്മകഥ)