എല്ലാ കരാറുകളെ കുറിച്ചും അറിയണം, 'സുഡാനി ഫ്രം നൈജീരിയ' വിവാദത്തിൽ മന്ത്രിയും!
തിരുവനന്തപുരം: 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട വിവാദം തുടരുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ പ്രവർത്തകരും ഇടപെട്ടിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ വിടി ബൽറാമും വിവാദവുമായി ബന്ധപ്പെട്ട് ഫോസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
മനുഷ്യനന്മയിൽ വിശ്വാസം തിരിച്ചു നൽകുന്ന സിനിമ എന്നായിരുന്നു വിടി ബൽറാം നേരത്തെ സുഡാനിയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. എന്നാൽ ആ വാക്കുകൾ തിരുത്തുകയാണെന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമ കണ്ടയുടനെയായിരുന്നു അദ്ദേഹം മനുഷ്യനന്മയിൽ വിശ്വാസം തിരിച്ചു നൽകുന്ന സിനിമ എന്ന പരാമർശം നടത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ധനകാര്യമന്ത്രി തോമസ് ഐസക്ക് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

ഗ്രാമീണ നന്മകൾ സിനിമയിൽ മാത്രം
സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീല്‍ ഈ സിനിമ കാണണമെന്ന് ഇത്ര നിര്‍ബന്ധിച്ചതിന്‍റെ കാരണം മനസ്സിലായത്. മലപ്പുറത്തെ ഗ്രാമീണ നന്മകള്‍ മനസ്സ് നിറഞ്ഞു കണ്ടു. സുഡാനിയെ തങ്ങളുടെ വീടിന്‍റെ ഭാഗമാക്കാന്‍ ആ ഗ്രാമീണ കുടുംബങ്ങള്‍ക്ക് നിറമോ മതമോ ഒന്നും തടസമായില്ല. ഫുട്ബോള്‍ കളിക്കാരന്‍ സാമുവലിന് നല്‍കിയ ശുശ്രൂഷയും സ്നേഹവും പിന്നെ അവസാനം വിടവാങ്ങല്‍ വേളയില്‍ നല്‍കിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്‍റെയും ഭാഗമായിരുന്നില്ല. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് സാമുവലിന്‍റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നതെന്ന് തോമസ് ഐസക്ക് തന്റെ ഫേ്സ്ബുക്ക് പേജിൽ കുറിച്ചു. തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെയെന്നും അദ്ദേഹം പറയുന്നു.

പ്രശ്നങ്ങൾ ഗൗരവത്തോടെ കാണണം
സിനിമയുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരികൊള്ളുമ്പോൾ പല പ്രമുഖരും സിനിമ പ്രവർത്തകരെ വിമർശിച്ച് രംഗത്തെത്തുകയാണ്. ''സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടു കഴിഞ്ഞ ഉടനേ ഞാൻ ഫേസ്ബുക്കിൽ കുറിച്ചത് "മനുഷ്യനന്മയിൽ വിശ്വാസം തിരിച്ചു നൽകുന്ന സിനിമ" എന്നായിരുന്നു. എന്നാൽ ആ സിനിമയുമായി ബന്ധപ്പെട്ട ഇപ്പോഴുള്ള വിവാദങ്ങൾ എന്നെ തിരുത്തുകയാണെന്ന് പറയേണ്ടി വരുന്നതിൽ ദു:ഖമുണ്ട്. ജാതി, മത, ദേശ, വംശീയ ചിന്തകൾക്കപ്പുറത്തുള്ള മനുഷ്യ സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും ഒരു നാടിന്റെ നിഷ്ക്കളങ്ക നന്മയുടേയും സന്ദേശം സ്ക്രീനിൽ കാണുമ്പോഴും അണിയറയിൽ നിന്ന് വംശീയതയുടേയും ചൂഷണത്തിന്റേയും ആരോപണങ്ങളാണ് ഉയരുന്നതെന്നത് ദൗർഭാഗ്യകരമാണ്. ചിത്രത്തിൽ ഏറെ ആകർഷകമായ "സുഡു"വിന്റെ റോൾ ചെയ്ത നൈജീരിയൻ അഭിനേതാവ് സാമുവൽ അബിയോള റോബിൻസൺ തന്റെ പ്രതിഫലത്തേക്കുറിച്ച് ഉയർത്തുന്ന പ്രശ്നങ്ങൾ തീർച്ചയായും ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് വിടി ബൽറാം വ്യക്തമാക്കിയത്.

വാദങ്ങൾ വെറും സാങ്കേതികം മാത്രം
5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നൽകിയതെന്നത് തീർത്തും തുച്ഛമാണ്. ഈ തുക സാമുവൽ അംഗീകരിച്ച് കരാർ ഒപ്പിട്ടതാണെന്നും അദ്ദേഹത്തിനത് ആദ്യമേ നിരസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നുമുള്ള പ്രൊഡക്ഷൻ കമ്പനിയുടെ ന്യായീകരണം വെറും സാങ്കേതികം മാത്രമാണ് എന്ന് പറയാതെ വയ്യ. വളരെ ചെലവ് കുറച്ച് എടുക്കുന്ന ഒരു ചിത്രം എന്ന നിലയിലാണ് കലയോടുള്ള അഭിനിവേശത്തിന്റെ പേരിൽ താൻ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നും എന്നാൽ സാമാന്യം നല്ല ബജറ്റിൽ വിദേശ മാർക്കറ്റ് അടക്കം ലക്ഷ്യം വച്ചുള്ള ഒരു സിനിമയാണിത് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് എന്നുമുള്ള സാമുവലിന്റെ വാദങ്ങൾ ഒറ്റയടിക്ക് തള്ളിക്കളയാൻ സാധിക്കില്ല. സിനിമയിലെ പ്രതിഫലത്തിന് അങ്ങനെ വസ്തുനിഷ്ഠ മാനദണ്ഡങ്ങളൊന്നും നിലവിലില്ല എന്നും ഒരു പരിധിക്കപ്പുറം അത് പ്രയോഗവൽക്കരിക്കുക എന്നത് എളുപ്പമല്ല എന്നും അംഗീകരിക്കുമ്പോൾത്തന്നെ ന്യായവും മാന്യവുമായ പ്രതിഫലം എല്ലാവർക്കും ഉറപ്പുവരുത്താൻ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ സിനിമക്ക് കഴിയേണ്ടതുണ്ട്. തന്റെ സഹ അഭിനേതാക്കൾക്കും തന്റെ തന്നെ മുൻകാല ചിത്രങ്ങൾക്കും ലഭിക്കുന്ന പ്രതിഫലവുമായി ഇപ്പോഴത്തേതിനെ താരതമ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യം സാമുവലിനുണ്ടെന്നും ബൽറാം പറയുന്നു.
ആശങ്ക തീർത്തും ന്യായം
അത്തരമൊരു താരതമ്യത്തിൽ തന്റെ പ്രതിഫലം ഗണ്യമായി കുറവാണെന്ന് പിന്നീടാണെങ്കിലും തിരിച്ചറിയുന്ന സാമുവലിന് അതിന്റെ പിറകിൽ തന്റെ വിദേശ പശ്ചാത്തലവും തൊലിയുടെ നിറവും വിവേചനപരമായ പങ്ക് വഹിച്ചിട്ടുണ്ടോ എന്ന സംശയമുയരുന്നത് സ്വാഭാവികമാണ്. ലോകമെമ്പാടും റേസിസത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ ആശങ്ക തീർത്തും ന്യായമാണ്, അത് പരിഹരിച്ച് ഈ നാടിന്റെ ജനാധിപത്യ ബോധത്തേക്കുറിച്ചുള്ള വിശ്വാസം തിരിച്ചു നൽകേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെയും സാംസ്ക്കാരിക ലോകത്തിന്റേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications