സൂചിപ്പാറ മേഖലയിലെ വനത്തിൽ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷിച്ചു; നടന്നത് സാഹസിക ദൗത്യം
വയനാട്: മലപ്പുറം പോത്തുകല്ലിൽ നിന്ന് ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങിയതോടെ രക്ഷകരായി ദൗത്യ സംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങി പോയത്. ഇവർ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് സഹായിക്കാനാണ് ഇവിടേക്ക് കടന്നതെന്നാണ് വിവരം.
സംഭവം അറിഞ്ഞതിന് പിന്നാലെ തന്നെ ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. കൂടാതെ ചെങ്കുത്തായ പാറകൾക്ക് ഇടയിലായിരുന്നു യുവാക്കൾ നിന്നിരുന്നത്. പ്രദേശത്ത് മൂടൽമഞ്ഞ് കൂടി വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി തീർന്നിരുന്നു.

ഇവരിൽ ഒരാള്‍ക്ക് പരിക്കുണ്ട്. തുടർന്ന് പ്രാഥമിക ചികിത്സ നല്‍കി. കുടുങ്ങിയവര്‍ക്ക് സമീപം കോസ്‌റ്റ് ഗാര്‍ഡ് എത്തിയിരുന്നു. ഇവര്‍ കുടുങ്ങിയത് ശക്തമായ കുത്തൊഴുക്ക് ഉള്ള ഇടത്താണ്. കാലാവസ്ഥയും മോശമായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനും പ്രയത്നത്തിനും ഒടുവിലാണ് ഇവരെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്.
സൂചിപ്പാറ ബേസ് ക്യാമ്പിലെത്താന്‍ 2 മണിക്കൂര്‍ നടക്കണം. കാലാവസ്ഥ അനുകൂലമെങ്കില്‍ എയര്‍ലിഫ്റ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാ പ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയതെന്നാണ് വിവരം. വനത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് ഇന്നലെ രാവിലെ റയീസും സാലിയും വിവിധ ചാനലുകളോട് പ്രതികരിച്ചിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനമാണ് നടന്നത്.
മൂന്ന് പേരിൽ ഒരാൾ നീന്തി ഇക്കരെയെത്തുകയായിരുന്നു. ബാക്കി രണ്ട് പേരെ സുരക്ഷിതമായി തന്നെ എയർലിഫ്റ്റ് ചെയ്‌ത് മറുകരയിലെത്തിച്ചിരുന്നു. ഇവർക്ക് ആദ്യം വൈദ്യസഹായം നൽകി, അതിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. ആദ്യഘട്ടം മുതൽ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ടായിരുന്നവരാണ് ഇവരെന്നാണ് സൂചന.












Click it and Unblock the Notifications