കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണമെന്ത്? പ്രതി പോലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ചാണോ?
തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടക്കൊലപാതകത്തിന് ശേഷം എലി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്ന് പ്രതി പോലീസിന് മൊഴി നൽകിയതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് എത്തി കീഴടങ്ങിയത്.
ഇന്ന് രാവിലെ മുതലാണ് പ്രതി കൊലപാതകങ്ങൾ ചെയ്തത്, എലിവിഷം കഴിച്ചെന്ന് പറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ അനിയനേയും പിതാവിനെയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമടക്കം 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

പാങ്ങോട്ടെ വീട്ടിൽ വെച്ച് പ്രതിയുടെ പിതാവിന്റെ ഉമ്മ സൽമാ ബീവിയെയും വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ വെച്ച് പ്രതിയുടെ പെൺസുഹൃത്ത് ഫർസാനയെയും അനുജൻ ഒമ്പതാം ക്ലാസുകാരനായ അഹസാനെയുമാണ് കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് പ്രതിയുടെ മാതാവ് ഷെമിക്ക് വെട്ടേറ്റത്. ഇവർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഷെമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കൂനൻവേങ്ങ ആലമുക്കിലെ വീട്ടിൽ വെച്ച് പ്രതിയുടെ പിതാവിന്റെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി.
പ്രതി പിതാവന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിങ് വിസയിൽ പോയി തിരിച്ച് വന്നതാണ്. മാതാവ് അർബുദ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട സഹോദരൻ. സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.
പ്രതിയുടെ പിതാവിന് വിദേശത്ത് സ്പെയർ പാർട്സ് കടയാണ്. ഇത് പാെളിഞ്ഞ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. നാട്ടിലടക്കം പലരിൽ നിന്നും വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നൽകി. കട ബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.
താൻ മരിച്ചാൽ കാമുകി ഒറ്റയ്ക്കാവും എന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി. ദിവസങ്ങൾക്ക് മുൻപാണ് പ്രതി പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.












Click it and Unblock the Notifications