ആസാദ് കശ്മീർ പരാമർശം; ജലീലിനെതിരായ ഹർജി ഡൽഹി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി റോസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇന്ന് കേസിൽ അന്തിമവിധി പറയുമെന്നാണ് കോടതി രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി റോസ് അവന്യൂ കോടതി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് കോടതിയില്‍നിന്ന് പുറത്തുവന്ന പരാതിക്കാരനായ ജി.എസ് മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഹര്‍ജിക്കാരന്റെ വാദം കേട്ടു, കേസ് 14-ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് തിങ്കളാഴ്‌ച കോടതി പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. കേസ് എടുക്കണമെന്നോ ഹര്‍ജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ല. കേസ് എടുക്കാന്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു മണി പിന്നീട് തിരുത്തിയത്.

ജലീലിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി തിലക് മാര്‍ഗ് പോലീസില്‍ മണി പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി കൈക്കൊള്ളാത്തതിന് പിന്നാലെ ഇദ്ദേഹം ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ശേഷം പുറത്തേക്ക് വന്ന മണി, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുകയായിരുന്നു.
കശ്മീർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് വലിയ വിവാദത്തിനും നിയമ കുരുക്കിനും കാരമണമായത്. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്.വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്.
ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി.
വിവാദ പരാമർശത്തിന് പിന്നാലെ വലിയ വിമർശനം ജലീലിനെതിരെ ഉയർന്നിരുന്നു.പ്രതിപക്ഷ ബഹളത്തിന് പുറമേ ജലീലിന് ഇന്ത്യയില്‍ ജീവിക്കാൻ അര്‍ഹതയില്ലന്നും പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമര്‍ശം. കെടി ജലീലിന്റെ കശ്മീർ പരാമർശം വളരെ ദൗർഭാഗ്യകരമായി പോയി എന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. പ്രസ്താമന അംഗീകരിക്കാനാവുന്നതല്ലന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം മുൻ മന്ത്രിയും, നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദൻ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ എന്നിവരും ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...












Click it and Unblock the Notifications