ആശങ്ക ഉയര്‍ത്തി ആലുവ പാലസിലെ ആയിരക്കണക്കിന് വവ്വാല്‍; ഒഴിപ്പിക്കാന്‍ നടപടിയില്ല
ആലുവ: ആശങ്ക ഉയർത്തിയിട്ടും ആലുവ പാലസിലെ ആയിരക്കണക്കിന് വവ്വാൽ കൂട്ടത്തെ ഒഴിപ്പിക്കാൻ നടപടിയില്ല. കോഴിക്കോട് പടർന്നു പിടിച്ച നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്ന് കണ്ടെത്തിയിട്ടും പാലസിലെ മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ നീക്കുവാൻ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്.
മാധ്യമ വാർത്തകളെ തുടർന്ന് ജില്ലാ മെഡിക്കൽ വിഭാഗം അധികൃതർ ചൊവ്വാഴ്ച്ച സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പന്റെ നേതൃത്വത്തിൽ ആലുവ ബ്ലെഡ് ബാങ്ക് കോൺഫ്രൻസ് ഹാളിൽ നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പരിശീലന പരിപാടി നടന്നെങ്കിലും ഇവരിൽ ആരും പാലസിലേക്ക് തിരിഞ്ഞുനോക്കിയില്ല. പാലസ് വളപ്പിലെ മരക്കൊമ്പുകളിലായി ആയിരക്കണക്കിന് വവ്വാലുകളാണുള്ളത്. വർഷങ്ങളായി ഇവ ഇവിടെയുണ്ടെങ്കിലും ആർക്കും ശല്യമല്ലാത്തതിനാൽ പാലസ് അധികൃതർ കാര്യമാക്കിയിരുന്നില്ല. എന്നാൽ, ഇപ്പോൾ പാലസ് ജീവനക്കാർ ഉൾപ്പെടയുള്ളവർ കടുത്ത ആശങ്കയിലാണ്.
Recommended Video
വി.ഐ.പികളും വി.വി.ഐ.പികളും ഉൾപ്പെടെ നിത്യേനയെത്തുന്ന പാലസിൽ നിപ്പ വൈറസിന് സാധ്യതയുണ്ടെന്ന പ്രചരണം എല്ലാവരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ആരോഗ്യ വകുപ്പ് അധികൃതർ ആരും ഇതുവരെ പരിശോധന സംബന്ധിച്ച വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്ന് പാലസ് മാനേജർ ജോസഫ് ജോൺ പറഞ്ഞു.