'ലോകം അവസാനിക്കാൻ പോകുന്നുവെന്ന് കരുതി, ഇത് കോഴി കോട്ടുവാ ഇട്ട പോലെ', ഗവർണറെ പരിഹസിച്ച് കാനം
തിരുവനന്തപുരം: സര്‍ക്കാരിന് എതിരെയുളള വാര്‍ത്താ സമ്മേളനത്തിന് പിറകെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം കോഴി കോട്ടുവാ ഇട്ടത് പോലെയാണെന്ന് കാനം രാജേന്ദ്രന്‍ പരിഹസിച്ചു. 11 മണിക്ക് എന്തോ സംഭവിക്കും എന്ന് പറഞ്ഞപ്പോള്‍ ലോകം അവസാനിക്കാന്‍ പോവുകയാണ് എന്നാണ് കരുതിയത്. പക്ഷേ അത് കോഴി കോട്ടുവാ ഇട്ടത് പോലെയായി, കാനം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലെ ഗവര്‍ണറുടെ പ്രസ്താവനകള്‍ വളരെ ബാലിശമായിരുന്നു. ഗവര്‍ണര്‍ക്കുളള അധികാരങ്ങള്‍ എന്താണെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ പറയുന്നത് അനുസരിക്കാനുളളതല്ല മന്ത്രിസഭയെന്നും കാനം തിരുവനന്തപുരത്ത് ചൂണ്ടിക്കാട്ടി. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കിടയിലുളള കത്തിടപാട് പരസ്യപ്പെടുത്തിയതിലൂടെ ഗവര്‍ണര്‍ ഭരണഘടനാ ലംഘനമാണ് നടത്തിയത് എന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
തരൂര്‍ മത്സരിക്കുമോ? സോണിയ ഗാന്ധിയുമായി ശശി തരൂരിന്റെ അപ്രതീക്ഷിത കൂടിക്കാഴ്ച
'നിയമസഭയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഇന്ത്യയിൽ രാജഭരണമല്ല, ജനാധിപത്യമാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് സംസ്ഥാന ഗവർണർ നടത്തുന്ന ഇടപെടലുകൾ ജനാധിപത്യത്തിന് അപമാനമാണ്. ഭരണഘടന നൽകുന്ന അധികാരം ഉപയോഗിക്കാം. ഗവർണർ പദവി തന്നെ ആവശ്യം ഇല്ലെന്നാണ് സിപിഐയുടെ നിലപാട്' എന്നാണ് കാനം രാജേന്ദ്രൻ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടി കെ സുന്ദരൻമാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞത്.
'ബ്രീട്ടീഷുകാരുടെ സൃഷ്ടിയാണ് ഗവർണർ സ്ഥാനം. നിയമസഭ പാസാക്കുന്ന നിയമനിർമ്മാണ ബില്ലുകളിൽ ഒപ്പിടാനുള്ള ബാധ്യത ഗവർണർക്കുണ്ട്. അതിനു തയാറാകാതെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ താല്പര്യത്തിനുവേണ്ടി സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ് കേരള ഗവർണർ ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടതിനൊക്കെ വിവാദമുണ്ടാക്കുന്ന ഏർപ്പാടിൽ നിന്ന് സംസ്ഥാന ഗവർണർ പിൻമാറണമെന്ന് കാനം ആവശ്യപ്പെട്ടു. യുഡിഎഫും ബിജെപിയും കേരളത്തിലെ സർക്കാരിനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപകീർത്തിപ്പെടുത്തുകയാണ്'. കേന്ദ്രസഹായം ഇല്ലാതാക്കിയും കേന്ദ്ര ഏജൻസികളെയും ഗവർണറെയും കൂട്ടുപിടിച്ചം ബിജെപി സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ യുഡിഎഫ് അവരെ പിന്തുണയ്ക്കുകയാണെന്ന് കാനം കുറ്റപ്പെടുത്തി.
ഓണം ബമ്പർ 25 കോടിയിൽ 15 കോടിയും അനൂപിന് കിട്ടില്ലേ? സമ്മാനത്തുക വീണ്ടും കുറയും, ഇങ്ങനെ
കേരള ജനത നെഞ്ചേറ്റിയ എൽഡിഎഫ് സർക്കാരിനെ ബുദ്ധിമുട്ടിലാക്കാൻ ഗവർണർ ശ്രമിച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 'കേരളത്തിലെ പാവങ്ങളുടെ എല്ലാ പ്രതീക്ഷയും എൽഡിഎഫ് സർക്കാരാണ്. കമ്മ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ചുവപ്പുകണ്ട കാളയെ പോലെ ഗവർണർ തിരിഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മതേതരത്തിനും വേണ്ടി നിസ്വാർത്ഥമായി നിലകൊണ്ടവരാണ് കമ്മ്യൂണിസ്റ്റുകാർ. അധികാരത്തിന് പിന്നാലെ പോകുന്നവർക്ക് അത് പറഞ്ഞാൽ മനസിലാകില്ല'.
'ഉപരാഷ്ട്രപതി പദവി മോഹിച്ചത് കിട്ടാത്തതിന്റെ നിരാശയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ വാളെടുത്ത് തുള്ളുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിടിവാശി നന്നല്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ വെല്ലുവിളിക്കുകയാണദ്ദേഹം'. സംസ്ഥാന സർക്കാർ രാജ്ഭവനിലേക്കയച്ച നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടേണ്ടിവരുമെന്നും പന്ന്യൻ പറഞ്ഞു.