സുരേഷ് ഗോപി നിങ്ങള്‍ എന്തിനാണ് കള്ളം പറയുന്നത്? ഒരു കേന്ദ്രമന്ത്രിയല്ലേ? ചോദ്യങ്ങളുമായി ഐസക്
ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സുരേഷ് ഗോപിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തോമസ് ഐസക്. 'നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര സർക്കാരിന്റെ പേരിൽ ഇറക്കിയെന്നു പറയുന്ന ഒരു വാറോല ഉണ്ടല്ലോ. അത് ആര് ചമച്ചതാണ്' എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താനും കേന്ദ്ര സർക്കാരിനെ വെള്ളപൂശാനും നിങ്ങളുടെ ഏതോ കേന്ദ്രത്തിൽ നിന്നും തയ്യാറാക്കിയ വ്യാജപത്രക്കുറിപ്പാണതെന്നും അദ്ദേഹം പറയുന്നു.
യു ഡി എഫും ഈ വ്യാജപത്രക്കുറിപ്പ് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ അപമാനിക്കാൻ എസ് യു സി ഐയുടെ കൂടെ ബി ജെ പി മാത്രമല്ല യു ഡി എഫും ഉണ്ടെന്നും മുന്‍ധനകാര്യ വകുപ്പ് മന്ത്രി ആരോപിക്കുന്നു. തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സുരേഷ് ഗോപി നിങ്ങൾ കേന്ദ്രമന്ത്രിയാണ്. ഇതുപോലെ കള്ളം പറയരുത്. കള്ളം പ്രചരിപ്പിക്കരുത്. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര സർക്കാരിന്റെ പേരിൽ ഇറക്കിയെന്നു പറയുന്ന ഒരു വാറോല ഉണ്ടല്ലോ. അത് ആര് ചമച്ചതാണ്? കേന്ദ്ര സർക്കാരിന്റേത് അല്ലെന്നു ജേക്കബ്ബിനെ പോലുള്ള പത്രപ്രവർത്തകർ കാലത്തുതന്നെ എഴുതിയതു വായിച്ചു. കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താനും കേന്ദ്ര സർക്കാരിനെ വെള്ളപൂശാനും നിങ്ങളുടെ ഏതോ കേന്ദ്രത്തിൽ നിന്നും തയ്യാറാക്കിയ വ്യാജപത്രക്കുറിപ്പാണത്. അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നവരെ മാധ്യമ പ്രവർത്തകർ എന്നു വിളിക്കുന്ന നാടായിപ്പോയി കേരളം.
920 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടും ആശമാർക്ക് ഹോണറേറിയം കുടിശികയാക്കിയത് കേരള സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് നിങ്ങൾ പടച്ചുവിട്ട വ്യാജകുറിപ്പിൽ പറയുന്നത്. കേന്ദ്രമന്ത്രിയല്ലേ? നദ്ദയോട് നേരിട്ടു ബന്ധപ്പെടുന്ന ആളല്ലേ? ഒന്നു ചോദിച്ചു മനസിലാക്കിയിട്ട് പറഞ്ഞാൽ മതി. 920 കോടി രൂപയിൽ എത്ര കോടിയാണ് ആശമാർക്കായി നീക്കിവച്ചിരിക്കുന്നത്. 59 കോടി രൂപ മാത്രമല്ലേ? 26000-ത്തിൽപ്പരം ആശമാർക്ക് കേന്ദ്രം അനുവദിച്ച തുകയാണിത്. ഏതാണ്ട് ആളൊന്നിന് 1800 രൂപ. ഇത് ഇൻസെന്റീവാണ്. ഇതിന്റെ 40 ശതമാനം സംസ്ഥാനം ഇടണം. ഇതിനു പുറമേ കേന്ദ്ര നിബന്ധന ഇല്ലെങ്കിലും 7000 രൂപ പ്രതിമാസം ഹോണറേറിയം നൽകുന്ന സംസ്ഥാനത്തിനാണ് പഴി മുഴുവൻ.
കേന്ദ്രമന്ത്രി പറഞ്ഞ തുക എൻഎച്ച്എം-നു വേണ്ടിയുള്ള മൊത്തം ധനസഹായമാണ്. ഈ ഭയങ്കരമാന തുക സംസ്ഥാനത്തിന് അനുവദിച്ചപ്പോൾ സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയ്ക്കുവേണ്ടി മുതൽമുടക്കുന്നത് 11,200 കോടി രൂപയാണെന്ന് ഓർക്കുക. കേന്ദ്ര സർക്കാർ 37227 കോടി രൂപ മൊത്തം എൻഎച്ച്എം-ന് വകയിരുത്തിയപ്പോൾ കേരളത്തിന് അനുവദിച്ചതാണ് 920 കോടി രൂപ എന്നുകൂടി മനസിലാക്കുക.
യുഡിഎഫും ഈ വ്യാജപത്രക്കുറിപ്പ് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ അപമാനിക്കാൻ എസ്.യു.സി.ഐയുടെ കൂടെ ബിജെപി മാത്രമല്ല യുഡിഎഫും ഉണ്ട്. പ്രതിക്കൂട്ടിൽ ബിജെപി മാത്രമല്ല കോൺഗ്രസുമുണ്ട് എന്നതാണ് വാസ്തവം. കോൺഗ്രസിന്റെ കാലത്തല്ലേ എൻഎച്ച്എം (ഗ്രാമീണ മേഖല) ആരംഭിച്ചത്? നിങ്ങൾ ആശമാരെ തൊഴിലാളികളായിട്ട് അംഗീകരിച്ചിരുന്നോ? ഇൻസെന്റീവിനപ്പുറം എന്തെങ്കിലും വേതനം നൽകാൻ തയ്യാറായിരുന്നോ? നിങ്ങൾ ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളം നൽകുന്നതിന്റെ അടുത്ത് ആനുകൂല്യങ്ങൾ ആശാ പ്രവർത്തകർക്ക് നൽകുന്നുണ്ടോ?












Click it and Unblock the Notifications