'കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരും';കെ സുധാകരൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രസിഡന്റെ കെ സുധാകരൻ എം പി രംഗത്ത്. കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരും ആണെന്ന് കെ സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണുമായുളള ശബ്ദ സന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തു വിടുന്നത്. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ചും വിമർശിച്ചും കെ സുധാകരൻ പ്രതികരിച്ചത്.

കേരള സര്‍ക്കാരിന് സമാന്തരമായി മാഫിയ സംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കേരളം കാണുമെന്നും കെ സുധാകരൻ പറഞ്ഞു.
സി പി എം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് സ്വപ്നാ സുരേഷ് പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖയിലെ ചില ഭാഗങ്ങൾ. ഇത്തരം ശബ്ദ സന്ദേശങ്ങൾ പ്രതി തന്നെ പുറത്തുവിട്ടതിന് പിന്നാലെ കോടതിയുടെ മേൽനോട്ടത്തിൽ അല്ലാതെ മറ്റൊരു ഏജൻസിയുടെ അന്വേഷണവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര - സംസ്ഥാന ഏജൻസികളുടെ പ്രഹസന അന്വേഷണത്തിൽ കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ ഒന്നും പുറത്തു വരില്ല. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ശബ്ദ സന്ദേശത്തിൽ നല്ല ബന്ധം ആണ്. ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും അതുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിന്റെ പേര് ഇടനിലക്കാരന്‍ വെളിപ്പെടുത്തകയും ചെയ്യുന്നുണ്ടെന്നും കെ സുധാരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശ യാത്രകള്‍ പോലും സംശയത്തിന്റെ നിഴലിലാണ്. ഈ വെളിപ്പെടുത്തലിനെ ലഘൂകരിച്ച് കാണാന്‍ സാധിക്കില്ല. സ്വര്‍ണ്ണക്കടത്ത് പോലെ തന്നെ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് കള്ളപ്പണ ഇടപാടുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറി നിൽക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ പുതിയ ആരോപണങ്ങളിൽ മറുപടി പറയാൻ സി പി എം മുഖ്യമന്ത്രിയും തയ്യാറാകണം.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
ഇത്ര വലിയ ആരോപണങ്ങൾ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി തന്നെ ഉന്നയിച്ചിട്ടും കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ ബി ജെ പിയുമായുള്ള ധാരണയാണ് കേന്ദ്ര ഏജൻസികൾക്കെന്നും വി ഡി സതീശൻ പറയുകയായിരുന്നു.












Click it and Unblock the Notifications