ആർഎസ്‌പിയുടെ പൂർണ്ണരൂപം റവലൂഷണറി സംഘ് പരിവാര്‍; ബിജെപി സ്ഥനാര്‍ത്ഥി നേര്‍ച്ചക്കോഴി: തോമസ് ഐസക്ക്
തിരുവനന്തപുരം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമനചന്ദ്രനും ആര്‍എസ്പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. കൊല്ലത്തെ ബിജെപി-യുഡിഎഫ് വോട്ടുമറിക്കല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തോമസ് ഐസക് ശക്തമായ വിമര്‍ശനം നടത്തുന്നത്.
ആർഎസ്‌പിയുടെ പൂർണ്ണരൂപം റവലൂഷണറി സംഘ് പരിവാറെന്നാണെന്നും പ്രേമചന്ദ്രനെയും സംഘപരിവാര്‍ പ്രേമത്തെയും ഒടുവില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആർഎസ്പിയുടെ പൂർണരൂപം
ആർഎസ്പിയുടെ പൂർണരൂപം 'റെവല്യൂഷണറി സംഘ പരിവാർ' എന്നു തിരുത്തിയ പ്രേമചന്ദ്രനെ ഒടുവിൽ കോൺഗ്രസുകാർ തിരിച്ചറിഞ്ഞു തുടങ്ങി. "ആർഎസ്എസിന്റെ വോട്ടുകിട്ടാൻ വായും പൊളിച്ചിരിക്കുന്നവർക്കെതിരെ" യൂത്തു കോൺഗ്രസുകാർതന്നെ സോഷ്യൽ മീഡിയയിൽ പരസ്യമായി രംഗത്തുവരുന്നു.

ബിജെപിയിലും കലാപം
നേർച്ചക്കോഴിയെ സ്ഥാനാർത്ഥിയാക്കി പാർടി വോട്ടുകൾ കച്ചവടം ചെയ്യുന്ന നേതൃത്വത്തിനെതിരെ ബിജെപിയിലും കലാപമുയരുന്നു. ഇത്രയും വിവാദമുണ്ടായിട്ടും കൊല്ലത്തെ ബിജെപി പുലർത്തുന്ന മൌനം ഈ ധാരണയുടെ ഏറ്റവും ഉച്ചത്തിലുള്ള തെളിവ്.

ഒന്നാന്തരം റെവല്യൂഷണറി സംഘ പരിവാറും
കൊല്ലം മണ്ഡലത്തിൽ ബിജെപിയുടെ ഉന്നം വ്യക്തമാണ്. അവരുടെ സ്ഥാനാർത്ഥി ഒരുകാരണവശാലും ജയിക്കില്ല. യുഡിഎഫിന്റെ സ്ഥാനാർത്ഥിയാണെങ്കിൽ, ഒന്നാന്തരം റെവല്യൂഷണറി സംഘ പരിവാറും. അധികാരത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി സ്വന്തം പാർടിയെയോ മുന്നണിയെയോ ജനങ്ങളെയോ വഞ്ചിക്കാൻ ഒരു മനസാക്ഷിക്കുത്തുമില്ലാത്ത രാഷ്ട്രീയത്തിനുടമ.

സ്വന്തം പക്ഷത്തേയ്ക്ക്
വോട്ടുമറിച്ച് യുഡിഎഫിന്റെ ആ സ്ഥാനാർത്ഥിയെ ജയിപ്പിച്ചാൽ കൂറുമാറ്റ നിയമത്തിന്റെ കുരുക്കിൽപ്പെടാതെ പാർലമെന്റിലെത്തുമ്പോൾ സ്വന്തം പക്ഷത്തേയ്ക്ക് ആവാഹിക്കാം.

നേതൃത്വം പ്രതികരിക്കാത്തത്
അതുകൊണ്ടാണ് വോട്ടുകച്ചവടത്തിന്റെ പേരിൽ സ്വന്തം പാർടിയ്ക്കുള്ളിൽനിന്നുപോലും കലാപമുണ്ടായിട്ടും ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രതികരിക്കാത്തത്. എട്ടുനിലയിൽപ്പൊട്ടുന്ന സ്വന്തം സ്ഥാനാർത്ഥിയെക്കാൾ ബിജെപിയ്ക്കു പ്രതീക്ഷ, റെവല്യൂഷണറി സ്വയംസേവകനിലാണ്.

ഹരംകൊള്ളുകയാണ് പ്രേമചന്ദ്രൻ
മറുവശത്തോ? അധികാരരാഷ്ട്രീയത്തിന്റെ സാധ്യതകളിൽ ഹരംകൊള്ളുകയാണ് പ്രേമചന്ദ്രൻ. കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ജയസാധ്യതയില്ലെന്നും അതുകൊണ്ട് ബിജെപിക്കാർ തനിക്കു വോട്ടുചെയ്യുമെന്നും അതിൽ തെറ്റില്ലെന്നും പ്രേമചന്ദ്രൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്
യഥാർത്ഥത്തിൽ ഇത് കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്. നാളെ രാഹുൽ ഗാന്ധിയ്ക്ക് പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ജയസാധ്യതയില്ലെങ്കിൽ, പ്രേമചന്ദ്രൻ എന്തു ചെയ്യും? യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ ആ ചോദ്യം സ്വയം ചോദിക്കണം.

എങ്ങനെ ഉറപ്പിക്കാനാവും?
ജയസാധ്യതയില്ലെങ്കിൽ, എതിർസ്ഥാനാർത്ഥിയെ പിന്തുണയ്ക്കാം എന്ന വാദം, ഭാവിബാന്ധവങ്ങൾക്ക് പ്രേമചന്ദ്രൻ മുൻകൂട്ടിയെറിഞ്ഞ ന്യായീകരണമാണ്. ബിജെപി ഒരു കേന്ദ്രമന്ത്രപദം വെച്ചുനീട്ടിയാൽ പ്രേമചന്ദ്രൻ കരണം മറിയില്ലെന്ന് കോൺഗ്രസുകാർക്കെങ്ങനെ ഉറപ്പിക്കാനാവും?

കോൺഗ്രസുകാർ തിരിച്ചറിയണം
രാജ്യം നിർണായകമായ പ്രതിസന്ധി നേരിടുമ്പോൾ മതനിരപേക്ഷ പക്ഷത്തു നിൽക്കും എന്ന് ഉറപ്പിച്ചു പറയാൻ മടിക്കുന്ന പ്രേമചന്ദ്രന്റെ കാര്യത്തിൽ കൊല്ലത്തെ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ വീണ്ടുവിചാരം നടത്തണം. ബിജെപിയെ അരവാക്കുകൊണ്ടുപോലും നോവിക്കാൻ തയ്യാറല്ലാത്ത പ്രേമചന്ദ്രന്റെ രാഷ്ട്രീയവഞ്ചന കോൺഗ്രസുകാർ തിരിച്ചറിയണം.
ഫേസ്ബുക്ക് കുറിപ്പ്
തോമസ് ഐസക്
ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം












Click it and Unblock the Notifications