മനോരമ മാധ്യമ പ്രവർത്തകന്റെ സംഘപരിവാർ ഭീതിയുടെ ആഴം തുറന്നുകാട്ടുന്നതാണ് വിശദീകരണം: ജയരാജന്‍
ഗാന്ധി രക്തസാക്ഷി ദിനത്തിലെ മലയാള മനോരമ ഏഡിറ്റോറിയലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്
ഗാന്ധി രക്തസാക്ഷി ദിനത്തിലെ മലയാള മനോരമയുടെ ഏഡിറ്റോറിയലിനെതിരായ വിമർശനം ശക്തമാക്കി എംവി ജയരാജന്‍. മനോരമ, ഗാന്ധിഘാതകന്റെ പേര് പറയാതിരിക്കുക മാത്രമല്ലല്ല, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ കുറ്റം, ഇന്ത്യക്കാരിലാകെ വച്ചുകെട്ടുകയുമാണ് ചെയ്തതെന്നും എംവി ജയരാജന്‍ വിശദീകരിക്കുന്നു. ചരിത്രം കീഴ്മേൽ മറിച്ച് ഗോഡ്‌സെയെ വീരപുരുഷനാക്കാൻ മെനക്കെടുന്ന സംഘപരിവാറിന്റെ കാൽക്കീഴിൽ നട്ടെല്ല് പൊട്ടിവീണ 'മാധ്യമശൂരത്വ'മാണ് അവിടെ തുറന്നുകാട്ടപ്പെട്ടതെന്നും എം വി ജയരാജന്‍ ആരോപിക്കുന്നു. എഡിറ്റോറിയല്‍ എഴുതിയ മാധ്യമപ്രവർത്തകന്റെ വിശദീകരണം വന്നതിന് പിന്നാലെയായിരുന്നു എംവി ജയരാജന്‍ വീണ്ടും മനോരമയ്ക്കെതിരെ മുന്നോട്ട് വന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിശദീകരണം, മനോരമ മാധ്യമ പ്രവർത്തകന്റെ സംഘപരിവാർ ഭീതിയുടെ ആഴം തുറന്നുകാട്ടി
"നട്ടെല്ല് പൊട്ടിയ മാധ്യമ പ്രവർത്തനം - ആ 'നമ്മളി'ൽ ആർ.എസ്. എസ്സും പിന്നെ മനോരമയും" - എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം എഫ്. ബി പേജിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. 'ഗാന്ധിയെ കൊലപ്പെടുത്തിയത് ആർ.എസ്.എസ്സുകാരനായ ഗോഡ്‌സെ' എന്ന് പറയാൻ നട്ടെല്ലില്ലാതെ പോയ മനോരമ, ആ കൃത്യം ഇന്ത്യക്കാരുടെയാകെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു എന്റെ ആ പ്രതികരണം. ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ശ്രീ സുരേഷ് കോവത്തിന്റെ കമന്റ്, ' ഈ വലിയ തെറ്റ് അല്ല, ഈ പൊറുക്കാനാവാത്ത അപരാധം' എന്ന് എന്റെ കുറിപ്പിലെ ഒരു വാക്യം മാറ്റണം എന്നതായിരുന്നു.
മനോരമയിൽ അത് എഴുതിയ ആളുടെ വിശദീകരണം വന്നത് ശ്രദ്ധയിൽപ്പെട്ടു. അത് വായിച്ചപ്പോൾ, ശ്രീ സുരേഷിന്റെ കമന്റ് തന്നെയാണ് കൂടുതൽ യോജിക്കുന്നത് എന്ന് തോന്നി. കാരണം, ഗാന്ധി ഘാതകൻ ആരെന്നത് സൂചിപ്പിക്കാതെ, ലോകം ആരാധിക്കുന്ന ഗാന്ധിജിയെ 'നമ്മൾ കൊന്നു' എന്നായിരുന്നു ആ മനോരമ എഡിറ്റോറിയലിൽ ഉണ്ടായിരുന്നത്. എഡിറ്റോറിയൽ എഴുതിയ ആളുടെ വിശദീകരണമാവട്ടെ, തെറ്റുപറ്റി എന്നല്ല, ഗോഡ്‌സെയുടെ പേര് പറയാത്തത് അയാളെ, പേര് പറയാതെ അവഹേളിക്കാൻ വേണ്ടിയായിരുന്നു എന്ന മട്ടിലാണ്. മനോരമ, ഗാന്ധിഘാതകന്റെ പേര് പറയാതിരിക്കുക മാത്രമല്ലല്ലോ ചെയ്തത്, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ കുറ്റം, ഇന്ത്യക്കാരിലാകെ വച്ചുകെട്ടുകയും ചെയ്തുവല്ലോ. ചരിത്രം കീഴ്മേൽ മറിച്ച് ഗോഡ്‌സെയെ വീരപുരുഷനാക്കാൻ മെനക്കെടുന്ന സംഘപരിവാറിന്റെ കാൽക്കീഴിൽ നട്ടെല്ല് പൊട്ടിവീണ 'മാധ്യമശൂരത്വ'മാണ് അവിടെ തുറന്നുകാട്ടപ്പെട്ടത്.
'ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തി' എന്നെഴുതുന്നതിന് പകരമാണ്, സംഘപരിവാർ അടിമക്കണ്ണായി മനോരമയും എഴുതിയ മാധ്യമ പ്രവർത്തകനും ഗാന്ധിജിയെ കൊലപ്പെടുത്തിയ കുറ്റം ഇന്ത്യക്കാരുടെയാകെ തലയിൽ വച്ച് മഹാപരാധം ചെയ്തിരിക്കുന്നത്.
'പിതൃശൂന്യ മാധ്യമ പ്രവർത്തനം' എന്ന് ഉറവിടമില്ലാതെ നൽകിയ തെറ്റായ വാർത്തയെ, സ. എം സ്വരാജ് വിമർശിച്ചപ്പോൾ, 'അയ്യോ ഞങ്ങളുടെ അച്ഛന്' പറഞ്ഞേ' എന്നും പറഞ്ഞ്, അപ്പോൾത്തന്നെ ഉണർന്നെണീറ്റ്, അങ്ങനെയും വാർത്ത സൃഷ്ടിച്ച ചിലമാധ്യമ പ്രവർത്തകരുണ്ട്. അവർക്കൊന്നും പക്ഷേ, ഇന്ത്യക്കാരെയാകെ ഗാന്ധിഘാതകരാക്കി ചിത്രീകരിച്ച മനോരമ എഡിറ്റോറിയലിനെതിരെ, അത് നൽകി മൂന്നുനാൾ പിന്നിട്ടിട്ടും ഒരു വരി വാർത്ത നൽകാൻ പോലും ആർജ്ജവം ഇല്ലാതെപോയി. ഇത്തരം മാധ്യമ പ്രവർത്തകരുടെ സംഘപരിവാർ ഭീതി കാരണം ഇനി എന്തൊക്കെ കാണേണ്ടിയും വായിക്കേണ്ടിയും വരുമെന്നാണ് ആശ്ചര്യത്തോടെ പലരേയും പോലെ ഞാനും ചിന്തിക്കുന്നത്..!
ലോട്ടറി അടിച്ചാല്‍ പണം പങ്കുവെക്കും, ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വാക്ക്, ഒടുവില്‍ അടിച്ചത് ബംപര്‍
നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ നീക്കവുമായി പൾസർ സുനി ഹൈക്കോടതിയിൽ , റിപ്പോർട്ട് തേടി