''ഇവന് ജീവപര്യന്തം ശിക്ഷ കൊടുക്കണം'', പിഎഫ്‌ഐ ചാപ്പ കുത്തിയെന്ന വ്യാജ പരാതിയിൽ മേജർ രവി
തിരുവനന്തപുരം: കൊല്ലത്ത് സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ കേരള പോലീസിന് വലിയ സല്യൂട്ട് എന്ന് സംവിധായകന്‍ മേജര്‍ രവി. ഒരു പട്ടാളക്കാരന്റെ പുറത്ത് പിഎഫ്‌ഐ എന്ന് പെയിന്റടിച്ചാല്‍, ആ പട്ടാളക്കാരന്‍ ഹിന്ദു കൂടിയായാല്‍ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും വര്‍ഗീയതയുമായി. അടിയും കുത്തും തുടങ്ങി മരണങ്ങള്‍ വരെ സംഭവിക്കാം.
ഈ പട്ടാളക്കാരന്‍ കലാപത്തിന്റെ വിത്ത് ഇവിടെ പാകുകയാണ് ചെയ്തത്. എന്നാല്‍ കേരള പോലീസ് 24 മണിക്കൂര്‍ കൊണ്ട് സത്യം പുറത്ത് കൊണ്ട് വന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ചെയ്തത് എന്നാണ് അയാള്‍ പറയുന്നത്. ഈ വ്യക്തി ഇനി പട്ടാളത്തില്‍ തുടര്‍ന്നാല്‍, കശ്മീരിലോ മറ്റോ പോസ്റ്റ് ചെയ്യപ്പെട്ടാല്‍, ഏതെങ്കിലുമൊരു നിരപരാധിയെ വെടിവെച്ച് കൊന്നിട്ട് ധീരതയ്ക്കുളള പുരസ്‌ക്കാരത്തിന് അവകാശവാദം ഉന്നയിക്കും, മേജര്‍ രവി പറഞ്ഞു.

ഇയാള്‍ക്കെതിരെ കേരള പോലീസ് ശക്തമായ നടപടിയെടുക്കണം. ഇവന് ജീവപര്യന്തം ശിക്ഷ കൊടുക്കണം. ഇതുപോലുളള വ്യക്തികള്‍ പുറത്തിറങ്ങി നടക്കരുത്. രണ്ട് മതങ്ങളെ തെറ്റിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ച ഇയാള്‍ ഒരു വിധത്തിലും മാപ്പ് അര്‍ഹിക്കുന്നില്ല. ഒരു സൈനികനും ചെയ്യാത്ത കാര്യമാണ് ചെയ്തിരിക്കുന്നത്. ഒരു സര്‍ക്കാരിന്റെ തന്നെ ഇമേജ് തകര്‍ക്കാവുന്ന തരത്തിലുളള നീക്കമായിരുന്നു ഇത് എന്നും വലിയൊരു കലാപമാണ് കേരള പോലീസ് ഒഴിവാക്കിയിരിക്കുന്നത് എന്നും മേജര്‍ രവി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications