തോമസ് ചാണ്ടിയെ കുടുക്കാൻ ഏഷ്യാനെറ്റ് ന്യൂസിലെ വിനു? വിനുവിന്റെ 'ചിറ്റപ്പൻ' കഥയുമായി ചാണ്ടി ഫാൻസ്...
ആലപ്പുഴ: ഗതാഗത മന്ത്രിയായ തോമസ് ചാണ്ടിയുടെ ചട്ടലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് എവിടേയും. തോമസ ചാണ്ടിയുടെ ചട്ടലംഘനങ്ങള്‍ മുഴുവന്‍ പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് പുറത്ത് കൊണ്ടുവന്നത്. ഇതേ തുടര്‍ന്ന് ആലപ്പുഴയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേര്‍ക്ക് ആക്രമണവും ഉണ്ടായി.
എന്നാല്‍ അതൊന്നും അല്ല ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനും ആയ വിനു വി ജോണിന് നേര്‍ക്കുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വിനു വി ജോണിന്റെ 'ചിറ്റപ്പനെ' പുറത്താക്കിയതിലുള്ള വൈരാഗ്യമാണത്രെ തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍!!! ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് എന്ന കൂട്ടായ്മയാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെ...
ഒടുവില്‍ സത്യം പുറത്ത് വന്നു!
ഒടുവില്‍ സത്യം പുറത്ത് വന്നു എന്ന തലക്കെട്ടോടെയുള്ള ഒരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് എന്ന കൂട്ടായ്മയുടെ പേരില്‍ ആണ് ഇത്.
ഏഷ്യാനെറ്റിന്റെ മുഖംമൂടി
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയെ അസത്യം പറഞ്ഞ് നിരന്തരം വേട്ടയാചപന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മുഖം മൂടി പുറത്ത് എന്നാണ് പറയുന്നത്. അത് കഴിഞ്ഞിട്ടാണ് വിനു വി ജോണിനെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നത്.
ചിറ്റപ്പനോ സഹോദരനോ?
ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ വിനു വി ജോണിന്റെ പിതൃ സഹോദരന്‍ അഡ്വ ജോണ്‍ മാത്യു കെഎസ്ആര്‍ടിസിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലും ലീഗല്‍ അഡൈ്വസറും ആയിരുന്നു എന്നാണ് ഒരു നോട്ടീസില്‍ പറയുന്നത്. മറ്റൊന്നില്‍ പറയുന്നത് പിതൃസഹോദരന്റെ മകനാണ് അഡ്വ ജോണ്‍ മാത്യു എന്നാണ്.
ആരോപണം ഇങ്ങനെ
അഡ്വ ജോണ്‍ മാത്യുവിനെ ലീഗല്‍ അഡൈ്വസറായി നിയമിച്ചത് മുന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ആണ്. എന്നാല്‍ ജോണ്‍ മാത്യു ഹാജരായ കേസുകളില്‍ എല്ലാം കെഎസ്ആര്‍ടിസി തോല്‍ക്കുകയായിരുന്നത്രെ.
തോറ്റുകൊടുത്തു?
12 കേസുകളില്‍ ആയിരുന്നത്രെ ജോണ്‍ മാത്യു ഹാജരായത്. അതില്‍ 12 എണ്ണത്തിലും തോറ്റുകൊടുത്തു എന്നാണ് ആരോപണം. അത് മനപ്പൂര്‍വ്വമാണോ അല്ലാതെയാണോ എന്നൊന്നും കൃത്യമായി പറയുന്നില്ല.
വൈരാഗ്യത്തിന് പിന്നില്‍!!!
കെഎസ്ആര്‍ടിസിയ്ക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് സിഎംഡിയുടെ ആവശ്യപ്രകാരം ജോണ്‍ മാത്യുവിനെ തോമസ് ചാണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടതാണ് വൈരാഗ്യത്തിന് പിന്നില്‍ എന്നാണ് ആരോപണം.
ഇതാണോ കുറ്റമെന്ന്...
സംസ്ഥാനത്തേയും പൊതുമേ സ്ഥാനപനങ്ങളേയും കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കാത്തതാണോ തോമസ് ചാണ്ടി ചെയ്ത കുറ്റം എന്നാണ് ചാണ്ടി ഫാന്‍സ് ചോദിക്കുന്നത്. നോട്ടീസ് ആയതുകൊണ്ട് മറുചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യതയും അവര്‍ക്കില്ലല്ലോ!
പെയ്ഡ് ന്യൂസ് എന്ന്
ഇത് പെയ്ഡ് ന്യൂസുകാര്‍ക്കുള്ള മറുപടിയാണ് എന്നും പറയുന്നുണ്ട്. ഫോര്‍ത്ത് എസ്‌റ്റേറ്റ് ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ആയി എന്നാണ് ഇവരുടെ ആരോപണം.
ഊരുമില്ല, പേരുമില്ല
ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് എന്ന പേര് വച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നില്‍ ആരാണ് എന്ന ഒരു വ്യക്തതയും ഇല്ല. ഒരു ഫോണ്‍ നമ്പര്‍ പോലും ഇല്ല ആ പോസ്റ്ററുകളില്‍.
നാണം കെട്ടപ്പോള്‍ രക്ഷപ്പെടാന്‍
എന്തായാലും തോമസ് ചാണ്ടി ഇപ്പോള്‍ നാണം കെട്ട അവസ്ഥയില്‍ ആണ്. തെളിവുകള്‍ സഹിതം ആണ് ഏഷ്യാനെറ്റ് ന്യൂസ് ഓരോ വാര്‍ത്തയും പുറത്ത് വിട്ടിട്ടുള്ളത്. അതിന് മറുപടി നല്‍കാന്‍ പക്ഷേ ഇത്തരം പോസ്റ്റര്‍ പ്രചാരകര്‍ക്ക് ശക്തിയില്ല എന്നത് തന്നെയാണ് സത്യം.