'ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശമില്ല, അവർ കേരളത്തിന്റെ പൊതുസ്വത്ത്'; എംവി ഗോവിന്ദൻ
തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിയും നര്‍ത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിനിമ-കായിക താരങ്ങളെല്ലാം കേരളത്തിന്റെ പൊതുസ്വത്താണ്. അവരെ കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ശോഭനയാണ്. അവർ പങ്കെടുത്തത് കൊണ്ട് കേരളീയത്തിൽ പങ്കെടുത്തത് തെറ്റായി എന്ന് പറയാനാകുമോ? മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും അതുപോലെ വളരെ പ്രധാനപ്പെട്ട യോഗങ്ങളിലുമൊക്കെ ആളുകള്‍ പങ്കെടുക്കുന്നില്ലേ. പാര്‍ട്ടി പരിപാടിയിലൊക്കെ ബിജെപി ആളുകളെ പങ്കെടുപ്പിക്കും. ഇതല്ലേ അവര് ചെയ്തുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞവർ പോകില്ല, തിരിച്ചറിയാത്തവര്‍ പോകും. പിന്നെ തിരിച്ചറിയുമ്പോള്‍ അവര്‍ ശരിയായ നിലപാട് സ്വീകരിക്കും.

സിനിമ-കായിക താരങ്ങളെ കക്ഷി രാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട. ശോഭന ഏത് രാഷ്ട്രീയ പാർട്ടിയുടെ ഒപ്പം നിൽക്കുന്നുവെന്ന് നോക്കിയല്ല അവരെ അംബാസിഡർ ആക്കിയത്. ശോഭനയെ പോലെയുള്ള നര്‍ത്തകി, സിനിമാമേഖലയിലെ ഏറ്റവും പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി ജെ പിയുടെ അറയിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അവർ ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായാലും അവരെല്ലാം ഈ കേരളത്തിന്റെ പൊതുസ്വത്താണ്. സുരേഷ് ഗോപി ഉള്‍പ്പെടെ അങ്ങനെയാണ്. അതിലെന്താണ് തർക്കാം. എന്നാല്‍, അദ്ദേഹം ബി ജെ പിയിലേക്ക് ചാടിപ്പോയി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ. അല്ലെങ്കില്‍ അയാളേയും ബഹുമാനിക്കേണ്ടതാണ്. അയാളുടെ ഇന്നത്തെ പെരുമാറ്റവും രീതിയും രൂപവും ഒന്നും ബഹുമാനിക്കാന്‍ പറ്റുന്ന രീതിയിലുള്ളതല്ലാന്നേയുള്ളൂ. അതുകൊണ്ടാണല്ലോ അംബാസഡറൊന്നും ആകാത്തത്', എം.വി. ഗോവിന്ദന്‍ പറഞ്ഞു.
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കെന്ന പേരിൽ കേരളത്തിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന സ്ഥലമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞതിനേയും അദ്ദേഹം വിമർശിച്ചു.
'ശുദ്ധ അസംബന്ധങ്ങളും കളവുമാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി തന്നെ അങ്ങനെയാണ് പറയുന്നത്. കളവുപറയുക എന്നത് ബിജെപിയുടെ മുഖമുദ്രയാണ്. കള്ളപ്രചാരവേല നടത്തുക എന്നത് ഏത് ഫാസിസ്റ്റുകളുടെയും സ്വഭാവമാണ്. ആ ഫാസിസ്റ്റുകളുടെ രീതി തന്നെയാണ് ബിജെപി പിന്തുടരുന്നത്. അതുതന്നെയാണ് കേരളത്തിലെ അധ്യക്ഷനും പറഞ്ഞിട്ടുള്ളത്. ക്രമസമാധാനം ഏറ്റവും നന്നായി നടക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് കേരള', അദ്ദേഹം പറഞ്ഞു. .












Click it and Unblock the Notifications